വയോജനദിന ചിന്തകള്‍

boquetഅങ്ങനെ 2015 ലെ വയോജന ദിനം കൂടി കടന്നുപോയി. മുതിര്‍ന്ന പൌരന്മാരെ കുറി‌ച്ച്‌ ചിന്തിക്കേണ്ട സമയമായി­രിക്കുന്നു എന്നൊരു തോന്നല്‍ സമൂഹത്തിനു­ണ്ടായിരിക്കുന്നു എന്നുവേണം കരുതുവാന്‍. ഇന്ന്‍ ഷഷ്ഠിപൂര്‍ത്തി അധികമാരും ആഘോഷിക്കാറില്ല. പക്ക്വത വന്ന ഒരു പ്രായമാണ് അറുപത് വയസ്സ് എന്നത്. പണ്ടൊക്കെ ഷഷ്ഠിപൂര്‍ത്തി­കഴിഞ്ഞാല്‍ ‘കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുക’ എന്നതായിരുന്നു പതിവ്. നമ്മുടെ ശരാശരി ആയുസ്സ് 72-75-ല്‍ എത്തിനില്‍ക്കുന്നതില്‍ നമുക്ക് പ്രത്യേകിച്ചു കേരളത്തിന് അഭിമാനിക്കാം. സരസ കവിയായിരുന്ന കുഞ്ചന്‍ നമ്പ്യാരുടെ ‘കാലന്‍ ഇല്ല്ലാക്കാലം’ എന്ന കവിത പാഠശാലയില്‍ പഠിച്ചവരും രസത്തിനുവേണ്ടി വായിച്ചവരും ധാരാളമുണ്ടാവും.

ഇന്ന്‍ പൊതുവെ സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ /ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ 56 നും 60 നും ഇടയ്ക്ക് ജോലിയില്‍­നിന്നും വിരമിക്കുന്നു. അതുകൊണ്ട് അവരുടെ പ്രവൃത്തിപരിചയത്തിന്റെ പ്രയോജനം സര്‍ക്കാരിനും ജനങ്ങള്‍ക്കും കിട്ടാതെ പോകുന്നു എന്നത് ഒരു വസ്തുതയാണ്. അവര്‍ അലസരായി ഇരിക്കാതെ അവരുടെ പരിചയസമ്പത്ത് സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്താം എന്ന്‍ സ്വയം ചിന്തിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമാണ്. അതൊരു ധനാഗമമാര്‍ഗ്ഗവുമാകാനിടയുണ്ട്. അനേകം വയോജനങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി തുടരുന്നുണ്ട്. ഉദ്യോഗത്തില്‍ നിന്നും വിരമിച്ചവര്‍ സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്തിത്തിരി കത്തിക്കുവാന്‍ പോലും വകയില്ലാതിരുന്ന പല ക്ഷേത്രങ്ങളും ഉദ്ധരിക്കപ്പെട്ടത് വയോജനങ്ങളുടെ കൂടി സഹകരണം ഒന്നു കൊണ്ടുമാത്രമാണ്.

ഈയിടെ നിര്യാതനായ ബഹുമാന്യനായ മുന്‍ രാഷ്ട്രപതി ഡോ. എ‌പി‌ജെ അബ്ദുള്‍ കലാം ഷില്ലോങ്ങില്‍ ബിസിനസ്സ് മാനേജ്മെന്‍റ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് എടുത്തുകൊണ്ടിരുന്നപ്പോഴല്ലെ പെട്ടെന്ന് കുഴഞ്ഞുവീണത്. എണ്പതു കഴിഞ്ഞ ചെറുപ്പക്കാരനായിരുന്നില്ലേ അദ്ദേഹം. അദ്ദേഹത്തെ ആദരിക്കാത്തവര്‍ ഇന്ത്യയില്‍ ആരുമുണ്ടെന്നു തോന്നുന്നില്ല. കലാം സാറിന്റെ ജീവിതം ഒരു ഉത്തമ മാതൃകയായി എക്കാലവും ചൂണ്ടിക്കാണിക്കപ്പെടും എന്നതിന് യാതൊരു സംശയവുമില്ല.

എറണാകുളം വയോജന സൌഹൃദ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അത്രയും നല്ലത്. ഇക്കുറി വളരെയേറെ പദ്ധതികളാണ് വായോജനങ്ങള്‍ക്കായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അഞ്ചു കൊല്ലം കൊണ്ട് എല്ലാം പ്രവര്‍ത്തികമാക്കുവാന്‍ സാധിക്കുമെന്ന്‍ അവര്‍ വിശ്വസിക്കുന്നു. എന്തൊക്കെയാണ് അവ എന്നറിഞ്ഞിരിക്കുന്നത് എല്ലാവര്‍ക്കും പ്രത്യേകിച്ചു വയോജനങ്ങള്‍ക്ക് പ്രയോജനപ്പെടും. ജില്ല്ലാ പഞ്ചായത്തും, ലേക്ക് ഷോര്‍ ആശുപത്രിയും, ഒരു സര്‍ക്കാരിതര സന്നദ്ധ സംഘടനയായ മാജിക്സും ചേര്‍ന്നാണ് ഇവ നടപ്പിലാക്കുന്നത്.
പത്രത്തില്‍ വന്ന വിവരങള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്.

1. University of Third Age (യൂണിവേര്‍സിറ്റി ഓഫ് തേര്ഡ് ഏജ്- യു3എ): മുതിർന്ന പൌരന്മാരുടെ സേവനം സമൂഹത്തിന് പ്രയോജനമാക്കുന്ന പദ്ധതിയാണിത്. വയോജനങ്ങള്‍ക്ക് സ്വയം തൊഴില്‍ പഠിക്കുവാനും തൊഴിലവസരങ്ങള്‍ കണ്ടെത്തുവാനുമുള്ള പദ്ധതി. സ്കോളര്‍ഷിപ്പും അത്യാവശ്യത്തിന് കിട്ടും.
2. elderlineindia (എല്‍ഡെര്‍ലൈന്‍ ഇന്ത്യ): ഇതൊരു സഹായ ഹസ്തമാണ്. 2707023 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ഉടന്‍ സഹായമെത്തും. വെബ്സൈറ്റ്: http://www.elderlineindia.org
3. Senior taxi (സീനിയര്‍ ടാക്സി) ജില്ലയില്‍ മികച്ച സേവനങ്ങള്‍ങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം ലഭിച്ചിട്ടുള്ള ഓട്ടോ – ടാക്സി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണിത്.
ഇവ കൂടാതെ ധാരാളം പെന്‍ഷന്‍ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്. സ്വത്ത് മക്കള്‍ക്ക് വീതിച്ചുകൊടുത്തത് തിരിച്ചു വാങ്ങുവാന്‍ പോലും നിയമം അനുവദിക്കുന്നുണ്ട്. വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന പദ്ധതികളെല്ലാം തീര്‍ച്ചയായും നല്ലവതന്നെയാണ്. എന്നാല്‍ പ്രായോഗിക തലത്തില്‍ എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

തലചായ്ക്കാന്‍ ഒരിടം, സുരക്ഷ, പോഷകാഹാരം, ചികിത്സ തുടങ്ങിയവ കീറാമുട്ടികള്‍ തന്നെയാണ്. വളരെ ചെറിയ വരുമാനമുള്ളവര്‍ക്ക് ഈ പറഞ്ഞവയെല്ലാം തീര്‍ത്തും അപ്രാപ്യമായി തന്നെ തുടരും. വര്‍ഷത്തില്‍ കൂണ് മുളക്കുന്നതുപോലെയല്ലേ വൃദ്ധസദനങ്ങളും പകല്‍ വീടുകളും പെരുകുന്നത്. പലതും വൃത്തിഹീനമായാണ് പ്രവൃത്തിക്കുന്നത്. ഇതിന്റെ പേരില്‍ പിരിവെടുക്കുന്ന വിരുതന്മാരുമുണ്ട്. നല്ല നിലയില്‍ ശരിക്കും സേവന മനസ്ഥിതിയോടെ നടത്തുന്നവരും ഉണ്ട്.

എന്റെ ഒരു സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിനെ പകല്‍ വീട്ടില്‍ ആക്കുമായിരുന്നു. രാവിലെ 8 മണി മുതല്‍ സന്ധ്യയ്ക്ക് 6 മണി വരെ നോക്കും എന്നാണ് പറഞ്ഞിരുന്നത് . വാക്കൊന്നും പാലിക്കപ്പെട്ടില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ അവര്‍ ജോലി വേണ്ടെന്ന് വെച്ചു. ഹോം നര്‍സ് എന്ന പേരില്‍ കുറെ പേര്‍ വരുന്നുണ്ട്~. അവരുടെ ശമ്പളവും, കമ്മീഷനും മറ്റും താങ്ങാന്‍ പറ്റുന്നവര്‍ വളരെ ചുരുക്കമാണ്. ഞാന്‍ അറിയുന്ന ഒരു ജഡ്ജി തനിച്ചു വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഒരു സഹായി ഇടയ്ക്കിടെ വരും. . ഒരു ദിവസം പ്രവാസിയായിരുന്ന മകന്‍ വന്ന്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അഛനെ ഒരു വൃദ്ധസദനത്തിലാക്കി തിരിച്ചുപോയി. പിന്നെ ജഡ്ജി അധികം നാള്‍ ജീവിച്ചിരുന്നില്ല.

എന്റെ ഒരു അമ്മാവന്‍ മംഗലാപുരത്തുണ്ട്. മക്കള്‍ രണ്ടുപേരും വിദേശത്താണ്. അമ്മായി മരിച്ചതിനുശേഷം മക്കള്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം പോയില്ല. ഇന്ന്‍ അദ്ദേഹത്തിന് . വയസ്സ് തൊണ്ണൂറു കഴിഞ്ഞു. സാമ്പത്തികമായി യാതൊരു അല്ലലുമില്ല. വളരെ ആരോഗ്യത്തോടെ ഇരിക്കുന്നു. ചിട്ടയായ ജീവിതം, സ്വയം പാചകം, വ്യായാമം ഇവയൊക്കെയാണ് ആരോഗ്യ രഹസ്യങ്ങള്‍. പണ്ടൊക്കെ കാറോടിച്ച് കടപ്പുറത്തുപോയി അവിടെയായിരുന്നു നടത്തം. യാതൊരു ഓര്‍മ്മക്കുറവുമില്ല. ബന്ധുക്കള്‍ ക്ഷണിക്കുന്നിടത്തൊക്കെ പോകാറുണ്ട്. മകള്‍ ഈയിടെ കുടക്കൂടെ വരുന്നുണ്ട്. മകന്‍ ഇടയ്ക്കൊക്കെ വരും. അവര്‍ അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു ഒരു കുടുംബത്തിനെ അദ്ദേഹത്തിനോടൊപ്പം വാടകയില്ലാതെ താമസിപ്പിച്ചിട്ടുണ്ട്. ഈ കുടുംബം ഏതോ ഗ്രാമത്തില്‍ നിന്നും പണി തേടി എത്തിയതാണ്. കൂടാരത്തിലായിരുന്നു താമസം. മകള്‍ വാങ്ങിയ ഫ്ലാറ്റിന്റെ പണിക്കിടെ കണ്ടുമുട്ടിയതാണ്. കാര്‍ഷെഡ്ഡിനോട് ചേർന്ന്‍ ഒരു അടുക്കള, രണ്ട് ചെറിയ കിടപ്പുമുറികള്‍, ശൌചാലയം, കുളിമുറി തുടങ്ങിയവ ഇവര്‍ക്കായി പണിതു. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുതെന്നും മറ്റുള്ളവരെ യാതൊരു കാരണവശാലും അവിടെ താമസിപ്പിക്കരുതെന്നുമുള്ള കര്‍ശനമായ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചിരുന്നു. ആ തൊടിയിലുള്ള എല്ലാ സാധനങ്ങളും അവര്‍ക്ക്` യഥേഷ്ടം എടുക്കുവാനുള്ള സ്വാതന്ത്ര്യവും കൊടുത്തു. അവരുടെ പെണ്‍കുട്ടി ഇക്കഴിഞ്ഞ പത്താംതരം പരീക്ഷ 92% മാര്‍ക്കോടെ പാസായി. അമ്മാവനാണ് അവളെ പഠിപ്പിച്ചത്. മക്കളുടെ നിര്‍ബന്ധപ്രകാരം അദ്ദേഹം താമസം ഫ്ലാറ്റിലേക്ക് മാറ്റുകയാണ്. അവിടെയാകുമ്പോള്‍ പകലും സുരക്ഷ കൂടുതല്‍ ഉറപ്പാണല്ലോ. സഹായവും കിട്ടും.

ഒരിക്കല്‍ ഞാന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു. ഒരു കൂട്ടുകുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. അതില്‍ ഭാര്യക്കും മക്കള്‍ക്കും പരാതിയില്ലേ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘ഞാന്‍ ഭാര്യയെ ബലമായി പിടിച്ചുകൊണ്ടുവന്നതല്ല. ഇന്ന്‍ അവശരായി ഞങ്ങളോടൊപ്പം കഴിയുന്നവര്‍ ഒരുകാലത്ത് എന്നെ കൈ പിടിച്ച് നടത്തിയവരാണ്. എന്റെ ഇന്നത്തെ ഉയര്‍ച്ചയില്‍ അവരുടെ പങ്കും അനുഗ്രഹവുമുണ്ട്. അത് മനസ്സിലാക്കി എന്റെ കുട്ടികള്‍ വളരട്ടെ’. ആ ചിന്തയാണ് മഹത്തരം എന്ന്‍ എനിക്ക് തോന്നുന്നു. വൃദ്ധജനങ്ങളും അനാവശ്യ ശാഠ്യങ്ങള്‍ ഒഴിവാക്കണം.

2 thoughts on “വയോജനദിന ചിന്തകള്‍

ഒരു അഭിപ്രായം ഇടൂ