ഒഡീഷയുടെ – തലസ്ഥാനമായ ഭുവനേശ്വരത്തിലെ ലിംഗരാജക്ഷേത്രം, പുരിയിലെ ജഗന്നാഥക്ഷേത്രം, കോണാർക്കിലെ സൂര്യക്ഷേത്രം-ഇവ സുവർണ്ണ ത്രികോണം എന്ന വിശേഷണത്തിൽ പെടുന്നു. അവയിൽ ഏറ്റവും പുരാതനമായ ലിംഗരാജക്ഷേത്രത്തിലൂടെ ഒരു പര്യടനം.
“നമ്മെയും അദൃശ്യനു൦ അമേയനുമായ ഈശ്വരനെയും കൂട്ടിയിണക്കുന്ന പാലങ്ങളാണ് ക്ഷേത്രങ്ങള്‍. അദൃശ്യനായ ഈശ്വരനെ ആരാധിക്കുന്നതില്‍ നാം തൃപ്തരല്ല. സ്പര്‍ശിക്കാവുന്നതും ദൃശ്യമായതും പ്രണമിക്കാവുന്നതുമായ ഏതോ ഒന്നിനെയാണ് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നമുക്കാവശ്യം.” ഈശ്വരനെയും, നരനെയും, പ്രപഞ്ചത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ് ക്ഷേത്രം. പുരാതന ക്ഷേത്രങ്ങൾ ഭാരത സംസ്കാരത്തിന്റെ പൈതൃകമാണ്.
മാർച്ച് 2019: നാഗർകോവിലിൽ നിന്നും കൊൽക്കത്ത ഷാലിമാർ വരെ പോകുന്ന 12659 ഗുരുദേവ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്. എറണാകുളം ടൌണിൽ നിന്നും രാതി 8.40ന് പുറപ്പെട്ടു. 1853 കിലോമീറ്റർ ദൂരം. 33 മണിക്കൂർ. 28 സ്റ്റോപ്പുകൾ. മൂന്നാം ദിവസം- സമയം പുലർച്ചെ 5.30. കുർഡാ റോഡ് സ്റ്റേഷൻ. ഭുവനേശ്വരം ഇവിടെനിന്നും 40 മിനിറ്റു് മാത്രം അകലെ. ആകാശം, ഭൂമി, പാതാളം എന്നിങ്ങനെ മൂന്നു ലോകങ്ങളുടേയും അധിപനായി തൃഭുവനേശ്വരർ – മഹാശിവൻ – വാഴുന്ന നാട്. ഭുവനേശ്വരിയായി പാർവ്വതിയുമുണ്ട്. അന്നത്തെ താമസം ഭുവനേശ്വരത്തിലാണ് ഏർപ്പാടാക്കിയിരുന്നത്. ഒരേ ഒരു അജണ്ട – ലിംഗരാജക്ഷേത്ര ദർശനം. വളരെ അകലെ നിന്നു തന്നെ അതായത് 15 കിലോ മീറ്റർ ദൂരെ നിന്നു തന്നെ ആയിരം വർഷത്തിനുമേൽ പഴക്കമുള്ള ലിംഗരാജക്ഷേത്രം തല ഉയർത്തി നിൽക്കുന്നതു കാണാം. പേരു സൂചിപ്പിക്കുന്നതുപോലെ, 12 ജ്യോതിർലിംഗങ്ങളിൽ മൂലലിംഗവും ഏറ്റവും ശ്രേഷ്ഠവുമായ പ്രതിഷ്ഠയുള്ള ശിവക്ഷേത്രം. കൂടുതൽ ശരി ഹരിഹരക്ഷേത്രം എന്നു പറയുന്നതാവും.
മഹാശിവൻ നിർമ്മിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ബിന്ദുസരസ്സിന്റെ വടക്കേ തീരത്താണ് ലിംഗരാജക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബിന്ദുസരസ്സിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു കഥ പറയാം. അക്കാലത്ത് ശ്രീപാർവ്വതിയും പരമേശ്വരനും കാശിയിൽ വസിക്കുകയായിരുന്നു. ധ്യാനിക്കുവാൻ പറ്റിയ ഒരിടം അന്വേഷിച്ചു പുറപ്പെട്ട പരമേശ്വരൻ എത്തിച്ചേർന്നത് ഉത്ക്കല (കലിംഗ)യിലെ ജംബു ദ്വീപിലാണ്. ദിവസങ്ങളോളം കാണാതായപ്പോൾ അദ്ദേഹത്തിനെ തേടി ഇറങ്ങിയ പാർവ്വതി, ബ്രഹ്മാവു് അടയാളപ്പെടുത്തിക്കൊടുത്ത ഒരിടത്തെത്തി. അവിടെ ദൂരെ ശ്രീ പരമേശ്വരനെ കണ്ടു. ദേവി ചുറ്റും നോക്കി. സുവർണ്ണ ശോഭയിൽ അദ്രി. നിബിഡവനം. അതിൽ ഒരേ ഒരു മാവു മാത്രം എടുത്തു കാണത്തക്ക രീതിയിൽ പടർന്നു പന്തലിച്ചു നിൽക്കുന്നു. അതിന്റെ ചുവട്ടിൽ ഗാഢമായ തപസ്സിലേർപ്പിട്ടരിക്കുന്ന കാന്തൻ. ഗോക്കൾ അദ്ദേഹത്തെ പാൽ ചുരത്തി അഭിഷേകം ചെയ്യുന്നു! അത് കണ്ട് ദേവി, ഒരു ഗോപാലിനിയുടെ വേഷത്തിൽ ഗോവുകളെ മേയ്ക്കുവാൻ തുടങ്ങി. ഒപ്പം കണവനെ പ്രാർത്ഥിച്ചും കാഴ്ചകൾ കണ്ടും നടക്കുമ്പോൾ രണ്ടു രാക്ഷസ സഹോദരർ – കൃതിയും വാസനും – വിവാഹാഭ്യർത്ഥനയുമായി പുറകെ കൂടി. ഇരുപത്തി ഒന്നു ദിവസത്തെ വ്രതമുണ്ട്. അതുകഴിഞ്ഞ് പരിഗണിക്കാം എന്നായി പാർവ്വതി. അവർ സമ്മതിച്ചു. ഗോപാലിനിയായ ദേവി പരമശിവനെ മനസ്സിൽ ധ്യാനിച്ചു നടക്കുമ്പോൾ അദ്ദേഹം ഗോപാലന്റെ വേഷത്തിൽ ദേവിയുടെ അടുത്തെത്തി. ‘ഒരു പുരുഷനും അവരെ വധിക്കരുത്’ എന്ന വരം അവർ നേടിയിട്ടുണ്ട് എന്ന വിവരം പരമേശ്വരൻ ദേവിയെ അറിയിക്കുന്നു. കൂടാതെ യുക്തം പോലെ ചെയ്യുവാനുള്ള അനുവാദവും നൽകി. വീണ്ടും ധ്യാനനിരതനായി. പറഞ്ഞുറപ്പിച്ചതുപോലെ സമയപരിധി കഴിഞ്ഞപ്പോൾ കൃതിയും വാസനും വീണ്ടും എത്തി. അവരോട് പാർവ്വതീദേവി ഇങ്ങനെ അഭ്യർഥിച്ചു: “എനിക്ക് തീരെ നടക്കുവാൻ വയ്യ. എന്നെ ഒന്ന് ചുമക്കാമോ?”. ഇത് കേട്ട മാത്രയിൽ അവർ ദേവിയെ ഉയർത്തി, ഓരോ ചുമലിലായി ദേവിയെ ഏറ്റി, നടപ്പു തുടങ്ങി. പെട്ടെന്ന്, ദേവിയുടെ തൂക്കം ക്രമാതീതമായി വർദ്ധിച്ചു. ദേവിയുടെ ഭാരം താങ്ങാനാവാതെ രണ്ടുപേരും ഞെരിഞ്ഞുപോയി. അവരെ എതിരിട്ടു കഴിഞ്ഞപ്പോൾ ദാഹിച്ചു വലഞ്ഞ് ഒരു ആരിവേപ്പിൻ ചുവട്ടിൽ ഇരുന്ന് ദേവി ഉറങ്ങിപ്പോയി. അപ്പോൾ മഹാദേവൻ അവിടെ എത്തി. കാന്തയുടെ കാൽ തിരുമ്മി. പാർവ്വതി ഉണർന്നു. കുറ്റബോധത്തോടെ ലജ്ജിച്ചു; വെള്ളം ചോദിച്ചു. ജലശ്രോതസ്സ് എവിടെയും കാണാതായപ്പോൾ, മഹാദേവൻ തന്റെ ത്രിശ്ശൂലം കൊണ്ടു ആഴത്തിൽ ഒരു കുത്തു കുത്തി. ജലം തുള്ളികളായി നിർഗ്ഗമിച്ചു. എല്ലാ ജീവജാലങ്ങൾക്കും വേണ്ടി അവിടെ ഒരു കുളമെങ്കിലും വേണമെന്ന് ദേവി ആഗ്രഹിച്ചു. ഭാരതത്തിലെ എല്ലാ പുണ്യനദികളിൽ നിന്നും ജലം ബിന്ദുവായി ഒഴുകി എത്തി ഒരു വലിയ തടാകമായി. വിസ്തീർണ്ണം -1300 x 700 ച. അടി (450 മീ x 175 മീ ആഴം 07 മീ. അങ്ങനെ മഹാദേവനാൽ നിർമ്മിക്കപ്പെട്ട സുന്ദരമായ സരസ്സാണ് ബിന്ദുസരോവർ. സരസ്വതീനദി അവിടെ വളഞ്ഞൊഴുകുന്നുണ്ടെന്ന് പറയപ്പെടുന്നു. ഗോദാവരി ആദ്യം വരാൻ വിസമ്മതിച്ചുവത്രെ. പിന്നീടാണ് എത്തിയത്. അതുകൊണ്ടു വടക്കുമാറി ഗോദാവരീതീർത്ഥം എന്നൊരു ചെറിയ കുളമുണ്ടാക്കി അതിൽ ഇടം നൽകി. പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഗോദാവരി മഹാസ്നാനത്തിന് അവിടെ പോകാനാകാത്ത പലരും ഇവിടെ എത്തുന്നു. പരമേശ്വരൻ ധ്യാനനിരതനായ പുണ്യഭൂമി ഏകാമ്റക്ഷേത്രം, സ്വർണ്ണാദ്റി, കൃതിവാസക്ഷേത്രം എന്നിങ്ങനെ പല നാമങ്ങളാൽ അറിയപ്പെടുന്നു. കൃതിയും വാസനും വീണിടം ദേവിപടഹരയാണ്. സിംഹദ്വാരത്തിനടുത്തായി പ്രാകാരത്തിനുപുറത്ത് ദേവിപടഹര എന്നൊരു ക്ഷേത്രവും പൊയ്കയുമുണ്ട്. ദുർഗ്ഗാഷ്ഠമി ദിവസം ഇവിടെ ഭുവനേശ്വരിക്ക് ആറാട്ടു നടത്തുന്നു. പൊയ്കയ്ക്കു ചുറ്റുമായി 108 ശക്തിപീഠങ്ങളും ഒരു ശിവക്ഷേത്രവുമുണ്ട്. ഭഗവാൻ ഭഗവതിയെ ശുശ്രൂഷിച്ച സ്ഥലത്ത് ഭഭാനി (ഭവാനി) ശങ്കര മന്ദിരം പണിതിരിക്കുന്നു. അവിടെ ശ്രീ പാർവ്വതിയുടെ ശയനപ്രതിഷ്ഠയും പാദത്തിനരുകിൽ ഒരു ലിംഗവും കാണാം.
ബിന്ദുസരോവരത്തിന്റെ മദ്ധ്യത്തിലുള്ള ചെറുതുരുത്തിൽ ഒരു ബ്രഹ്മക്ഷേത്രവും ഉപക്ഷേത്രങ്ങളുമുണ്ട്. കൂടാതെ, സരസ്സിനുചുറ്റും അമ്പലങ്ങളാണ്. കിഴക്കേകരയിൽ പാതയ്ക്കപ്പുറം അനന്തവാസുദേവക്ഷേത്രം. തെക്കേക്കരയിൽ മോഹിനി ക്ഷേത്രം. തെക്കുപടിഞാറ് മാർക്കണ്ഡേയക്ഷേത്രം. വടക്കേക്കരയിൽ ലിംഗരാജക്ഷേത്രവും ഉത്തരേശ്വര ക്ഷേത്രവും.
കൃതയുഗ കാലത്ത് കർദ്ദമൻ എന്ന പ്രജാപതി സരസ്വതി നദിക്കരയിൽ ആശ്രമം പണിതു് ആയിരം വർഷം തപസ്സു ചെയതിരുന്നതായി ഭാഗവത മഹാപുരാണത്തിൽ പറയുന്നു. ഒടുവിൽ, മഹാവിഷ്ണു ദർശനമേകിയപ്പോൾ കർദ്ദമൻ പൊഴിച്ച ഹർഷ ബാഷ്പo, കണികകളായി ഒഴുകിയെത്തി, ഒരു പൊയ്കയായി. ലിംഗരാജന് വിശേഷ ദിവസങ്ങളിൽ ആറാട്ട് ഇവിടെയാണ്. കാർത്തിക പൌർണ്ണമി നാളിൽ ധാരാളം ഭക്തർ ഇവിടെ സ്നാനം ചെയ്യുന്നു. ബിന്ദു സരസ്സിലെ ജലം അമൃതസമമാണെന്നും, ഔഷധ ഗുണമുണ്ടെന്നും, പാപനാശിനിയാണെന്നും, ആനന്ദപ്രദായനി ആണെന്നും ജനവിശ്വാസം.
ഏകാമ്റവനം, ഏകാമ്റക്ഷേത്രം, കൃതിവാസക്ഷേത്രം, ഏകാമ്രകാനനം, ഏകാമ്രതീർത്ഥം, സ്വർണ്ണാദ്റി, സ്വാമകൂടം, സ്വാമാചലം, ഹേമകൂടം, ഭുവനേശ്വരം – എല്ലാം ഒന്നു തന്നെ. ബിന്ദുസരോവരത്തിന്റെ പടിഞ്ഞാറ് ‘ഒറ്റമാവുള്ള കാട്’ എന്ന് അർത്ഥം വരുന്ന ഏകാമ്രവനത്തിൽ മഹേശ്വരനും മഹേശ്വരിയും എങ്ങനെ എത്തി എന്നതിനെക്കുറിച്ച് ഒരു കഥ പറയാം. വിവാഹശേഷം നവവധൂവരന്മാരായ ശിവനും പാർവ്വതിയും ഹിമവാനിൽ തന്നെ തങ്ങി. ഒരു ദിവസം പാർവ്വതിയുടെ മാതാവായ മേന, “ശ്വശുരഗൃഹത്തിലേക്ക് പോകാത്തതെന്ത്?” എന്ന് പുത്രിയോട് ചോദിച്ചു. ഇതുകേട്ട മാത്രയിൽ അരിശo പൂണ്ട്, അവിടെ ഇനി തങ്ങേണ്ട എന്ന് പാർവ്വതി പതിയോട് ശഠിച്ചു. തത്ക്ഷണം നന്ദികേശന്റെ പുറത്തു സവാരിച്ചെയ്തു് ഇരുവരും കാശിയിലെത്തി. അവിടെ വാസം തുടങ്ങി.
ഏകാമ്രപുരാണത്തിൽ, കലിംഗരാജ്യത്തിലെ ഒരു കീർത്തികേട്ട പ്രദേശമായിരുന്ന ഏകാമ്റക്ഷേത്രത്തിനെക്കുറിച്ച് ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു: “ഏകാമ്രവനം ദേവലോക ദുർല്ലഭമായ പുഷ്പഫലസമൃദ്ധങ്ങളായ സസ്യങ്ങളാലും വൃക്ഷങ്ങളാലും ലതകളാലും സമ്പന്നമായിരുന്നു. അതിന്റെ നടുക്ക് ഒരു ആമ്ര വൃക്ഷo (മാവ്) ഉണ്ടായിരുന്നു. അത്യത്ഭുതകരമായിരുന്ന അതിന്റെ ചുറ്റും ശിവലിംഗങ്ങളും പ്രശോഭിച്ചിരുന്നു. ആ വനം ദർശിച്ചാൽ രാജസൂയമോ അശ്വമേധമോ നടത്തുന്നതിന്റെ പുണ്യം കിട്ടും”.
ലിംഗരാജക്ഷേത്ര ദേവമൈത്രി സമർത്ഥിക്കുവാൻ ഒരു പുരാണകഥ കൂടി ചേർക്കാം. ദ്വാപരയുഗം. കാരൂഷരാജ്യo. പൌണ്ഡ്രകൻ രാജാവ്. അദ്ദേഹം ശ്രീകൃഷ്ണന് ദ്വാരകയിലേക്ക് ഇപ്രകാരം ഒരു സന്ദേശം അയച്ചു: “ഓ കൃഷ്ണ, ഞാനാണ് ശരിയായ വാസുദേവൻ. ആയതിനാൽ എല്ലാ രാജകീയ മുദ്രകളും അടയാളങ്ങളും ഉടയാടകളും അഴിച്ചുവെച്ച് എന്റെ കാൽക്കൽ വീണു നമസ്കരിക്കുക.” ഇത് കേട്ടപാടെ, ശ്രീകൃഷ്ണൻ വലിയ പടയുമായി ചെന്ന് പൌണ്ഡ്രക വാസുദേവനെയും കാരൂശ(ഷ)രാജ പക്ഷം ചേർന്ന കാശി രാജനെയും വധിച്ചു. പൌണ്ഡ്രകന്റെ ശിരസ്സ് കാശിയിലേക്ക് എറിയുകയും ചെയ്തു. വാർത്തയറിഞ്ഞ് പൌണ്ഡ്രകന്റെ പുത്രനായ സുദക്ഷിണൻ കാശിയിലെത്തി. കാതിലെ കമ്മൽകണ്ട് പിതാവിനെ തിരിച്ചറിഞ്ഞു. ശ്രീകൃഷ്ണനോട് പ്രതികാരം ചെയ്യണമെന്നുറച്ചു. കാശിയിൽ തന്നെ വസിച്ച് മഹാശിവനെ പ്രീതിപ്പെടുത്തി വരങ്ങൾ നേടുവാൻ ഉഗ്രതപസ്സു തുടങ്ങി. ഒടുവിൽ, സoപ്രീതനായ മഹാദേവൻ സുദക്ഷിണനെ സഹായിക്കുവാൻ തന്നെ തീരുമാനിച്ചു. മഹാദേവന്റെ ഉപദേശപ്രകാരം സുദക്ഷിണൻ തീകുണ്ഡം തയ്യാറാക്കി ദുർമന്ത്രവാദം ചെയ്ത് ദക്ഷിണാഗ്നിയെ ആവാഹിച്ചു. ദക്ഷിണാഗ്നിയാകട്ടെ, പുറത്തു ചാടിയ ക്ഷണം ശ്രീകൃഷ്ണനെ ലക്ഷ്യം വെച്ച് ദ്വാരകയിലേക്ക് പാഞ്ഞു. പുറകെ മഹാദേവന്റെ ഭൂതഗണങ്ങളും. ഏറ്റവും പുറകിലായി പാശുപതാസ്ത്രo ഏന്തി ശിവനും. അതുകണ്ട് ശ്രീകൃഷ്ണൻ സുദർശനചക്രായുധം തൊടുത്തുവിട്ടു. അതാകട്ടെ വേഗത്തിൽ ചെന്നു് ദക്ഷിണാഗ്നിയുടെ ശിരഛേദo ചെയ്തശേഷം കാശിയിലേക്ക് കുതിച്ചു. സുദക്ഷിണനെയും കാശിയെയും ചാമ്പലാക്കി. പിന്നീട് പാച്ചിൽ മഹാശിവന്റെ പുറകെയായി. മഹാശിവന്റെ പാശുപതാസ്ത്രo ഫലിച്ചില്ല. മഹാശിവൻ ക്ഷമ യാചിച്ച് ശ്രീകൃഷ്ണന്റെ കാൽക്കൽ വീണു നമസ്ക്കരിച്ചു. ശ്രീകൃഷ്ണൻ സുദർശനചക്രത്തിനെ തിരികെ വിളിച്ചു. അതിനു ശേഷം ശ്രീകൃഷ്ണൻ മഹാശിവനോടായി ഇപ്രകാരം പറഞ്ഞു: “ഏകാമ്രവനം എന്ന സുന്ദരമായ പ്രദേശം എനിക്കു് വളരെ പ്രിയപ്പെട്ടതാണ്. തൃഭുവനേശ്വരനായി ധർമ്മo പരിരക്ഷിച്ചുകൊണ്ട് അങ്ങ് അവിടെ സദയം വാഴുക. അതിനു തെക്ക് സാഗര തീരത്ത് നീലാചലം അല്ലെങ്കിൽ പുരുഷോത്തമ ക്ഷേത്രം എന്നൊരു വിശാലമായ ഭൂമിയുണ്ട്. അവിടെ ഞാൻ ജഗന്നാഥനാണ്”. ഇന്നും അവർ സുഹ്രുത്തുക്കളായി തുടരുന്നു.
മഹാദേവന്റെ പ്രതീകമായി ലിംഗരാജക്ഷേത്രത്തിൽ ആദ്യം ഉണ്ടായിരുന്നത് കറുപ്പും വെളുപ്പും ഇളം വയലറ്റും ചേർന്ന നിറത്തിൽ ഒരു സ്വയംഭൂ ജ്യോതിർലിംഗം ആയിരുന്നു. ഏറ്റവും താഴെ സ്ഫടികം, നടുക്ക് വൈഢൂര്യം, അറ്റത്ത് പത്മരാഗം എന്നിങ്ങനെ മൂന്നു ജാതിക്കല്ലുകൾ ഒരുമിച്ചു ചേർന്ന് വെട്ടിത്തിളങ്ങുമായിരുന്ന ഈ ലിംഗത്തെ പൂർണ്ണ ബ്രഹ്മസ്വരൂപം എന്ന നിലയിൽ ആരാധിക്കപ്പെട്ടുപോന്നു. ഏതുലോഹത്തിനേയും സ്വർണ്ണമാക്കി മാറ്റുവാനുള്ള മാസ്മര ശക്തി ഇതിനുണ്ടായിരുന്നു. പൂജാരിമാർ ആ ശക്തിയെ ദുരുപയോഗം ചെയ്യുകയും തമ്മിൽ കലഹിക്കുകയും പതിവായി. വിവരം രാജാവിന്റെ കാതുകളിലെത്തി. അതറിഞ്ഞ ഉടൻ തന്നെ കറുത്ത ശിലകൊണ്ടുള്ള ഒരു ആവരണം തീർത്ത് ദുരാഗ്രഹികളിൽ നിന്നും അപൂർവ്വ ദിവ്യലിoഗത്തിനെ സംരക്ഷിച്ചു. സാധാരണ നാo കാണാറുള്ളതുപോലെയായിരുന്നില്ല ഇവിടെ കാണുന്ന പ്രതിഷ്ഠ. ഏതാണ്ട് എട്ട് അടി വ്യാസവും എട്ട് ഇഞ്ച് ഉയരവുമുള്ള ഒരു വലിയ ഗ്രാനൈറ്റ് ശില. പ്രത്യേക ആകൃതിയില്ലെങ്കിലും മദ്ധ്യത്തിൽ രണ്ടായി പകുത്തപ്പോലെ ചാരനിറത്തിൽ ഒരു വിള്ളൽ. ശിലയുടെ ഒരു ഭാഗത്തിന് കറുപ്പു നിറം കുറവാണ്. കറുപ്പു കൂടിയ പകുതി വിഷ്ണുവിനെയും (ഹരി) കറുപ്പു കുറഞ്ഞ പകുതി ശിവ (ഹര)നെയും പ്രതിനിധീകരിക്കുന്നു. നീണ്ട വിള്ളൽ മഹാദേവന്റെ ശിരസ്സിലെ ജടയിൽ തടഞ്ഞു നിർത്തിയിട്ടുള്ള ഗംഗാദേവിയാണ്. മറ്റേ രണ്ടു നേർത്ത വിള്ളലുകൾ യമുനാനദിയും സരസ്വതീനദിയുമാണ്. അങ്ങനെ മഹാദേവനെ, വിഷ്ണുവിന്റെയും ശിവന്റെയും അംശങ്ങൾ ചേർന്നത് എന്ന സങ്കൽപ്പത്തിൽ ഹരിഹരൻ ആയി ആരാധിക്കുവാൻ തുടങ്ങി. 11-)o നൂറ്റാണ്ടിൽ ശിവഭക്തരായിരുന്ന യായാതികളാണ് (ജജാതി കേസരി) ശിവക്ഷേത്രം എന്ന രീതിയിൽ പണി തുടങ്ങിയതെങ്കിലും 12-)o നൂറ്റാണ്ടിൽ പണി തികച്ചും പൂർത്തിയാക്കിയത് തികഞ്ഞ വിഷ്ണു ഭക്തരായിരുന്ന പൂർവ്വഗംഗകൾ ആയിരുന്നു. മാത്രമല്ല തൊട്ടടുത്ത രാജ്യമായ പുരിയിൽ ജഗന്നാഥ ക്ഷേത്രം ഉയരുന്നുമുണ്ടായിരുന്നു. വൈഷ്ണവർ പ്രാധാന്യം നേടുന്നതിന്റെ സൂചനയായിരുന്നു അത്. ലിംഗരാജ പ്റതിഷ്ഠയെ ഹരിഹരൻ ആയി പുനർനിർവചിക്കുവാൻ അതും ഒരു കാരണമായിരുന്നിരിക്കാം.
ക്ഷേത്രത്തിനകത്തേക്കുള്ള പ്രവേശന കവാടത്തിൽ (സിംഹദ്വാർ) വലതു വശത്ത് ശൂലപാണിയായ ശിവരൂപത്തോടൊപ്പം ചക്ര-ഗദാപാണിയായ വിഷ്ണുരൂപവും കൊത്തി വെച്ചു. ഇടതുവശത്ത് അർദ്ധനാരീശ്വരനാണ്. കൂടാതെ, വൈഷ്ണവ ദ്വാരപാലന്മാരായി ജയ, വിജയന്മാരെ നിശ്ചയിച്ചു. ജഗന്നാഥൻ, ലക്ഷ്മീ നാരായണൻ, ഗരുഡൻ എന്നിവരും അകത്ത് സ്ഥാനം പിടിച്ചു. തൃപ്പതാകയാകട്ടെ, ശിവന്റെ പിനാകം എന്ന വില്ലിന്മേൽ ഉറപ്പിച്ചു. ശിവക്ഷേത്രം ആയിരുന്നെങ്കിൽ ത്രിശ്ശൂലം മാത്രമാണുണ്ടാവുക. കൂവളത്തിലയ്ക്കുപുറമെ തുളസിയും പൂജകൾക്കുപയോഗിച്ചു. ശിവക്ഷേത്രങ്ങളിൽ പതിവുള്ള മഷിത്തണ്ട് (Hemlock) എന്ന വിഷച്ചെടിയുടെ പൂങ്കുലകൾ (വെള്ളച്ചെത്തിയോട് സാമ്യം) ഇവിടെ എടുക്കാറില്ല. അതുപോലെ തന്നെ കഞ്ചാവ് ചെടിയിൽ നിന്നുണ്ടാക്കിയ ഭാംഗ് പതിവില്ല. എന്നാൽ സംക്രാന്തി പാന ദിവസം ഭക്തർ സമർപ്പിക്കാറുണ്ട്. പൂജാരിമാരാകട്ടെ നെറ്റിയിൽ സമാന്തരമായി മൂന്നു വിരൽ ഭസ്മം തേക്കുന്നതിനു പകരം ഭസ്മം “U” പോലെ തേച്ച് നടുക്ക് കുങ്കുമപ്പൊട്ട് ഗോപിപോലെ ചാർത്തുന്ന രീതി സ്വീകരിച്ചു. അങ്ങനെ ശൈവ – വൈഷ്ണവ സമ്പ്രദായങ്ങൾ ഇവിടെ സമന്വയിപ്പിച്ചു. ആദ്യകാലത്തു തന്നെ തെക്കേ ഇന്ത്യയിൽനിന്നും ബ്രാഹ്മണരെ വരുത്തി തന്ത്രിമാരായും ശാന്തിമാരായും നിശ്ചയിച്ചു. അവർക്ക് സംസ്കൃതത്തിലും ശൈവ – വൈഷ്ണവ താന്ത്രിക കർമ്മങ്ങളിലും കൂടുതൽ പാണ്ഡിത്യമുണ്ടെന്ന് സോമവoശ രാജാക്കന്മാരും പൂർവ്വഗംഗകളും വിശ്വസിച്ചിരുന്നു. ഇവരെക്കൂടാതെ എല്ലാ ജാതിയിലും ഉപജാതിയിലും പെട്ട സവർണ്ണർക്കും അവർണ്ണർക്കും, ഗോത്ര വർഗ്ഗക്കാർക്കും ഓരോരോ കർത്തവ്യങ്ങൾ നിശ്ചയിച്ചു. ഉത്സവങ്ങളിും പ്രകടമായ മാറ്റങ്ങളുണ്ടായി. ഊഞ്ഞാലാട്ടം, സൂര്യ നമസ്കാരം തുടങ്ങി പലതും ജഗന്നാഥ ക്ഷേത്രത്തിനെ അനുകരിച്ച് നടപ്പിലാക്കി. രുകൂണ രഥയാത്രയിൽ ഉത്സവമൂർത്തിയായ ചന്ദ്രശേഖരനോടൊപ്പം വാസുദേവരും (വിഷ്ണുവും) സ്ഥാനം പിടിച്ചു. ലിംഗരാജ ക്ഷേത്രത്തിന് ഒരു ജനകീയ മുഖം ഗംഗമാർ നൽകി എന്നത് വസ്തുതയാണ്. അന്തസ്സുള്ള ഏതു വേഷവും ധരിക്കാം. ഹിന്ദുവിശ്വാസി എന്നതിൽ കവിഞ്ഞ് ജാതി മത ഭേദമില്ല. മിക്ക ക്ഷേത്രങ്ങളിലെയും പോലെ ഇവിടെയും അഹിന്ദുക്കൾക്ക് പ്രവേശനമില്ല.
അത് ഒരു സമസ്യയായി തുടരുന്നു. ചരിത്രത്തിലേക്ക് ഒരു തിരനോട്ടം നടത്താം. ഒറീസ്സ എന്നാണ് ഒഡീഷ എന്ന ഇന്ത്യയുടെ കിഴക്കൻ സoസ്ഥാനം ബ്രിട്ടീഷ് ഭരണം മുതൽ അറിയപ്പെട്ടിരുന്നത്. നമ്മുടെ ദേശീയഗാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഉത്ക്കലയും ഇതു തന്നെ. അതിനു മുമ്പ് ഓഡ്ര, ഉത്ക്കല, കലിംഗ എന്നൊക്കെ ആയിരുന്നു പേരുകൾ. കിഴക്കേ അതിർത്തിയായിട്ട് 485 കി മീ ദൂരം ബംഗാൾ ഉൾക്കടൽ. വടക്ക് പശ്ചിമബംഗാളും, ഝാർഖണ്ഡും, പടിഞ്ഞാറ് ഛത്തീസ്ഖഡ്, തെക്ക് ആന്ധ്രപ്രദേശ്, തെക്കു പടിഞ്ഞാറ് തെലുങ്കാന. ഭാഷ- ഒഡിയ. നൃത്തം – ഒഡീസ്സി. ബ്രിട്ടീഷുകാരുടെ കാലത്ത് കട്ടക് ആയിരുന്നു തലസ്ഥാനം. പിന്നീട് ഭുവനേശ്വരമാക്കി. മഗധയിലെ മൌര്യചക്രവർത്തിയായ അശോകൻ (ബിസി ഇ 272 – 231) ഭാരതത്തിന്റെ കിഴക്കുഭാഗത്തുള്ള ഒരു നാട്ടുരാജ്യമായിരുന്ന കലിംഗനാടിനെ ബി സി ഇ 261-ൽ ആക്രമിച്ചു. അതി ഭീകരമായ ഒരു യുദ്ധത്തിനുശേഷം അശോകൻ ജയിച്ചു. പക്ഷേ, പിന്നീട് മാനസാന്തരം വന്നു് ബുദ്ധമതം സ്വീകരിച്ചതും അതു പ്രചരിപ്പിക്കുവാൻ തുടങ്ങിയതും ഈ മണ്ണിലാണ്. 08-) o നൂറ്റാണ്ട് ഒടുവിൽ, ക്ഷയിച്ചു തുടങ്ങിയിരുന്ന പശ്ചിമ ഒറീസ്സ ഉൾപ്പെട്ട ദക്ഷിണ കോസലയെ . അതിനെ സോമവoശജനായിരുന്ന രാജാമഹാശിവഗുപ്ത പുനർനിർമ്മിക്കുവാൻ ശ്രമം തുടങ്ങി. ഹുവാൻ സാങ്-ന്റെ (639 CE) അഭിപ്രായ പ്രകാരം മധ്യപ്രദേശിന്റെ ഭാഗമായിരുന്ന ബിലാസ്പൂർ, റായ്പൂർ, ഒഡീഷയുടെ ഭാഗമായിരുന്ന സുന്ദർഗർ, സംബൽപൂർ, ബോളൻഗീർ എന്നീ ജില്ലകളും ദക്ഷിണ കോസലയിൽ ഉൾപ്പെട്ടിരുന്നു. പിന്നീട്, അദ്ദേഹത്തിന്റെ പുത്രൻ ജനമേജയൻ രാജാമഹാഭവഗുപ്ത ഒന്നാമൻ (CE 882 – 922), പൂർവ്വ ഒറീസ്സയിലെ, മഹാനദിക്കരയിലെ ചൌദ്വാർ, (കടക/കട്ടക്) സ്വന്തമാക്കിയ ശേഷം മഹാനദിയും തേൽ നദിയും സംഗമിക്കുന്ന സുവർണ്ണപുര (സോനെപൂർ) തലസ്ഥാനമാക്കി ഭരണം തുടങ്ങി. ജനമേജയൻ ഒന്നാമന്റെ പുത്രൻ യയാതി മഹാശിവ ഗുപ്ത (ജാജാതി) ഒന്നാമൻ (CE 922-955), വീണ്ടും രാജ്യം വിപുലപ്പെടുത്തി കലിംഗസാമ്രാജ്യം കെട്ടിപ്പടുത്തു. ഉത്ക്കല, കൊംഗട (പുരി), കലിംഗ ഇവ മൂന്നും ചേർന്നതായിരുന്നു മൂടുകലിംഗ അഥവാ ത്രയികലിംഗ (Trikalinga). അതായത് ഗംഗ മുതൽ ഗോദാവരി വരെയും അമ്റഖണ്ഡക മലനിരകൾ മുതൽ ബംഗാൾ ഉൾക്കടൽ വരെയും യായാതിയുടെ സാമ്രാജ്യം പരന്നു കിടന്നു എന്നു സാരം. പരമ മഹേശ്വര പരമഭട്ടരക മഹാരാജാധിരാജ പരമേശ്വര സോമാകുലതിലക ത്രയികലിംഗാധിപതി എന്നു പല ഫലകങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു. തികഞ്ഞ ശിവ ഭക്തനായിരുന്ന യയാതി ഒന്നാമൻ, വിനീതപുരം എന്ന തലസ്ഥാനം പുനർനാമകരണം ചെയ്ത് യയാതി നഗർ (ബിൻക) എന്നാക്കി. പിന്നീട് ഭൌമ-കര സ്വന്തമാക്കിയപ്പോൾ അവരുടെ തലസ്ഥാനമായിരുന്ന ഗുഹേശ്വരപഥക് (ജാജ്പൂർ), അഭിനവ യയാതിനഗർ എന്നപേരിൽ മറ്റൊരു തലസ്ഥാനമാക്കി. ചുരുക്കത്തിൽ മൂടുകലിംഗയാണ് ഒറീസ്സ. ഒറീസ്സ എന്ന നാടിന്റെ ശിൽപ്പികൾ സോമവoശജർ ആയിരുന്നു എന്നുവേണം കരുതുവാൻ. കാലക്രമേണ നാട്ടുരാജ്യങ്ങൾ ഓരോന്നായി നഷ്ടമായി. യയാതി ഒന്നാമനു ശേഷം ഭരിച്ച പ്രമുഖ രാജാവ് യയാതി രണ്ടാമൻ (ചണ്ഡീഹര മഹാശിവഗുപ്ത മൂന്നാമൻ (CE1025-1040) ആയിരുന്നു. അദ്ദേഹം യയാതി ഒന്നാമനു ശേഷം സോമവംശത്തിന് നഷ്ടപ്പെട്ട കോസല, ഉത്ക്കല, കലിംഗ രാജ്യങ്ങൾ തിരികെ പിടിച്ചു. സുവർണ്ണപുര (സോനേപൂർ) കോസലയുടെയും, യയാതിനഗർ (ജാജ്പൂരിലെ വിരാജ) ഉത്ക്കലയുടെയും തലസ്ഥാനമാക്കി. പിന്നീട്. ആസ്ഥാനം ജാജ്പ്പൂരിൽനിന്നും കൃതിവാസക്ഷേത്രത്തിലേക്ക് മാറ്റി. പ്രസിദ്ധമായ ലിംഗരാജ ക്ഷേത്രത്തിന് അടിത്തറയിട്ടതുo പണി തുടങ്ങിയതും യയാതി രണ്ടാമനാണ് എന്നു പരക്കെ വിശ്വസിക്കപ്പെടുന്നു.പുത്രനായ ഉദ്ദ്യോതകേസരി മഹാഭാവഗുപ്ത നാലാമന്റേ (CE 1040-1065) തായിരുന്നു അടുത്ത ഊഴം. താരതമ്യേന ശാന്ത കാലമായിരുന്നു അത്. ശിവഭക്തനായിരുന്ന അദ്ദേഹമാണ് ലിംഗരാജക്ഷേത്രത്തിന്റെ പണി തുടങ്ങിവെച്ചത് എന്നൊരു അഭിപ്രായവുമുണ്ട്. CE 1076-ല്‍ കലിംഗവാണ പൂർവ്വഗംഗാവംശജർ ക്ഷേത്രനിർമ്മാണം പൂർത്തിയാക്കുകയും അതിനെ വിസ്തൃതമാക്കുകയും ചെയ്തു എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഏറ്റവും സാധ്യതയുള്ള സിദ്ധാന്തം – യയാതി രണ്ടാമൻ ക്ഷേത്രത്തിന് അടിത്തറപാകി എന്നതിനും, അദ്ദേഹത്തിന്റെ പുത്രൻ ഉദ്ദ്യോതകേസരി ദേവന് സമർപ്പിച്ചു എന്നതിനുമാണ്. CE 950 നുo 1000 ത്തിനുo ഇടയ്ക്ക് യയാതി ഒന്നാമനാണ് ലിംഗരാജ ക്ഷേത്രത്തിന്റെ നിർമ്മാണം തുടങ്ങിവെച്ചത് എന്നാണ് ചില ചരിത്രകാരന്മാരുടെ മതം. ബ്രിട്ടീഷ് വംശജനും ക്ഷേത്രകലാകുതുകിയും ചരിത്രകാരനുമായിരുന്ന ജയിംസ് ഫെർഗുസൺ (James Fergusson (1808–86), ലിംഗരാജ ക്ഷേത്രത്തിനെ, കമനീയമായ ഒരു മാതൃകാ ഹിന്ദു ക്ഷേത്രമായി വിലയിരുത്തിയിരിക്കുന്നു. 6-)o നൂറ്റാണ്ടിലെ രണ്ടാം പകുതിയുടെ അവസാനകാലത്തു ഗൌഡ് വംശം സ്ഥാപിച്ച ശശാങ്ക് ഇന്ദു കേസരി (ലാലത് ഇന്ദു കേസരി) യുടെ ഭരണ കാലത്തു (CE 615-657) ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ പണികഴിപ്പിച്ചിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മഡാല-പഞ്ജി പ്രകാരം 668 എ.ഡി (ശക വർഷം 588) ലായിരിക്കണം മന്ദിരം പണിതത്. എപ്പോൾ, ആരൊക്കെ, എങ്ങനെ എന്നിങ്ങനെയുള്ള നിരവധി സംശയങ്ങൾ ബാക്കിനിൽക്കെ ഒരു കാര്യം ഉറപ്പാണ്- CE 1114-ൽ പൂർവ്വഗംഗാ വംശജനായിരുന്ന അനന്തവർമൻ ചോഡഗoഗൻ ആധിപത്യം സ്ഥാപിച്ചപ്പോൾ ലിംഗരാജക്ഷേത്രം സോമവശജരുടെ സംസ്കാരത്തിന്റെ പ്രതീകമായി ഉയർന്നുകഴിഞ്ഞിരുന്നു.
http://11 November 2019 Source Own work Author Manjit Keshari Nayak
നല്ല കെട്ടുറപ്പോടെ 7.5 അടി (2.3 മീ) ഘനത്തിൽ കടും ചുവപ്പു ചെങ്കല്ലുകൊണ്ടു തീർത്ത ചുറ്റുമതിൽക്കെട്ടിനുള്ളിൽ 520 X 465 ചതുരശ്ര അടി (160മീ X 142 ച. മീ, 2,50,000 ച. അടി) വിസ്തീർണ്ണമുള്ള ചെങ്കൽത്തറയിൽ കലിംഗ നഗര ശൈലിയിൽ 11-)o നൂറ്റാണ്ടിൽ പണിതുയർത്തിയ ഭുവനേശ്വരത്തിലെ ഏറ്റവും വലിപ്പം കൂടിയ ക്ഷേത്രമായ ലിംഗരാജ ക്ഷേത്രസമുച്ചയം ഗതകാല പ്രൌഢിയുടെ പ്രതീകമായി ഇന്നും തലയെടുപ്പോടെ നിലകൊള്ളുന്നു. ലിംഗരാജക്ഷേത്രത്തിനുചുറ്റും ഖാണ്ടോലയിറ്റ് കല്ലുകൾ പാകിയിട്ടുണ്ട്. ചുറ്റുമതിലിനു മുകളിൽ വെളളം വാർന്നു പോകുന്നതിനായി ചരിച്ചു പണിതിട്ടുണ്ട്. അകത്തു വശത്ത്, ഭിത്തി സoരക്ഷിക്കുവാനുള്ള സoവിധാനം ഒരുക്കിയിട്ടുണ്ട്. ലിംഗരാജക്ഷേത്രത്തിന്റെ വടക്കു കിഴക്കേ മൂലക്കായി കഹാനി / ഭേട മണ്ഡപം കാണാം. രുകുണരഥയാത്ര കഴിഞ്ഞ് ക്ഷീണിതനായി എത്തുന്ന പ്രിയതമനെ ശ്രീപാർവ്വതി കാത്തുനിൽക്കുന്നത് ഈ മണ്ഡപത്തിലാണ്. വേറെയും മണ്ഡപങ്ങൾ പ്രാകാരത്തിനകത്തുണ്ട്. അടുക്കളയുടെ തൊട്ടുപടിഞ്ഞാറുള്ള വട്ടത്തിലുള്ള ജെമെദി കിണറിലെ ജലമാണ് നൈവേദ്യം പാകം ചെയ്യുവാൻ ഉപയോഗിക്കുന്നത്. അമാനിയ കിണർ വാസ്തവത്തിൽ ആഴംകൂടിയ വറ്റിയ ഒരു ചാൽ ആണ്. ഏതെങ്കിലും കാരണവശാൽ ക്ഷേത്രം അശുദ്ധമായാൽ ആ സമയത്ത് പാകം ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ പ്രാകാരത്തിന്റെ തെക്ക് പടഞ്ഞാറെ മൂലയ്ക്കുളള ഈ ചാലിലേക്കു തട്ടിക്കളയും. ഏകാംബരേശ്വരക്ഷേത്രത്തിന്റെ തെക്ക് ചതുരാകൃതിയിലുള്ള കിണറാണ് ഗാര. ഇതിലെ ജലം അനുഷ്ഠാനങ്ങൾക്കായി ഭക്തരും ക്ഷേത്രവാസികളും ഉപയോഗിക്കുന്നു.
സിംഹദ്വാർ എന്നറിയപ്പെടുന്ന പ്രധാന പ്രവേശന കവാടം കിഴക്കു ഭാഗത്താണ്. അത് പഞ്ചരഥ ശൈലിയിൽ പീഠാഡ്യൂല പോലെ പണിതിരിക്കുന്നു. മഞ്ഞ നിറത്തിലുo കൊമ്പൻ മീശയുള്ളതും കുന്തിച്ചിരിക്കുന്നതുമായ നാലു സിംഹങ്ങൾ ദ്വാരപാലന്മാരായി നമ്മെ വരവേൽക്കുന്നു. അവയെ കൌതുകത്തോടെ നോക്കി ചിരിച്ചുകൊണ്ടാണ് അതിലെ വരുന്നവർ അകത്തു കടക്കുക. ക്ഷേത്രത്തിനകത്തേക്കുള്ള അലങ്കാരകവാടത്തിന്റെ വാതിൽ ചന്ദനത്തടി കൊണ്ടു തീർത്തതാണ്. കവാടത്തിന്റെ വലതു വശത്ത് ശൂലപാണിയായ ശിവരൂപത്തോടൊപ്പം ചക്ര-ഗദാപാണിയായ വിഷ്ണുരൂപവും കൊത്തി വെച്ചു. ഇടതുവശത്ത് അർദ്ധനാരീശ്വരൻ. സിംഹദ്വാറിന്റെ മുഖപ്പിൽ വലതുവശത്ത് ത്രിശ്ശൂലവും ഇടതുവശത്ത് ചക്രവും പതി ച്ചിരിക്കുന്നു. ഇതുകൂടാതെ, പ്രാകാരത്തിന്റെ തെക്കും വടക്കും ഓരോ ചെറിയ കവാടങ്ങൾ കൂടിയുണ്ട്. ഇവിടെയും മഞ്ഞ നിറത്തിൽ കുന്തിച്ചിരിക്കുന്ന കൊമ്പൻ മീശയുള്ള രണ്ടുസിംഹങ്ങൾ വീതമുണ്ട്. തെക്കേ കവാടം കൊട്ടാരം കുടുംബാംഗങ്ങൾക്കു വേണ്ടിയായിരുന്നു. വടക്കേത് സേവകരാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. പ്രധാന കവാടം പുരോഹിതനും പൊതുജനങ്ങൾക്കുള്ളതായിരുന്നു. ഒരു ക്ഷേത്രത്തിലെ പ്രധാന കവാടം പ്രതിഷ്ഠയുടെ പാദമുദ്രയായിട്ടാണ് സങ്കൽപ്പിച്ചിരിക്കുന്നത്. അതു കൊണ്ടുതന്നെ അകത്തേക്ക് കടക്കുമ്പോൾ എല്ലാവരും തലകുനിക്കുന്നു അല്ലെങ്കിൽ തൊട്ടു നമസ്കരിക്കുന്നു.
വടക്കേ ഇന്ത്യയിൽ പ്രചാരത്തിലിരുന്ന നഗരിശൈലിയിൽ നിന്നും ഉരുത്തിരിഞ്ഞതാണ് കലിംഗവാസ്തുകലാശൈലി. അതാണ് ഒഡീഷയിൽ പ്രചാരത്തിലിരുന്നത്.
ഒട്ടുമിക്ക ക്ഷേത്രങ്ങളെയും പാദം, കാൽമുട്ട്, ഇടുപ്പ്, മാറിടം, ഗളം, ശിരസ്സ്, ജട തുടങ്ങിയ പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു മഹാപുരുഷൻ ആയിട്ടാണ് സങ്കൽപ്പിച്ചിരിക്കുന്നത്. ലിംഗരാജക്ഷേത്രവും വ്യത്യസ്തമല്ല. ഹിന്ദുസംസ്കാരത്തിൽ മനുഷ്യ ജീവിതത്തിൽ പ്രധാനമായി നാലു പുരുഷാർത്ഥങ്ങൾ) ഉള്ളതായി പറയുന്നു. അവ അർത്ഥം, കാമം, ധർമ്മം, മോക്ഷം എന്നിവയാണ്. ഈ നാലു ഭാവങ്ങൾ ക്ഷേത്രത്തിലെ ശിൽപ്പങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും പ്രതിഫലിക്കുന്നു. ക്ഷേത്രത്തിന് പ്രധാനമായി നാലു വിഭാഗങ്ങൾ ഉണ്ട്. 1. പ്രതിഷ്ഠയുള്ള ശ്രീകോവിലും (ഗർഭഗൃഹം, ബാഡ) വിമാനവും ഉൾപ്പെട്ട ശ്രീമന്ദിർ 2. ജഗമോഹനം (മുഖമണ്ഡപം, യജഞഗൃഹം) 3. നാട്യമന്ദിർ / നടനമന്ദിരം (ആഘോഷങ്ങൾക്കുള്ള ഇടം) 4. ഭോഗമണ്ഡപം (സമർപ്പണവും പ്രസാദവിതരണവും). ശ്രീമന്ദിറും അതിനോടു ചേർന്നുള്ള ജഗമോഹനവും മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. പിന്നീടാണ് ഭോഗമണ്ഡപവും നാട്യമന്ദിരവും കൂടി പണിതു തുടങ്ങിയത്. ശ്രീകോവിലിനു മുകളിലുള്ള വിമാനത്തിനാണ് ഏറ്റവും ഉയരം. മറ്റുള്ളവയുടെ ക്രമേണ കുറഞ്ഞു വരുന്നു. ത്രിരഥം, പഞ്ചരഥം, നവരഥം എന്നിങ്ങനെയുള്ള നിർമ്മാണശൈലികൾ നിലവിലിരുന്നു. പലപ്പോഴും ക്ഷേത്രഭാഗങ്ങൾ ഒരു പീഠത്തിനു (വേദിക, ജഗതി) മുകളിൽ കെട്ടിപ്പടുക്കുന്ന രീതിയുമുണ്ടായിരുന്നു.
മിക്ക ക്ഷേത്രങ്ങളുടെയും പുറം ചുമരുകൾ ശിൽപ്പബാഹുല്യം കൊണ്ട് ശ്രദ്ധേയമാണ്. ശിൽപ്പശാസ്ത്രം അനുസരിച്ചാണ് അലങ്കാരം. അധികവും ഫ്രെയിമിനകത്ത് വെക്കുന്ന സമ്പ്രദായമാണ് സ്വീകരിച്ചിരുന്നത്. മൂന്നുതരം അലങ്കരിച്ച ഫ്രെയിമുകൾ കാണുന്നു. 1. കഖരമുണ്ടി മേൽക്കൂര – വാഗണിന്റേതുപോലെ, മത്തങ്ങ പോലെ; 2. പീഠ മുണ്ടി – പരന്ന ശിലാപാളികൾ അടുക്കിവെച്ച് പിരമിഡു പോലെ; 3. വജ്രമുണ്ടി – തൂണുകൾ ഉൾപ്പെടെ നൽകി വളരെ ഏറെ ആകർഷണീയമാക്കിയവ. ഫ്രെയിമുകൾ കൊത്തു വേലകൾ കൊണ്ടു് അലങ്കരിച്ചിരിക്കും. കഖരമുണ്ടി, പീഠമുണ്ടി, വജ്രമുണ്ടി എന്നീ ഫ്രെയിമുകൾക്കുള്ളിൽ പ്രധാന ദേവീദേവന്മാരുരെ കുടിയിരുത്തുന്നു. പാർശ്വദേവതകൾ, അഷ്ടദിൿപാലന്മാർ, അഷ്ടസഖികൾ, ഗന്ധർവ്വന്മാർ, അപ്സരസ്സുകൾ, കിന്നരന്മാർ, സാലഭഞ്ജികകൾ/ യക്ഷികൾ, നാഗൻമാർ, നാഗിനികൾ, ശാർദ്ദൂലം, ഗജം, സിംഹം, വൃഷഭം, അശ്വം, വിചിത്ര ജന്തുക്കൾ, വേതാളം (പിശാച്), സുമ-ഫല-വൃക്ഷ- ലതാദികൾ, പറവകൾ, ഉരഗങ്ങൾ, പക്ഷിമൃഗാദികൾ, ജീവിതസ്പന്ദനങ്ങൾ, ഋഷിമാർ, ശിഷ്യർ, ആശ്രമങ്ങൾ, അംഗക്ഷേത്രങ്ങൾ, സൂര്യതാരചന്ദ്രന്മാർ, നവഗ്രഹം, കീർത്തിമുഖം തുടങ്ങിയവയെ എല്ലാം ഉൾക്കൊള്ളുന്ന പ്രകൃതിയെ പുറം ചുവരുകളിലെ പാഗകളിലും ചാലുകളിലും ചാരുതയോടെ അതീവ സൂക്ഷ്മമായി അവതരിപ്പിക്കുന്നു. മദാലസരായ അലസകന്യകമാരും, പൂത്തുലഞ്ഞു നിൽക്കുന്ന ചെടികളും വൃക്ഷങ്ങളും, വൃക്ഷത്തെ ആശ്ലേഷിച്ചു നിൽക്കുന്ന യുവതിയും, സ്ത്രീയും കുട്ടിയും ഒക്കെ വംശാഭിവൃദ്ധിയുടെ പ്രതീകങ്ങളാണ്. സാലഭഞ്ജികകൾ/ യക്ഷികൾ വoശപോഷണത്തിന്റെ ദേവതകളാണ്. അവരൊന്ന് തൊട്ടാൽ ഏതു ചെടിയും പുഷ്പപിക്കുമത്രെ. യക്ഷികൾ ശക്തിയുടെ അംശങ്ങളാണ്. 64 അംശങ്ങൾ ഉണ്ടെന്നാണ് വിശ്വാസം. അവർ ഭക്തനെ/യെ ശക്തിയുടെ അടുക്കലേക്ക് ആകർഷിക്കുന്നു. നാഗങ്ങൾ ഭൂമിയുടെ സമ്പത്തിന്റെ കാവൽക്കാരാണ്. ധാരാളം സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നവരും, കൈവശം വെച്ചിരിക്കുന്നവരും, പുമാലയോടൊപ്പം ആഭരണവും സമർപ്പിക്കുന്നതുപോലെയുമാണ് അവരെ ചിത്രീകരിക്കുക. ആശ്രമത്തിൽ ഗുരുവിനെ ആസനസ്ഥനായും ശിഷ്യരെ കൈകൂപ്പി വന്ദിക്കുന്നതായൊ കർമ്മനിരതരായൊ കാണിക്കുന്നു. കല്ലിൽ കൊത്തിയ സ്ത്രീ പുരുഷ ബന്ധങ്ങൾ ബുദ്ധമതത്തിന്റെ സ്വാധീനം കാണിക്കുന്നു. മതിയാവോളം ആസ്വദിച്ച് നിർവ്വാണം പ്രാപിക്കുക എന്ന് വിവക്ഷ. മിക്ക ക്ഷേത്രങ്ങളുടെയും അകം ശൂന്യമാണ് എന്നു തന്നെ പറയാം. പ്രതിഷ്ഠയിൽ മാത്രം ശ്രദ്ധിക്കുവാൻ വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്. സുര്യകിരണങ്ങൾ പതിച്ചുള്ള വെളിച്ചവും നിലവിളക്കിന്റെ വെളിച്ചവും പ്രതിഷ്ഠയിൽ കേന്ദ്രീകരിക്കപ്പെടുന്നു. ഒപ്പം ഭക്തന്റെ മനസ്സും ഏകാഗ്രമാകുന്നു.
കലിംഗ വാസ്തുകലയുടെയും ശിൽപ്പകലയുടെയും വികസനത്തിന്റെ പാരമ്യത്തിലായിരുന്നു ലിംഗരാജക്ഷേത്രത്തിന്റെ നിർമ്മാണം. രണ്ടുകലകളുടെയും സന്തുലനവും സൌന്ദര്യവും ഇവിടെ ആർക്കും ആസ്വദിക്കാം. ഏറ്റവും പടിഞ്ഞാറ് ശ്രീമന്ദിർ. അതിനോടു ചേർന്നു ജഗമോഹനം. പിന്നെ നാട്യമന്ദിരം. കിഴക്കേ അറ്റത്ത് ഭോഗമന്ദിരo. അങ്ങനെ പടിഞ്ഞാറുനിന്നും കിഴക്കോട്ടു് ഒരേ ദിശയിൽ പഞ്ചരഥ ശൈലിയിൽ ക്ഷേത്രം രൂപപ്പെടുത്തിയിരിക്കുന്നു. ശ്രീകോവിലിനു മുകളിലുള്ള വിമാനത്തിനാണ് ഏറ്റവും ഉയരം. മറ്റുള്ളവയുടെ ഉയരം ക്രമേണ കുറഞ്ഞു വരുന്നു. മൂന്നു തരം കലിംഗ വാസ്തു ശൈലികളിൽ രണ്ടെണ്ണം, അതായത്, രേഖാ ഡ്യൂലയും, പീഠാ ഡ്യൂലയും (ഭദ്ര) ലിംഗരാജ മന്ദിരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ശ്രീമന്ദിർ രേഖാ ഡ്യൂലയും, ജഗമോഹനവും, നാട്യമന്ദിരവും, ഭോഗമണ്ഡപവും പീഠാ ഡ്യൂലകളുമാണ്.
കിഴക്കോട്ട് ദർശനമായി പഞ്ചരഥ ശൈലിയിൽ ഒരു മഹാപുരുഷൻ എന്ന സങ്കൽപ്പത്തിൽ പണിതിരിക്കുന്നു. ശ്രീമന്ദിരത്തിനെ മൂന്നു ഭാഗങ്ങളായി തരംതിരിക്കാം. 1.വേദിക: പ്ലാറ്റ്ഫോം (പീഠം, Basement) – തറനിരപ്പിൽ നിന്നും അല്പം ഉയർന്നിരിക്കുന്ന പ്രതലത്തെയാണ് ജഗതി അല്ലെങ്കിൽ വേദിക എന്ന പദം സൂചിപ്പിക്കുന്നത്. ശ്രീമന്ദിറുo, ജഗമോഹനവും ഭൂമിയിൽനിന്നും വേദികയില്ലാതെ നേരെ പണിതപ്പോൾ, നാട്യമന്ദിരവും, ഭോഗമണ്ഡപവും ഒരു പീഠത്തിൽ നിന്നുമാണ് ഉയർത്തിയത്. 2. ശ്രീകോവിൽ (ബാഡ): ക്ഷേത്രത്തിലെ പൂജാവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള പവിത്രമായ പുണ്യസ്ഥാനമാണ് ഗർഭഗൃഹം / ശ്രീകോവിൽ/ബാഡ 3. വിമാനം:ശ്രീകോവിലിനു മുകളിൽ കുത്തനെ ഉയർന്നു നിൽക്കുന്ന ഭാഗമാണ് വിമാനം. വിമാനത്തിന് രണ്ട് ഉപവിഭാഗങ്ങൾ ഉണ്ട്: അ. ഗണ്ഡി (gandi, trunk, ശിഖരം)- വിമാനത്തിന്റെ കുത്തനെയുള്ള ഭാഗം. ആ. മസ്തകം (ശിരസ്സ്). ബാഡയും (ശ്രീകോവിൽ) വിമാനവും ചേർന്നതാണ് ശ്രീമന്ദിരം. അത് ഒരു രേഖാ ഡ്യൂലയാണ്. അതായത്, വിമാനത്തിന്റെ ഏതാണ്ട് മൂന്നിലൊരു ഭാഗം നേർരേഖപോലെ നേരെ നീണ്ടിരിക്കും. പീന്നീട് ചരിച്ചെടുത്ത് വൃത്തം ആക്കും. Curvilinear spiral shape എന്നു പറയാം.
ശ്രീകോവിലിന്റെയും വിമാനത്തിന്റെയും ചുവർ നിമ്നോന്നതങ്ങളായി പണിതു മോടിപിടിപ്പിച്ചിരിക്കുന്നു. നമുക്ക് അവയെ ബ്ലോക്കുകളായി തിരിക്കാം. ഓരോ ബ്ലോക്കിനകത്തും ഉന്തിനില്ക്കുന്ന ഏറ്റവും വീതികൂടിയ മദ്ധ്യത്തിലുള്ള ഭാഗം രാഹപാഗയാണ് (central projection). അതിന്റെ ഇരുവശത്തും ഓരോ അനുരാഹ പാഗ. ഇരുമൂലക്കും ഓരോ കോനക പാഗ. (കോനാപാഗാ). അങ്ങനെ അഞ്ചു പാഗകൾ. വിമാനത്തിലെ കോനക പാഗകളെ നെടുകെ രണ്ടു വരികളാക്കിയിരിക്കുന്നു. ഒരോവരിയേയും പത്തു് ഭൂമി എന്ന ശ്രേണികളായി തിരിച്ചിരിക്കുന്നു. ഓരോ ശ്രേണിയേയും നെല്ലിക്കയുടെ വരമ്പു പോലെയുള്ള ഭൂമി-ആംലകളാൽ വേർതിരിച്ചിരിക്കുന്നു. ഒരോശ്രേണിയുടെയും മൂലകൾ പുറത്തേക്ക് അല്പ്പം ഉന്തിയും ഉരുണ്ടും ഇരിക്കുന്നു. മറ്റുഭാഗങ്ങൾ ചതുരവുമാണ്. എല്ലാം കൊണ്ടും കോനാപാഗ ഒരു തേനീച്ചക്കൂടുപോലെ തോന്നിക്കുന്നു. ഓരോപാഗയെയും വേർതിരിക്കുവാൻ ആഴത്തിലുള്ള ചാലുകളുണ്ട്. അവ, വിമാനത്തിന് സ്വതവെ ഉള്ളതിനേക്കാൾ ഒരു മരീചികയിലെന്നപ്പോലെ കൂടുതൽ ഉയരം സൃഷ്ടിക്കുന്നു. ഗണ്ഡിയുടെ അറ്റം ബിസമ (വിസമ). അത് മസ്തകത്തിന്റെ തുടക്കം. അങ്ങനെ പഞ്ചരഥ ശൈലിയിൽ നിർമ്മിച്ച നാലു ബ്ലോക്കുകൾ ആണ് ആകെ ഉള്ളത്. കിഴക്കുള്ള രാഹപാഗയിൽ ഒരു കവാടം കാണാം. ഓരോ ബ്ലോക്കിലും അഞ്ച് ഉപവിഭാഗങ്ങളുണ്ട് എന്നതിനാൽ ലിംഗരാജക്ഷേത്രം പഞ്ചരഥ ശൈലിയിൽ നിർമ്മിച്ചിരിക്കുന്നു. സമചതുരമായ ശ്രീകോവിലും അതിനുമുകളിലെ ലംബമായും വക്രമായും ഉള്ള വിമാനവും ഉയരത്തിലുള്ള പാഗകളും ആഴത്തിലുള്ള ചാലുകളും വൈവിധ്യമാർന്ന മസ്തകവും ശിൽപ്പങ്ങളും ശ്രീമന്ദിരത്തിന് അഴകും തേജസ്സും ഗാംഭീര്യവും പ്രദാനം ചെയ്യുന്നു.
മഹാപുരുഷസങ്കൽപ്പത്തിൽ പാദംമുതൽ ഇടുപ്പു വരെയുള്ള ഭാഗമാണ് ശ്രീകോവിൽ. ശ്രീകോവിൽ ദേവനെ കുടിയിരുത്തിയിട്ടുള്ള ഇടമാണ്. ലിംഗരാജക്ഷേത്രത്തിൽ താഴെ വേദിക ഇല്ല എന്നത് ശ്രദ്ധേയമാണ്. ബാഡയുടെ പുറം ചുവരിനെ താഴെ നിന്നും മേലോട്ട് അഞ്ച് അംഗങ്ങളായി വിഭജിക്കാം: പഞ്ച അംഗങ്ങൾ: 1. പബാഗം 2. തലജംഘം 3. മദ്ധ്യബന്ധനം (കാൽമുട്ട്) 4. ഉപരജംഘം 5. ബെറാൻഡ (ഇടുപ്പ്).
കോനകപാഗയിലും അനുരാഹപാഗയിലും കാണുന്ന അഞ്ചു നിരകളായി അടുക്കിയിട്ടുള്ള ഒരു കൂട്ടം കരിങ്കൽ ശിലകളാണ് പബാഗം. കിഴക്ക് രാഹ പാഗയിൽ കവാടമായതിനാൽ അവിടെ പബാഗമില്ല. നിരകൾ ഇങ്ങനെ: 1. ഖുറ (khura) – ഏറ്റവും അടിയിലത്തേത്. വജ്രമുണ്ഡി ഫ്രെയിമിനകത്ത് സ്ത്രീരൂപങ്ങൾ. 2. കുംഭം (Kumbha) – കുംഭം തന്നെ പ്രധാനം. 3. പട്ട (patta): ലതകൾ, പുഷ്പങ്ങൾ തുടങ്ങിയ ചിത്രപ്പണികൾ. 4. കനി (Kani)- കാര്യമായ വേലകൾ ഇല്ലാത്തത് 5. വസന്തം (basantha) – പലതരം പത്രങ്ങൾ, പുഷ്പങ്ങൾ. ഈ അഞ്ചു നിരകളെയും തമ്മിൽ ഘടിപ്പിക്കുവാനായി സ്ത്രീരൂപങ്ങൾ, മൈഥുനം തുടങ്ങിയവ ചിത്രീകരിച്ചു മനോഹരമാക്കിയ തൂണുകൾ ഇടയ്ക്കിടയ്ക്ക് കാണാം.
കാൽമുട്ടിന്റെ കീഴെയുള്ള ഭാഗത്തെ തലജംഘം (Lower jangha) എന്നും അതിനുമേലെയുള്ള തുട ഭാഗത്തെ ഉപരജംഘo (upper jangha) എന്നും പേരിട്ടി രിക്കുന്നു. വീതികൂടിയ ശിലകളുടെ ഓരോ വലിയ നിരകൾ മാത്രമാണുള്ളത്.
തലജംഘം: കോനക പാഗയിലും അനുരാഹാപാഗായിലും ഉള്ള ചിത്രവേലകൾ കൊണ്ട് അലങ്കരിക്കപ്പെട്ട കഖരമുണ്ടി ഫ്രെയിമുകൾക്കകത്ത് അഷ്ടദിക്കു്പാലന്മാർ ഉപവിഷ്ടരായിരിക്കുന്നു. അതിനു മുകളിൽ ചൈത്യ അലങ്കാരജാലികൾ ഉണ്ട്. അഷ്ടദിക്കു്പാലന്മാർ: കിഴക്ക് ഇന്ദ്രൻ, തെക്കുകിഴക്ക് വഹ്നി (അഗ്നി), തെക്ക് യമൻ (പിതൃപതി), തെക്കു പടിഞ്ഞാറ് നിര്യതി, പടിഞ്ഞാറ് വരുണൻ, വടക്കു പടിഞ്ഞാറ് വായു (മരുത്ത്), വടക്ക് കുബേരൻ, വടക്കു കിഴക്ക് ഈശൻ. ലിന്ടലിനു മുകളിൽ സരസ്വതി, ഗണേശൻ, ഭൈരവൻ, മനുഷ്യരൂപങ്ങൾ എന്നിവരെ കാണാം. തലജംഘയിലെ താരതമ്യേന ആഴമുള്ള അലങ്കരിച്ച മറ്ററകൾക്കുള്ളിൽ നിറയെ വിചിത്ര ജീവികൾ, വേതാളം, ആന, സിംഹം തുടങ്ങിയവയാണ്.
തലജംഘയിലെ കഖരമുണ്ടികളുടെ സ്ഥാനത്ത് ഉപരജംഘയിലുള്ളത് അധികം വലിപ്പമില്ലാതെ പണിതിരിക്കുന്ന പീഠമുണ്ടികളാണ്. അവയുടെ അകത്ത് അഷ്ടദിക്കു്പാലന്മാരുടെ സഖികൾ (കരിണികൾ) സ്ഥാനം പിടിച്ചിരിക്കുന്നു. കരിണികൾ: അഭ്രമു, കപില, പിംഗളാ, അനുപമാ, താമ്രകർണ്ണീ, ശുഭ്രദന്തീ, അംഗനാ, അഞ്ജനാവതീ. കൂടാതെ, ഉപരജംഘയിൽ പാർവ്വതി, ഗണേശൻ, കാർത്തികേയൻ, അർദ്ധനാരീശ്വരൻ, മഹാദേവൻ, ബ്രഹ്മാവ്. കാമദേവൻ, ലഗുലിസ (ലഗു = കുറുവടി), ഭൈരവൻ തുടങ്ങിയ ദേവീദേവന്മാർക്കും പ്രാധാന്യമുണ്ട്. സൂര്യന്റെയും ലഗുലിസയുടെയും സ്ഥാനം കിഴക്കായാണ്. ചാലുകൾക്കുള്ളിൽ അലസകന്യമാർ.
വീതിയുള്ള ഓരോ നിര മാത്രമുള്ള തലജംഘ (Lower jangha) ത്തിനെയും ഉപരജംഘത്തിനെയും ബന്ധിപ്പിക്കുന്ന മൂന്നു നിരകളുള്ള (അടുക്കുകളുള്ള) ഒരു കൂട്ടം കരിങ്കൽശിലകൾ. കൂടാതെ, ഇത് നാലു വശത്തുമുള്ള ഉപരജംഘങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇടയ്ക്ക് ലംബത്തിൽ പണിതിട്ടുള്ള തൂണുകളിൽ കോനകപാഗയിൽ മൈഥുനവും അനുരാഹപാഗയിലെ മുകളിലെ രണ്ടു നിരകളിലായി ചൈത്യാ അലങ്കാര ജാലിയും കൊത്തിയിരിക്കുന്നു.
ഉപരജംഘത്തെ വിമാനത്തിന്റെ ഗണ്ഡിയുമായി ബന്ധിപ്പിക്കുന്ന പത്തു നിരകളായി അടുക്കിയ കരിങ്കൽ ശിലകളുടെ കൂട്ടം. ഓരോ അടുക്കും വൃക്ഷലതാദികളുടെയും പക്ഷിമൃഗാദികളുടെയും മനുഷ്യരുടെയും ശിൽപ്പങ്ങളാൽ സമ്പന്നമാണ്. ബെരാൻഡയുടെ മുൻവശത്ത് വജ്റമസ്തകങ്ങൾ അതായത്, കുറച്ചു പൊന്തി നിൽക്കുന്ന ഭോ എന്ന എടുപ്പുകൾ ഉണ്ട്. ബെരാൻഡയ്ക്ക് താഴെയുള്ള സ്ഥലങ്ങളിൽ, നാലു കോണുകളിലും, ശിവന്റെ ചതുർ ഭാവങ്ങളുണ്ട് – ദക്ഷിണം അന്ധകാന്തകൻ, ഉത്തരം ചാമുണ്ഡ (ചണ്ഡ, മുണ്ഡ എന്നീ അസുരന്മാരെ വധിച്ച കാളീരൂപം), പശ്ചിമം നടരാജൻ, പൂർവ്വം ലഗുലിസ. ഇവ ചതുർമുഖ ലിംഗത്തെ പ്രതിനിധീകരിക്കുന്നു.
ബാഡയിലെ രാഹപാഗകളിൽ ചിത്രത്തൂണുകൾ കൊണ്ടു നിർമ്മിച്ച വലിയ വജ്റമസ്തക അറകൾക്കുള്ളിൽ ശിവന്റെ കുടുംബാംഗങ്ങളുടെ ക്ളോറൈറ്റിൽ തീർത്ത അതിമനോഹരമായ പൂർണ്ണകായ പ്രതിമകൾ – തെക്ക് ഗണപതി, പടിഞ്ഞാറ് പാർവ്വതി, വടക്ക് കാർത്തികേയൻ – സ്ഥാനം പിടിച്ചിരിക്കുന്നു. ഓരോന്നിന്റെയും മുകളിൽ ആസനസ്ഥനായ ഒരു ഉദ്യോത-സിംഹം (തള്ളിനിൽക്കുന്ന രീതിയിലുള്ളത്) കാവൽക്കിടക്കുന്നു. കിഴക്ക് കവാടമാണ്. രാഹയുടെ മൂന്നു വശങ്ങളിൽ നിസാഡ്യൂല എന്നറിയപ്പെടുന്ന പൂമുഖങ്ങളുണ്ട് .
ലിംഗം പ്രതിഷ്ഠിച്ചിട്ടുള്ളത് പരിപാവനമായ ശ്രീകോവിലിനകത്താണ്. സമചതുരം. അകത്തെ വിസ്തീണ്ണം – 22 x 22 ചതുരശ്ര അടി (6.7 x 6.7 ച മീ). പുറത്തെ വിസ്തീണ്ണം – 52 x 52 ച അടി (16 x 16 ച മീ). ഭീമാകാരമായ കരിങ്കല്ല് നീളത്തിൽ ചെത്തിയെടുത്തുണ്ടാക്കിയ ഉത്തരം കൊണ്ട് നാലുവശവും ബന്ധിച്ച് ശ്രീകോവിലും വിമാനവും ബലപ്പെടുത്തിയിരിക്കുന്നു. കൂടാതെ, കരിങ്കല്ലിനെ പാളികളാക്കി ചീന്തിയെടുത്ത് പരന്ന മേൽക്കൂര തീർത്ത് ശ്രീകോവിലിനെ വിമാനത്തിൽ നിന്നും വേർതിരിച്ചിരിക്കുന്നു. മേൽക്കൂരയ്ക്ക് ഗർഭമൂഡാ എന്നു പറയുന്നു. വേണ്ടിവന്നാൽ വിമാനത്തിനകത്തു കടക്കുവാൻ ശ്രീകോവിലിന്റെ വാതിലിനു മുകളിലെ ലിൻടെലിനു മേലെ ഒരു ചെറിയ കവാടം വെച്ചിട്ടുണ്ട്. ശ്രീകോവിലിന് ഒരേ ഒരു വാതിൽ മാത്രo. ജനലുകൾ ഇല്ല. അകത്ത് ഇരുട്ടാണ്. നിലവിളക്കിന്റെ പ്രഭയിലാണ് പ്രതിഷ്ഠാ ദർശനം. വാതിലിന്റെ ഇരുപുറവും ചുവരിൽ മഹാശിവന്റെ ദ്വാരപാലന്മാർ. കൂടാതെ വലതുവശത്ത് ഗംഗയും ഇടതു വശത്ത് യമുനയും. അകത്ത് ഭിത്തിയിൽ കൊത്തുപണികളൊന്നുമില്ല. എന്നാൽ പ്ലാസ്റ്റർ ചെയ്തിട്ടുണ്ട്. താഴെ കരിങ്കൽപാളികൾ നിരത്തി ഉണ്ടാക്കിയ തറ. മദ്ധ്യത്തിൽ ലിംഗപീഠവും ലിംഗവും. പ്രതിഷ്ഠയുടെ അടുത്തു തന്നെ മഹാശിവന്റെ വാഹനമായ നന്ദികേശൻ. കൂടാതെ സാളശിലയിൽ തീർത്ത വിഷ്ണു രൂപo. ചുറ്റും ബ്രഹ്മാവ്, പാർവ്വതി, ഗണപതി, കാർത്തികേയൻ, സരസ്വതി, ആദിത്യൻ, ഭൈരവൻ തുടങ്ങിയ പാർശ്വദേവീദേവന്മാരും രക്ഷകരും. നീളമുള്ള ഒരു കരിമൂർഖൻ ലിoഗത്തിനു ചുറ്റും പൂജാരിമാരെയും സഹായികളെയും ഭയപ്പെടുത്താതെ ഇഴയുന്നു. ശ്രീകോവിലിലേക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കാറുണ്ട്.
180 അടി (55 മീറ്റർ) ഉയരമുള്ള പഞ്ചരഥ ശൈലിയിലുള്ള വിമാന ഗോപുരത്തിന്റെ വണ്ണം ഉയരത്തിന്റെ മൂന്നിൽ ഒന്നു്. വിമാനത്തിന് രണ്ടു ഭാഗങ്ങൾ ഉണ്ട്. അ. ഗണ്ഡി (ശരീരം, ശിഖരം); ആ. മസ്തകം.
Own work
Subhrajyoti davpkt
ഗണ്ഡി: ബാഡയുടെ പഞ്ചരഥശൈലി തന്നെ പിന്തുടരുന്നു. നാലു വശങ്ങളിലും അഞ്ചു പാഗകൾ വീതമുണ്ട്. കോനകപാഗകയെ രണ്ടുവരിയായി ബെകിവരെ തിരിച്ചിരിക്കുന്നു. ഓരോവരിയെയും പത്തുഭൂമികകളായി (ശ്രേണികളായി) ഭൂമി അംലകൾ മുഖാന്തിരം തിരിച്ചിരിക്കുന്നു. നേരത്തെവിവരിച്ചപ്പോലെ മൂലകൾ ഉന്തി ഉരുണ്ടിരിക്കുന്നു. ബാക്കി ചതുരത്തിലും. അനുരാഹപാഗയിൽ നാലു രേഖാശിഖരങ്ങൾ (അംഗശിഖരങ്ങൾ, ചെറിയ വിമാന മാതൃകകൾ) ഒന്നിനു മുകളിൽ മറ്റൊന്നായി വലിപ്പമനുസരിച്ചു അടുക്കി പണിതിരിക്കുന്നു. ഏറ്റവും വലുത് അടിയിൽ ഏറ്റവും ചെറുത് മുകളിലും. കൂടാതെ, ആൾക്കൂട്ടo വിഷയമാക്കി – ലിംഗത്തിലെ മുമ്പിലും അല്ലാതെയും പ്രാർത്ഥന, വാദ്യോപകരണങ്ങളുടെ പ്രയോഗം, സ്ത്രീയും കൂട്ടവും തുടങ്ങിയവ കാണാം. മുകളറ്റം വരെ നീളുന്ന ചിത്രത്തൂണുകളും വിവിധ തരത്തിൽ അലംകൃതമായ അംഗശിഖരങ്ങളുടെ ആകൃതിയിലുള്ള ജാലികളുമുണ്ട്. ബ്ലോക്കുകൾക്കിടയിലും പാഗകൾക്കിടയിലുമുള്ള ചാലുകളിൽ അലസ കന്യകമാരുടെ രൂപങ്ങളാണ് അധികവും – പാദത്തിൽനിന്ന് മുള്ള് എടുക്കുന്നവർ, പാദസരം മാറ്റുന്നവർ, സിന്ദൂരം തൊടുന്നവർ, കണ്ണാടി നോക്കുന്നവർ, കയ്യിലുള്ള കിളിയെ താലോലിക്കുന്നവർ, വെറുതെ ഒരു മരച്ചില്ല യാന്ത്രികമായി പിടിച്ച് അഗാധ ചിന്തയിൽ ഏർപ്പെട്ടവർ, വസ്ത്രാഗ്രത്തിന്റെ ഭംഗി ആസ്വദിക്കുന്നവർ – അങ്ങനെ അലസമായ പ്രക്രിയകളിലേർപ്പെട്ടവർ. എടുപ്പുകൾക്കുള്ളിൽ – തെക്ക് ഗണപതി, പടിഞ്ഞാറ് പാർവ്വതി, വടക്ക് കാർത്തികേയൻ – ഇവരുടെ ചെറിയ പതിപ്പുകൾ കാണാം. നാലുബ്ലോക്കുകളിലും വജ്റമസ്തകത്തെ വിടർന്ന താമരപ്പൂവ് അലങ്കരിക്കുന്നു. ഭോയ്ക്കു മുകളിൽ കീർത്തിമുഖം ഇല്ല എന്നത് ശ്രദ്ധേയമാണ്. പകരം അതിന്റെ മുകളിലായി ഗജാരൂഢനായസിംഹം (സിംഹം ആനയുടെ മുകളിൽ കുന്തിച്ചിരിക്കുന്ന രൂപം) പുറത്തേക്ക് തള്ളിനിൽക്കുന്നു. നാലു വശങ്ങളിലും ആനയുടെയും സിംഹത്തിന്റെയും പ്രതിമകളുടെ മുകൾ ഭാഗത്ത് അലങ്കാര ജാലികളുണ്ട്. ബാഡയിലെ കിഴക്കുള്ള കവാടത്തിനു മേലെ ഗണ്ഡിയിലെ രാഹപാഗയിൽ കിഴക്കുവശത്ത് ആദ്യം ഒരു അംഗ-ശിഖരം കാണാം. വജ്ര മസ്തകം എടുപ്പ് അതിനുമേലെയാണ്. അതുകൊണ്ട് കിഴക്കുഭാഗത്തെ വജ്റമസ്തകം എടുപ്പ് മറ്റു മൂന്നെണ്ണത്തിനേക്കാൾ ഉയർന്ന പ്രതലത്തിലാണ്. ഓരോ രാഹയിലും രണ്ടു നെടുംതൂണുകൾ വീതമുണ്ട്. അവ ഗണ്ഡിയുടെ മേലറ്റം വരെ എത്തുന്നു. കോനകപാഗയിലെ ഏറ്റവും ഉയരത്തിലുള്ള ഭൂമികയുടെ സമഉയരം എത്തുമ്പോൾ നാലു വശങ്ങളിലും ഓരോ ചെറിയ അലങ്കാര ജാലകം കാണാം.
ബാഡയിലെ രാഹപാഗയിലുള്ളതുപോലെ ഗണ്ഡിയിലും ഭോ എന്ന വജ്റമസ്തകങ്ങൾ, (അടിത്തറയും മേൽക്കൂരയും പണിതിട്ടുള്ള വലിയ കുറച്ചു പൊന്തി നിൽക്കുന്ന എടുപ്പുകൾ) ഉണ്ട്. ഇവയുടെ വശങ്ങളിൽ നിറയെ ഗണങ്ങളുടെ ആൾരൂപങ്ങളാണ്. എടുപ്പുകൾക്കുള്ളിൽ – തെക്ക് ഗണപതി, പടിഞ്ഞാറ് പാർവ്വതി, വടക്ക് കാർത്തികേയൻ – ഇവരുടെ ചെറിയ പതിപ്പുകൾ കാണാം. നാലുബ്ലോക്കുകളിലും വജ്റമസ്തകത്തെ വിടർന്ന താമരപ്പൂവ് അലങ്കരിക്കുന്നു. ഭോയ്ക്കു മുകളിൽ കീർത്തിമുഖം ഇല്ല എന്നത് ശ്രദ്ധേയമാണ്. പകരം അതിന്റെ മുകളിലായി ഗജാരൂഢനായസിംഹം (സിംഹം ആനയുടെ മുകളിൽ കുന്തിച്ചിരിക്കുന്ന രൂപം) പുറത്തേക്ക് തള്ളിനിൽക്കുന്നു. നാലു വശങ്ങളിലും ആനയുടെയും സിംഹത്തിന്റെയും പ്രതിമകളുടെ മുകൾ ഭാഗത്ത് അലങ്കാര ജാലികളുണ്ട്. ബാഡയിലെ കിഴക്കുള്ള കവാടത്തിനു മേലെ ഗണ്ഡിയിലെ രാഹപാഗയിൽ കിഴക്കുവശത്ത് ആദ്യം ഒരു അംഗ-ശിഖരം കാണാം. വജ്ര മസ്തകം എടുപ്പ് അതിനുമേലെയാണ്. അതുകൊണ്ട് കിഴക്കുഭാഗത്തെ വജ്റമസ്തകം എടുപ്പ് മറ്റു മൂന്നെണ്ണത്തിനേക്കാൾ ഉയർന്ന പ്രതലത്തിലാണ്. ഓരോ രാഹയിലും രണ്ടു നെടുംതൂണുകൾ വീതമുണ്ട്. അവ ഗണ്ഡിയുടെ മേലറ്റം വരെ എത്തുന്നു. കോനകപാഗയിലെ ഏറ്റവും ഉയരത്തിലുള്ള ഭൂമികയുടെ സമഉയരം എത്തുമ്പോൾ നാലു വശങ്ങളിലും ഓരോ ചെറിയ അലങ്കാര ജാലകം കാണാം.
26 October 2010, 17:12:23 Flickr: P1050079 Steve Browne & John Verkleir https://upload.wikimedia.org/wikipedia/commons/4/4a
Date 25 September 2016, 08:36:34
1. ആദ്യത്തേത്, ശ്രീകോവിലിന്റെ തെക്കുവശത്ത് പുറം ചുവരിൽ യശോദ തൈർ കടയുമ്പോൾ ഉണ്ണിക്കണ്ണൻ വികൃതി കാണിക്കുന്നതാണ്. നന്ദഗോപരേയും അടുത്തു കാണാം. 2. രണ്ടാമത്തേത്, വിമാനത്തിന്റെ ചുവരിൽ പടിഞ്ഞാറു വശത്തുളള ശിവ-പാർവ്വതിമാരുടെ മംഗല്യ രംഗം. 3. മൂന്നാമത്തേത്, ജഗമോഹനത്തിന്റെ തെക്കു ഭാഗത്ത് പുറത്തു് വാതിലിന്റെ ലിന്റലിനു മുകളിൽ ഫ്രെയിമിനകത്തുളള ശിവ-പാർവ്വതി പരിണയം. ശിവൻ കിരീടധാരിയാണെങ്കിലും നഗ്നനാണ്. ഗണങ്ങൾ, ഭൃഗുതി, ബ്രഹ്മാവ്, ശ്രീപാർവ്വതി എന്നിവർ സമീപത്തുണ്ട്.
· CC BY-SA 4.0
·
ശ്രീകോവിലിനു അഭിമുഖമായിട്ടുള്ള ജഗമോഹനം ഹോമo, യജ്ഞo, തുടങ്ങിയവ നടത്തുന്ന വേദിയാണ്. പീഠാ ഡ്യൂലയാണ്. പഞ്ചരഥ ശൈലിയിൽ വേദികയില്ലാതെ പണിതിരിക്കുന്നു. നാലു ദ്വാരപാലന്മാർ – ജയവിജയന്മാർ വിഷ്ണുവിനും, നന്ദികേശനും ഭൃഗുതിയും ശിവനും പ്രധാന കവാടത്തിന്റെ ഇരുവശങ്ങളിൽ കാവൽ നിൽക്കുന്നു. കവാടത്തിന്റെ മുഖപ്പ് കുന്തിച്ചിരിക്കുന്ന സിംഹരൂപങ്ങൾ അടുത്തടുത്തായി കൊത്തിയ ജാലി കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അകത്തെ വിസ്തീർണ്ണം 35 x 30 ചതുരശ്ര അടി (11 x 9.1 ച മീ). പുറത്തെ വിസ്തീർണ്ണം 55 x 50ച അടി (17 x 15 ച മീ). ദീർഘചതുരം. 98 അടി (30 മീ) ഉയരം. കിഴക്കും, വടക്കും, തെക്കും ഓരോ വാതിൽ. ഗണ്ഡിയുടെ മേൽക്കൂരയെ താങ്ങുന്ന നാലു വലിയതൂണുകൾ അകത്തളത്തെ നടുത്തളമായും രണ്ട് ഇടനാഴികളായും വിഭജിക്കുന്നു.
രേഖാഡ്യൂലയിലേതു പോലെ തന്നെ ഇടുപ്പും അതിനു താഴെയുള്ള കാൽ ഭാഗവും ആണ് ബാഡ (ശ്രീകോവിൽ). അകത്ത് പ്രതിഷ്ഠ ഇല്ല. ബാഡയ്ക്ക് പബാഗ, തലജംഘ, മദ്ധ്യബന്ധന, ഉപരജംഘ, ബരാണ്ട എന്നിങ്ങനെ അഞ്ചു അംഗങ്ങൾ. പബാഗയ്ക്ക് ഖുറാ, കുംഭം, പട്ട, കനി, ബസന്തം എന്നിങ്ങനെ അഞ്ചു അടുക്കുകൾ. ഏഴ് അടുക്കുകളുള്ള ഒരു മധ്യ-ബന്ധന കൊണ്ട് തലജംഘ, ഉപരജംഘ എന്നിങ്ങനെ ജംഘയെ രണ്ട് നിലകളായി വേർതിരിച്ചിരിക്കുന്നു. ഇടയ്ക്കിടെ തമ്മിൽ ബന്ധിപ്പിക്കാനായി ലംബത്തിൽ മൂർത്തികളുടെ രൂപം കൊത്തിയ ചിത്രത്തൂണുകൾ. തലജംഘത്തിന്റെ മുഖപ്പിൽ മദ്ധ്യത്തിലായി ഒരു ഭോ അലങ്കാരമുണ്ട്. തലജംഘയിൽ അലങ്കരിച്ച രണ്ടു തൂണുകൾക്കിടയിൽ മോടിപ്പിടിപ്പിച്ച കഖരമുണ്ടി ഫ്രെയിമുകളുമുണ്ട്. അതിനകത്ത് ദേവീ ദേവന്മാരാണ്. കോനകപാഗകളിൽ ദിക്പാലകരില്ല എന്നത് ശ്രദ്ധേയമാണ്. പാഗകൾക്കിടയിലുള്ള ചാലുകളിൽ വേതാളം, ആന, സിംഹം, വിചിത്ര ജീവികൾ, ആന ഒരാളെ ചവിട്ടുന്നത് മുതലായവയാണ്. ഉപരജംഘയും ഏതാണ്ട് തലജംഘ പോലെ തന്നെയാണ്. ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം കഖരമുണ്ടിക്കു പകരം മൂന്നു പീഠമുണ്ടി ഫ്രെയിമുകൾ ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. അതിനുമുകളിൽ അമലികയും കാണാം. മദ്ധ്യബന്ധനത്തിൽ അലസകന്യകമാരെ നേർത്ത ഫ്രെയിമനകത്ത് വെച്ചിരിക്കുന്നു.
റാഹ-പാഗയിൽ വടക്കും തെക്കും ഭാഗങ്ങളിൽ അലസ-കന്യകകളെ അടുക്കിവെച്ച ആറു നിരകൾ ഉളള ജാലികൾ പണിതിരുന്നു. വടക്കേ ജാലി ഇപ്പോൾ അടച്ചിരിക്കുകയാണ്. തെക്കേത്, നാട്യമന്ദിരം ചേർത്തപ്പോൾ ഒരു വാതിലാക്കി. ജാലികളുടെ ഇരുവശത്തും പബാഗയിൽനിന്ന് ഉയർത്തിയ സ്തംഭങ്ങൾ ഉണ്ട്. ഓരോ തുണിന്റേയും ചതുരാഗ്രത്തിൽ ഗണങ്ങൾ. തെക്കും വടക്കും ചുവരുകളിൽ മുകളിലായി അലസകന്യമാരുടെ പ്രതിമകൾ കൊണ്ടു വേർതിരിച്ചുണ്ടാക്കിയ മൂന്നു അറകളിലായി മൂന്ന് അംഗക്ഷേത്രങൾ വീതo ഉണ്ട്. ഏറ്റവും അറ്റത്തായി അറകളുടെ ഇരുവശത്തും ഓരോ പുരുഷരൂപവും വെച്ചിരിക്കുന്നു.
തെക്കേ വാതിലിന്റെ ലിന്റലിനു മുകളിൽ ഫ്രെയിമിനകത്ത് പാർവ്വതി – ശിവ പരിണയരംഗം കാണാം. ശിവൻ കിരീടധാരിയാണെങ്കിലും നഗ്നനാണ്. ഭൃഗുതി, ബ്രഹ്മാവ്, ഗണങ്ങൾ, ശ്രീപാർവ്വതി എന്നിവർ സമീപത്തുണ്ട്. വടക്കേ അലങ്കാര ജാലകത്തിന്റെ ലിന്റലിനു മുകളിൽ ഗുരുവും ശിഷ്യരും ഒരുമിച്ചുള്ള വേദാഭ്യാസത്തിന്റെ ഒരു രംഗമുണ്ട്. ക്ലോറയിട്കല്ലുകൊണ്ടു നിർമ്മിച്ച കിഴക്കേ വാതിലിന്റെ ഇരുവശത്തേയും കട്ടിളകൾ ചിത്രവേലകൾ ചെയ്ത് മൂന്നു ശാഖകളായി തിരിച്ചിരിക്കുന്നു. സ്ത്രീരൂപത്തിൽ ഗംഗയെയും, യമുനയെയും വാതിലിന്റെ ഇരുവശങ്ങളിലുമുള്ള കട്ടിളകളുടെ താഴത്തെ ശാഖയിലും, മഹാലക്ഷ്മിയെ ലിന്റലിൽ ഫ്രെയിമിനകത്തും കാണാം. മുകളിലത്തെ ശാഖയിൽ വജ്രമുണ്ടികളെ പലതരത്തിൽ കൊത്തിവച്ചിരിക്കുന്നു. നടുവിലെ ശാഖയിൽ മൈഥുനമാണ് വിഷയം. വാതിലിന്റെ ഇരുവശത്തും ചുവരിൽ ലിഖിതങ്ങളുണ്ട്. ഇതായിരുന്നിരിക്കണം ശരിക്കുള്ള പ്രവേശനകവാടം.
ജഗമോഹനത്തിന്റെ പഞ്ചരഥശൈലിയിൽ പണിതിട്ടുള്ള മേൽക്കുൂരയാണ് ഗണ്ഡി. ബാഡയ്ക്ക് മുകളിലായി പിരമിഡ് രൂപത്തിൽ ഉയർത്തി രണ്ടു തട്ടുകളായി പണിതിരിക്കുന്നു. ഓരോ തട്ടും പോടലസ്; അവയെ വേർതിരിക്കുന്ന പ്ലാറ്റ്ഫോറം കാന്തി. ഗണ്ഡിയുടെ താഴത്തെ തട്ടിൽ ഒമ്പതും മുകളിലെ തട്ടിൽ ഏഴും അടുക്കുകളാണുള്ളത്. കനം കുറച്ചു് പരന്ന പാളികളായി ചെത്തി മിനുക്കി മോടിപ്പിടിപ്പിച്ച കരിങ്കൽചീളുകൾ നിരനിരയായി സമാന്തരമായി മേൽക്കുമേൽ പടിപടിയായി ചായ്ച്ചടുക്കിവച്ചിരിക്കുന്നു. നിരകൾക്കിടയിൽ നേർത്ത ചാലുകൾ കാണാം. ഒരോ തട്ടിലും ഇടയ്ക്കിടെ കൃത്യമായ അകലത്തിൽ ഫലകങ്ങൾ(തങ്കു) കുത്തനെ നിരത്തിയിരിക്കുന്നു. ചാലും തങ്കുവും പ്രത്യേക ആഢ്യത്തം നൽകുന്നു ആദ്യത്തെ മേൽക്കൂരയുടെ നേർപകുതി വൃത്തമാവും രണ്ടാമത്തേതിന് അറ്റമെത്തുമ്പോൾ ഉണ്ടാകുക. രണ്ടു പോടലസ്സുകളുടെയും മുൻവശത്ത് ഭോ അലങ്കാരമുണ്ട്. അതിന്റെ ഭാഗമായി കഖരമുണ്ടി ഫ്രെയിമനകത്ത് അലസകന്യകൾ നിൽക്കുന്നു. ഗണ്ഡിയുടെ താഴത്തെ തട്ടിൽ, താഴെനിന്നും നാലാമത്തെ നിരയിൽ, ഗൃഹാന്തരീക്ഷം ചിത്രീകരിച്ചിരിക്കുന്നു. അതുപോലെ തന്നെ താഴത്തെ തട്ടിലെ കുത്തനെയുള്ള തങ്കുകളിൽ സൈന്യത്തിന്റെ വിഭാഗങ്ങളായ കാലാൾ, കുതിര തേര്, ആന തുടങ്ങിയവയെ കാണാം. മസ്തകം: കമിഴ്ത്തിവെച്ച മണിയുടെ ആകൃതിയിൽ മസ്തകം. മസ്തകത്തിന്റെ ഭാഗങ്ങൾ ബെകി, ഘoട, മറ്റൊരു ബെകി, അമലക, ഖാപുരി, താഴികക്കുടവും ഒപ്പം സിംഹവും എന്നിവയാണ്. ആദ്യത്തെ ബെകിയിൽ നാലു സിംഹങ്ങൾ മസ്തകത്തിനെ താങ്ങി നിർത്തുന്നു. രണ്ടാം ബെകിയിൽ കുന്തിച്ചിരിക്കുന്ന ഭൈരവർ ആണ് പകരം.
· File:Lingaraj temple manuments (10).jpg
· Created: 25 September 2016
സമർപ്പണങ്ങളും പ്രസാദ ഊട്ടുo നടക്കുന്ന വേദി. രണ്ടു നിലകളുളള വേദികയ്ക്കു (പ്ലാട്ഫോം) മുകളിൽ പഞ്ചരഥശൈലിയിൽ സമചതുരമായ ഒറ്റമുറിയായി പണിതിരിക്കുന്നു. തട്ടുകളുടേയും ഇടയ്ക്ക് അകത്തെ വിസ്തീർണ്ണം – 42 × 42 ച അടി (13 മീ X 13 ച മീ). പുറത്തെ വിസ്തീർണ്ണം – 56.25 × 56.25 ച അടി (17.25 X 17.25 ച മീ). വേദികയുടെ രണ്ടു നിരകളുടെയും ഇടയ്ക്ക് വജ്രമുണ്ടിഫ്രെയിമും മനുഷ്യരൂപങ്ങളും കാണാം. അതിനു മേലെ മൂന്ന് നിരകളുള്ള പബാഗ. രണ്ട് നിലകളുള്ള ജംഘ. അവയെ വേർതിരിക്കുന്ന മൂന്ന് നിരകളുള്ള മദ്ധ്യ-ബന്ദന. ഏഴ് നിരകളുള്ള ബരാണ്ട. പബാഗയുടെ പുറം ചുവരിൽ മൂന്നു ചതുരാകൃതിയിലുള്ള ഫ്രെയിമുകളും രണ്ടു കഖരമുണ്ടി ഫ്രെയിമുകളും ഒന്നിടവിട്ട് വെച്ചിരിക്കുന്നു. തലജംഘയിലാകട്ടെ അലസകന്യകമാരുടെ രൂപങ്ങൾ കൊണ്ട് സമ്പന്നമാക്കിയ മൂന്നു ചതുരാകൃതിയിലുള്ള ഫ്രെയിമുകളും നാഗ-നാഗിനിമാരെ കൊണ്ടുണ്ടാക്കിയ തൂണുകൾ കൊണ്ട് വേർതിരിച്ചിരിക്കുന്ന രണ്ട് കഖരമുണ്ടി ഫ്രെയിമുകളും കാണാം. ഏറ്റവും അറ്റത്ത് തൂണുകൾ നല്കിയിട്ടുണ്ട്. ഉപരജംഘയിൽ ഫ്രെയിമിനകത്ത് അലസകന്യകൾക്കു പകരം അധികവും ദമ്പതിമാരുടെ ചേഷ്ടകളാണ്. കഖരമുണ്ടിക്കു പകരം അവിടെയുള്ളത് പീഠമുണ്ടികളാണ്. ഇതിലും അറ്റത്തായി തൂണുകൾ വച്ചിട്ടുണ്ട്. മനുഷ്യരെ കൂടാതെ പക്ഷി മൃഗാദികളുടെയും കൊത്തുപണികൾ കാണാം. ബരാണ്ടയിൽ ശിവഗണങ്ങളേയും, വേടനെയും, മൃഗങ്ങളെയും കാണാം. നാലു വശത്തും വാതിലുകളുണ്ട്. കിഴക്കാണ് വിശാലമായ പടവുകൾ ഉള്ള പ്രധാന പ്രവേശന കവാടം. ഇരുവശത്തും രണ്ടു ജാലകങ്ങൾ. തെക്കേ വാതിലും സാമാന്യം വലുതാണ്. ഇവിടെയും വാതിലിനിരുവശത്തും സാധാരണ ചെറിയ രണ്ടു ജന്നലുകൾ വെച്ചിട്ടുണ്ട്. മൂന്നു പടവുകൾ കയറി വടക്കേ വാതിൽ കടന്നാൽ ഒരു ചെറിയ ടെറസ് ഉണ്ട്. ലക്ഷ്മിയുടെയും നാരായണന്റെയും ശിൽപ്പം പ്രതിഷ്ഠിച്ചിട്ടുള്ള മുറിതുറക്കുന്നത് ഈ ടെറസിലേക്കാണ്. അത് അടച്ചിട്ടിരിക്കുകയാണ്. വടക്കും തെക്കും വശങ്ങളിൽ മൂന്നു് അഴികൾ മാത്രമുള്ള ഈരണ്ടു ജന്നലുകളുണ്ട്. അകത്ത് മധ്യഭാഗത്തുള്ള നാലു തൂണുകൾ മണ്ഡപത്തെ രണ്ട് ഇടനാഴികളായി വിഭജിക്കുന്നു. മേൽക്കൂര പടിപടിയായി ഉയർത്തി പിരമിഡ് പോലെ ആക്കിയിരിക്കുന്നു. നാലും മൂന്നും നിരകൾ ചേർന്നുള്ള രണ്ടു തട്ടുകൾക്കിടയിൽ (പോടലസ്) ഒരു പ്ലാറ്റ്ഫോം (കാന്തി) കാണാം. കുത്തനെയുള്ള തങ്കുകളുമുണ്ട്. താഴത്തെ പോടലസിൽ നാലു ദിശകളിലും ഓരോ തള്ളി നിൽക്കുന്ന സിംഹം (ഉദ്യോതസിംഹം) വീതം ഉണ്ട്. കമഴ്ത്തിവെച്ച മണി പോലെയുള്ള മസ്തകയ്ക്ക് ബെകി, ഘoട, മറ്റൊരു ബെകി, അമലക, ഖാപുരി, കലശo എന്നിവയുണ്ട്. നാലു സിംഹങ്ങളാണ് ബെകിയിൽ ഘംടയെ താങ്ങി നിർത്തുന്നത്.
ഭോഗമണ്ഡപത്തിന്റെ കിഴക്കുള്ള പ്രവേശന കവാടത്തിനു മുമ്പിൽ ആസനസ്ഥനായ നന്ദികേശന്റെയും മുട്ടുകുത്തിനിൽക്കുന്ന ഗരുഡന്റെയും പ്രതിമകൾ കൊത്തിവെച്ചിട്ടുള്ള ഒരു ഒറ്റക്കൽ സ്തംഭം (60 സെ. മി ചുറ്റളവ്, 06.09 മി ഉയരം) ചതുരത്തിലുള്ള പീഠത്തിൽ ഉറപ്പിച്ചിരിക്കുന്നു. ഇത് ഹരിഹര പ്രതിഷ്ഠയെ സൂചിപ്പിക്കുന്നു.
നൂറ്റി അമ്പതോളം വലുതും ചെറുതുമായ ഉപദേവീദേവന്മാരുടെ ക്ഷേത്രങ്ങളും മണ്ഡപങ്ങളും പ്രാകാരത്തിനകത്തുണ്ട്. അതുകൊണ്ടു് ലിംഗരാജക്ഷേത്രത്തിനെ ഒരു സമുച്ചയമായി കണക്കാക്കാം. ഭുവനേശ്വരിക്കുള്ള ക്ഷേത്രം ലിംഗരാജക്ഷേത്രത്തിന്റെ അടുത്തുതന്നെ വടക്കുപടിഞ്ഞാറുമാറിയാണ്. നാലു വിഭാഗങ്ങളും ഉള്ള ഒരു കമനീയമായ ക്ഷേത്രമാണത്. താമരയിൽ ലളിതാസനത്തിൽ കിരീടമകുടം ധരിച്ചിരിക്കുന്നതായാണ് പ്രതിഷ്ഠ. സ്വർണ്ണാഭരണങ്ങൾ നിറച്ച കുംഭം ഒരു കയ്യിലും ചെന്താമര മറ്റൊരു കയ്യിലും പിടിച്ചിരിക്കുന്നു.സൌഭാഗ്യ ഭുവനേശ്വരിയായി സങ്കൽപ്പിച്ചിരിക്കുന്നു എന്നു വേണം കരുതുവാൻ. കീർത്തിമുഖം പതിച്ച അലങ്കരിച്ച ആർച്ച് പുറകിൽ കാണാം. ദേവിയുടെ വാഹനമായ സിംഹത്തിനെ വലതു വശത്തും മുട്ടുകുത്തിയ ഭക്തരെ ഇടതും കാണാം. ഉപക്ഷേത്രങ്ങളിൽ പലതും ജീർണ്ണാവസ്ഥയിലാണ്. ഉപക്ഷേത്രങ്ങളിൽ കുറച്ചെണ്ണം താഴെ പറയുന്നു. ഗണേശ, ലഗുലിസ, ഗോപാലിനി, കുമാര, വൃഷഭ, ഗണചന്ദ, കൽപ്പതരു (മണ്ഡപം), സാവിത്രി, ശക്തി-ശങ്കര, ഉഗ്റേശ്വര (11 ലക്ഷം ലിംഗം), കേദാരേശ്വരൻ (10 ലക്ഷം) ഏകാമ്റേശ്വര, മംഗള, കപിലേശ്വര (10 ലക്ഷം), ഈശാനേശ്വര (10 ലക്ഷം ലിംഗം), ദക്ഷിണകാളി, വരാഹി, പൂർവ്വേശ്വര (10 ലക്ഷം), ഉത്തരേശ്വരൻ (10 ലക്ഷം), വൈദ്യനാഥൻ (10 ലക്ഷം), വിശ്വേശ്വര (10 ലക്ഷം), സുഖ്മേശ്വര (10 ലക്ഷം) രാമലിംഗേശ്വര, വിശ്വകർമ്മ, കാശിവിശ്വനാഥ, മഹിഷാസുരമർദ്ദിനി, ലവണേശ്വര, ലഡുകേശ്വര (09 ലക്ഷം), രാമ-സീത, ഗൌരീശങ്കര, സത്യനാരായണ, താരകേശ്വര, ഭൈരവേശ്വര, ചണ്ഡേശ്വര, മലയഗിരി എന്നിങ്ങനെ നീളുന്നു പട്ടിക. ഏകാമ്റ ക്ഷേത്രത്തിൽ തൊഴുതാൽ ഒരുകോടി ലിംഗങ്ങളെ തൊഴുന്നതിന് സമാനമാണ്. ഒരുകോടിയ്ക്ക് ഒരുലിംഗം കുറവാണിവിടെ.
കടുപ്പമേറിയ കടുംചുവപ്പായ വെട്ടുകല്ലും, ഇളം ചുവപ്പായ സാൻഡ്സ്റ്റോൺ-o ആണ് പ്രധാന അസംസ്കൃത വസ്തുക്കൾ. സാൻഡ്സ്റ്റോണിൽ തിളക്കമുള്ള സിലികേറ്റ് എന്ന ധാതുക്കൾ അധികമുണ്ട്. ഇവ ശേഖരിച്ചത് ആറു മൈൽ അകലെയുള്ള ഖണ്ഡഗിരി, ഉദയഗിരി എന്നീ മലകളിൽ നിന്നാണ്. 20 അടി നീളത്തിലാണ് ഓരോ കല്ലും ചെത്തിയെടുത്തിരുന്നത്. അവശ്യത്തിനനുസരിച്ച്, പല വലിപ്പത്തിലും ആകൃതിയിലും പാളികളായി മുറിച്ചെടുത്ത് മിനുസപ്പെടുത്തിയ കല്ലുകൾ തമ്മിൽ കൊളുത്തി ചേർത്തുവെച്ച് പണിതതാണെങ്കിലും ഒരുമിച്ച് വാർത്തതുപോലെയാണ് തോന്നുക. ശ്രീമന്ദിരത്തിന്റെ ഗണ്ഡിയുടെ മൂന്നിടങ്ങളിൽ ഉത്തരങ്ങൾ കൊണ്ട് ചുവരുകളെ തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ഗണ്ഡിയുടെ ഭിത്തികളുടെ ആഴമുളള ചാലുകൾക്കുള്ളിൽ അകത്തു വശത്ത് പരന്ന മേൽക്കൂരകളോടുകൂടി അടുക്കടുക്കായി പണിതിട്ടുള്ള അറകളുണ്ട്. കൂടാതെ, അവിടെ ഭിത്തികളിൽ ചവിട്ടുപടികളും നിർമ്മിച്ചിരിക്കുന്നു. അതുവഴി ഗണ്ഡിയുടെ അറ്റമായ ബിസമ വരെ എത്തിച്ചേരാവുന്നതാണ്. ഈ സംവിധാനം വിമാനത്തിന് മതിയായ ഉറപ്പും അറ്റകുറ്റപ്പണികൾക്കു സൌകര്യവും നൽകുന്നു. കോണ്ക്രീറ്റൊ സിമന്റോ ചുണ്ണാമ്പോ ക്ഷേത്രനിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ല. ചിലയിടങ്ങളിൽ ക്ലാമ്പും പട്ടകളും ഉപയോഗിച്ചിട്ടുണ്ട്. വാതിലുകളിലെ വശങ്ങളിൽ നീളത്തിൽ തൂണുകൾ ഉറപ്പിച്ചിരിക്കുന്നു. ശ്രീകോവിലിൽനിന്നും ഒഴുകുന്ന ധാരാജലം ‘പതുക്ക’ എന്ന ഓവുചാലിലൂടെ ഭൂമിയുടെ താഴെ നിർമ്മിച്ചിട്ടുള്ള ഓടയിൽക്കൂടി പാർവ്വതീക്ഷേത്രത്തിനടുത്തുള്ള സംഭരണിയിൽ ഒഴുകിയെത്തുന്നു. അവിടെ പുനർചംക്റമണം ചെയ്യപ്പെടുന്നു. പതുക്ക, മലിനജലം പുനരുപയോഗിക്കുവാനുള്ള സംവിധാനത്തിന്റെ ഭാഗമായ ഓവു ചാലാണ്. എണ്ണമറ്റ കരിങ്കൽ പാളികൾ കൊണ്ടുള്ള നിരകൾ; കമനീയമായ ശിൽപ്പങ്ങൾ; അംബരചുംബിയായ ശ്രീമന്ദിരം! ഒന്നുറപ്പാണ് – അലങ്കാരവേലയില്ലാത്ത ഒരു ശിലയും ഇല്ല എന്ന്. ചുറ്റും മണ്ണിട്ടുയർത്തിയായിരിന്നുവത്രെ നിർമ്മാണം. എല്ലാം ഇച്ഛാശക്തിയും, നിശ്ചയദാർഢ്യവും, ഭാവനയും, ഉപാസനയും, നൈപുണ്യവും, ഭാഗ്യവും ആയിരുന്നു എന്ന് നാം ഓർക്കേണ്ടതുണ്ട്. അത്ഭുതം! മഹാത്ഭുതം!
ഒരിക്കൽ മഹർഷിമാർ സ്രഷ്ടാവായ ബ്രഹ്മാവിനോട് ഇപ്രകാരം ചോദിച്ചു:” ധർമ്മം, അർത്ഥം, കാമം, മോക്ഷം” എന്നീ നാലു പരുഷാർത്ഥങ്ങൾ ഒത്തിണങ്ങിയ സ്ഥലമേതാണ്? ” ഭാരതം. അതിൽ തന്നെ ഉത്ക്കല. നാലു പവിത്ര ദേശങ്ങൾ – പുരി, കോണാർക്, ഏകാമ്റ, വിരാജ (ജാജ്പൂർ, Jajpur)”. ഇതായിരുന്നുവത്രെ ഉത്തരം.
സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ പാലിക്കുന്ന കീഴ്വഴക്കങ്ങൾ ഇവിടെയും പാലിക്കപ്പെടുന്നു. അകത്തേക്കുള്ള പ്രവേശനം ഹിന്ദു വിശ്വാസികൾക്കു മാത്രം. മറ്റുള്ളവർക്കായി ഉത്തരദ്വാറിനടുത്തായി നിരീക്ഷണ മണ്ഡപമുണ്ട്. ഹിന്ദു സംസ്ക്കാരത്തിനിണങ്ങും വിധം ഏതു വേഷവും ധരിക്കാം. പുരുഷന്മാർ മേൽവസ്ത്രം ഊരേണ്ടതില്ല. ദർശനസമയം രാവിലെ 06 മുതൽ ഉച്ചയ്ക്ക് 12 മണിവരെയും വൈകുന്നേരം 3.30 മുതൽ രാത്രി ഒമ്പതു വരെയുമാണ്. സമയത്തിൽ വിശേഷ സമയങ്ങളിൽ മാറ്റം വരാം. നിവേദ്യം നൽകുന്ന വേളകളിൽ ദർശനo പതിവില്ല. സംസ്കൃതത്തിലും ശൈവാചാരാനുഷ്ഠാനങ്ങളിലും തെക്കേ ഇന്ത്യയിലുള്ള ബ്രാഹ്മണർക്ക് കുടുതൽ പരിജ്ഞനാമുണ്ടെന്ന് സോമവംശികളും പൂർവ്വ ഗംഗമാരും വിശ്വസിച്ചു. യയാതി രണ്ടാമൻ ഒരു അശ്വമേധക്കാലത്ത് ആയിരം ബ്രാഹ്മണരെ കന്യാകുബ്ജ് മണ്ഡലത്തിൽ നിന്നും വരുത്തിയത്രെ! ആദ്യകാലത്ത് ഗോത്രവർഗ്ഗക്കാർക്കും തൊട്ടുതീണ്ടായ്മ ഉള്ളവർ ഉൾപ്പെടെ എല്ലാ ഹിന്ദു ഉപജാതിയിൽപ്പെട്ടവർക്കും ആചാരനുഷ്ഠാനങ്ങളിൽ പ്രതിനിധ്യമുണ്ടായിരുന്നു. 1958-ൽ 41 തരം പ്രവർത്തനങ്ങൾക്ക് 22 ജാതിക്കാർ പങ്കാളികളായിട്ട് ഉണ്ടായിരുന്നുവെന്ന് രേഖകളിൽ കാണുന്നു. ഇന്ന് 36 പ്രവർത്തനങ്ങൾക്കായി (നിയോഗം) 36 സേവകന്മാർ. മൂന്നു ജാതിക്കാർ മാത്രം. പൂജപാണ്ഡ ബഡുക്കർ, ബ്രാഹ്മണർ, അബ്രാഹ്മണബഡുക്കൾ (badu, batu). ബ്രാഹ്മണരല്ലാത്ത ബഡുക്കൾ സഹായികളാണ്. ദേവന്റെ സുരക്ഷ അവരുടെ ചുമതലയാണ്. അവർക്ക് അഞ്ചു സേവനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. അവ: 1. പാലിയബഡു (Paliabadu) – നിർമാല്യം, സ്നാനം, അലങ്കാരം തുടങ്ങിയവയിൽ അവർ പങ്കു ചേരുന്നു. ഉപക്ഷേത്രങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുന്നു. 2. പഹരക (Paharaka)- രാത്രി ദേവന് കാവലിരിക്കുന്നത് ബഡുമാരാണ്. 3. പോച്ച (Pochha)- സ്നാനാനന്തരം ദേവനെ തോർത്തുകൊണ്ട് തുടയ്ക്കുന്ന ജോലി 4. ഖടസേജ (Khataseja) – തിരുശയനത്തിനുള്ള ഒരുക്കങ്ങൾ 5. പഹാദ (Pahada) – ഭോഗമണ്ഡപത്തിൽ നടക്കുന്ന പൂജകളും സമർപ്പണങ്ങളും പ്രസാദ ഊട്ടും ഇവരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഉപക്ഷേത്രങ്ങളിൽ അവർ അഭിഷേകവും അലങ്കാരാദി കർമ്മങ്ങളും ചെയ്യാറുണ്ട്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒരു ഹിന്ദുവിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. ദേവനു് / ദേവിക്ക് രാജാവിനേക്കാൾ വലിയ സ്ഥാനമാണ് ജനങ്ങൾ നല്കിയിരുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും ശ്രേഷ്ഠമായ രീതിയിൽ ബഹുമാനിക്കണം, ആരാധിക്കണം എന്നത് ജനങ്ങൾക്ക് നിർബന്ധമുള്ള കാര്യമായിരുന്നു. അതുകൊണ്ടു തന്നെ ക്ഷേത്രത്തിൽ ദേവൻ ചക്രവർത്തിയാണ് എന്നു സങ്കൽപ്പിച്ച് ഒരു നരന് എന്നതുപോലെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നു. ഒരു ഹിന്ദുവിന് ദൈവത്തിങ്കൽ എല്ലാം സമർപ്പിച്ച് ക്ഷേത്രാചാരങ്ങൾ പിന്തുടരുവാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. അത് പിന്നീട്, ഭാരതത്തിന്റെ സംസ്കൃതിയുടെ ഭാഗമായി മാറി.
പുലർച്ചെ 5. 30 ന് പാലിയബഡുവിന്റെയും ഒരു അധികാരിയുടെയും സാന്നിധ്യത്തിൽ ഫറക എന്ന സേവകൻ തുറക്കുന്നു. പാലിയബഡു (പ്രധാന സേവകൻ) ചെപ്പുകുടത്തിലെ ജലം എല്ലാ ശിവലിംഗങ്ങളിലും തളിക്കുന്നു. അതിനുശേഷമാണ് ശ്രീമന്ദിരത്തിന്റെ തിരുനട തുറക്കുക. ഉണർത്തുപാട്ടോടെ പഹദഭംഗ ചടങ്ങുകൾ ആരംഭിക്കുകയായി. ശ്രീകോവിലിലെ വിളക്കുകൾ ഓരോന്നായി കൊളുത്തുന്നു. അഖണ്ഡ എന്ന സേവകൻ ദേവന് മംഗളാരതി ഉഴിയുന്നു. ദേവൻ തിരുനിദ്രയിൽനിന്നും ഉണരുന്നു. പ്രഭാതകൃത്യങ്ങൾ തുടങ്ങുകയായി. പാലിയബഡു തലേദിവസത്തെ അലങ്കാരങ്ങൾ ഓരോന്നായി അഴിച്ചു മാറ്റുന്നു. മാവിന്റെ ഇലയും ഇളം തണ്ടും ഉപയോഗിച്ചുള്ള പല്ലു തേപ്പ്, വിസർജ്ജനം, മഹാസ്നാനം, അലങ്കാരം, മംഗളാരതി. അത് കഴിഞ്ഞു പൊതുദർശനം എന്ന സഹനമേള ഏതാണ്ട് 7.30 മുതൽ 12 മണി വരെ നീളുന്നു. ഉച്ചയ്ക്ക് നട അടയ്ക്കുന്നു. നട അടച്ചു കഴിയുമ്പോൾ ശുദ്ധം ചെയ്യുന്ന പ്രക്രിയ തുടങ്ങുന്നു. ജലം കൊണ്ട് മഹാസ്നാനം, പഞ്ചാമൃതാഭിഷേകം. പഞ്ചാമൃതo – പാൽ, തൈർ, വെണ്ണ, ശർക്കര, തേൻ – ഇവയുടെ മിശ്രിതം. വേഷഭൂഷാദികൾ ധരിപ്പിച്ച് അലങ്കാരം, മംഗളാരതി. ഇതെല്ലാം പാലിയബഡുവിന്റെ അവകാശമാണ്.
ദിവസവും എട്ടു തവണ നിവേദ്യം നൽകാറുണ്ട്. അത് പാണ്ടി ബഡു (ബ്രാഹ്മണ പൂജാരി) വിന്റെ അവകാശമാണ്. ഒഡീഷയിൽ പ്രചാരത്തിലുള്ള സസ്യാഹാരമാണ് നല്കുക. 1. ബാല ധൂപ / വാല ബല്ലവ: ഒരുമണിക്ക് ഒരു പഴം രണ്ടായിമുറിച്ച് ഒരു പാതി തെക്ക് കിഴക്കായി നിലകൊള്ളുന്ന സൂര്യ ഭഗവാനും മറ്റെ പകുതി ദ്വാരപാലകർക്കും നിവേദിക്കുന്നു. ഉച്ചയ്ക്ക് 1-1.30നും ഇടയ്ക്ക് ലഘുഭക്ഷണം – പനീർ, തൈര്, പച്ചക്കറികൾ, കോറ എന്ന തേങ്ങാപ്പീര കൊണ്ടുള്ള മധുരപലഹാരം, ഖായ് എന്ന പഞ്ചസാരയിൽ വിളയിച്ച പൊരി തുടങ്ങിയവ അടങ്ങിയയാണ് വിഭവങ്ങൾ. ഇവയെ ഭഗവാനു സമർപ്പിച്ച ശേഷം ശ്രീപാർവ്വതിയുടെ മുന്നിൽ വെക്കുന്നു. അതിനുശേഷം പാലിയബഡു ശ്രീകോവിൽ ശുദ്ധം ചെയ്യുന്നു. 2. സകാല ധൂപ/ പ്രഭാതഭക്ഷണം: രണ്ടുമണിക്കാണ് പ്രാതൽ. ഇത് വളരെ ആർഭാടത്തോടെയാണ് നടക്കുക. ഏറെ ചടങ്ങുകൾ ഉണ്ട്. വാദ്യമേളങ്ങൾ മുഴങ്ങുന്നു. ഒരു സേവകൻ അരിപ്പൊടി കോലം വരയ്ക്കുന്നു. ഒരാൾ ഇരിപ്പടം നൽകുന്നു. ഇല വെക്കുന്നു. മറ്റൊരാൾ ഇലയിൽ അല്പ്പം തെളിനീർ തളിക്കുന്നു. ഉപ്പും പുളിയും ചവർപ്പും കയ്പ്പും മധുരവും എല്ലാം മേളിക്കുന്നതാണ് വിഭവങ്ങൾ. താംബൂലം ഉൾപ്പെടെ പതിനാറു തരം വിഭവങ്ങൾ ചടങ്ങുകൾക്കായ് ഒരുക്കുന്നു. രണ്ടു സേവകർ വെള്ളക്കുടയും കറുത്തകുടയും പിടിച്ച് വാതിൽക്കൽ കാവൽ നിൽക്കുന്നു. പാണ്ടി ബഡു (ബ്രാഹ്മണ പൂജാരി) വാണ് നിവേദിക്കുക. അതും ശ്രീപാർവ്വതിക്ക് സമർപ്പിക്കുന്നു. ശ്രീകോവിൽ ശുദ്ധം ചെയ്യുന്നു. ഭഗവാന് ആരതി ഉഴിയുന്നു. 3. ഭോഗമണ്ഡപ ധൂപ / ഛത്രധൂപ: വൈകുന്നേരം 3.30. നു ഭോഗമണ്ഡപത്തിൽ അന്നം, ദാൽ, സസ്യഫല വിഭവങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നു; മഹാദേവനെ ക്ഷണിക്കുന്നു; ആരതി ഉഴിയുന്നു. വിഭവങ്ങൾ ഭഗവാന് നേദിക്കുന്നു. ഇത് മഹാപ്രസാദമായി ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നു. ഭക്തജനങ്ങളാകട്ടെ നാളികേരം, പഴം, പൊരി, മലര്, ചെമ്പരുത്തി, ബെന്തി, തുളസി, കൂവളത്തില തുടങ്ങിയവ സമർപ്പിക്കുന്നു. അവിടം വൃത്തിയാക്കുന്നു. പാലിയബഡു മുഴുവൻ സമയവും അവിടെയുണ്ടാകും. അതിനുശേഷം ശ്രീകോവിൽ തുറന്നു വെക്കുന്നു. ഭക്തർക്ക് ദർശനം അനുവദിക്കുന്നു. 4. വീരകിശോര ബല്ലവ ധൂപ: നാലര മണിക്ക് ലഘുഭക്ഷണം. കകര, ത്രിപുരി തുടങ്ങിയ മധുരപലഹാരങ്ങളാണ് സമർപ്പിക്കുക. മംഗളാരതി. പാണ്ഡ, പത്രി, ഗരാബഡു, പാണ്ഡബഡു എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ ചടങ്ങ് നടത്തുക. 5. ദ്വിപഹര ധൂപ / മദ്ധ്യാഹ്ന ധൂപ: അഞ്ചുമണിക്ക് അന്നം, ദാൽ, സസ്യ വിഭവങ്ങൾ, മധുര പലഹാരങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന മൃഷ്ടാഹ്ന ഭോജനo. അടിക എന്ന പുത്തൻ മൺകലങ്ങളിലാണ് സമർപ്പണം. ഭോജ്യത്തിന്റെ ഒരു ഭാഗം ഭുവനേശ്വരിക്ക് സമർപ്പിക്കുന്നു. അനംഗഭീമദേവൻ 111 (C E 1211-1238) പുത്തൻ കലങ്ങളിൽ നിവേദ്യം അർപ്പിച്ചതായി കാണുന്നു. ഗ്രാമങ്ങൾ തന്നെ ഇതിനായി ദാനം നൽകിയവരുണ്ട്. മഹാസ്നാനം. നട അടയ്ക്കുന്നു. ദേവൻ അൽപ്പം മയങ്ങുന്നു (പഹദ). 6. തേരാപിത്ത/ ഫല: ലഘുഭക്ഷണം – പലഹാരങ്ങൾ നിവേദിക്കുന്നു. നട തുറക്കുന്നു. സന്ധ്യാരതി. കുറച്ചു സമയം ദർശനം. വീണ്ടും നട അടയ്ക്കുന്നു. 7. സന്ധ്യാ ധൂപ: നട തുറക്കുന്നു. 7 മണിക്ക് മംഗളാരതി. സായാഹ്ന ഭക്ഷണം (സഹനധൂപം) – ലഡ്ഡു, അണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ബദാം തുടങ്ങിയവ സേവകർ നൽകുന്നു. കുറച്ചു സമയം പൊതുദർശനം 8. ബഡാശൃംഗാരം (മഹാ അലങ്കാരം) രാത്രി 9.30 –പഞ്ചലോഹംകൊണ്ടുണ്ടാക്കിയ പഞ്ചവക്ത്ര മഹാദേവന് മഹാലങ്കാരം, ലഘുഭക്ഷണം- തൈരുസാദം പ്രാധാനം.
രാത്രി പത്തു മണിയോടെ മരക്കട്ടിൽ, കുടിനീർ, താംബൂലം എന്നിവ ശ്രീകോവിലിനകത്തെത്തിക്കുന്നു. ചന്ദനത്തിരി കത്തിക്കുന്നു. പഞ്ചലോഹം കൊണ്ടുള്ള പാർവ്വതിയെ മടിയിലിരുത്തിയ സുന്ദരനായ പഞ്ചമുഖ മഹാദേവന് തിരുശയനം ഒരുക്കുന്നു. പുഷ്പാഞ്ജലി, ധൂപാർപ്പണം, മംഗളാരതി. വിളക്കുകൾ അണയ്ക്കുന്നു. നടയടയ്ക്കുന്നു. ഫറകയാണ് താഴു പൂട്ടുന്നത്. 36 മുതൽ 56 വരെ വിവിധ തരം വിഭവങ്ങൾ ദിവസേന നിവേദിക്കുവാൻ പാകം ചെയ്യപ്പെടുന്നു. എട്ടു തവണ നിവേദ്യം സമർപ്പിക്കപ്പെടുന്നു. ഓരോ ചടങ്ങും സംസ്കൃതത്തിലുള്ള മന്ത്റോച്ചാരണങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് നടക്കുക എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.
സാധാരണയായി, ശിവലിംഗത്തിന് സമർപ്പിച്ച നൈവേദ്യം ഭക്തർ ഉപയോഗിക്കാറില്ല. എന്നാൽ ത്രിഭുവനേശ്വരൻ ഇവിടെ ഹരിഹര സങ്കൽപ്പത്തിലാണ് പൂജിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഭക്തർ സന്തോഷപൂർവ്വം സ്വീകരിക്കുന്നു.
സംസ്കൃതത്തിലും ശൈവാചാരാനുഷ്ഠാനങ്ങളിലും തെക്കേ ഇന്ത്യയിലുള്ള ബ്രാഹ്മണർക്ക് കുടുതൽ പരിജ്ഞനാമുണ്ടെന്ന് സോമവംശികളും പൂർവ്വ ഗംഗമാരും വിശ്വസിച്ചു. യയാതി രണ്ടാമൻ ഒരു അശ്വമേധക്കാലത്ത് ആയിരം ബ്രാഹ്മണരെ കന്യാകുബ്ജ് മണ്ഡലത്തിൽ നിന്നും വരുത്തിയത്രെ! ആദ്യകാലത്ത് ഗോത്രവർഗ്ഗക്കാർക്കും തൊട്ടുതീണ്ടായ്മ ഉള്ളവർ ഉൾപ്പെടെ എല്ലാ ഹിന്ദു ഉപജാതിയിൽപ്പെട്ടവർക്കും ആചാരനുഷ്ഠാനങ്ങളിൽ പ്രതിനിധ്യമുണ്ടായിരുന്നു. 1958-ൽ 41 തരം പ്രവർത്തനങ്ങൾക്ക് 22 ജാതിക്കാർ പങ്കാളികളായിട്ട് ഉണ്ടായിരുന്നുവെന്ന് രേഖകളിൽ കാണുന്നു. ഇന്ന് 36 പ്രവർത്തനങ്ങൾക്കായി (നിയോഗം) 36 സേവകന്മാർ. മൂന്നു ജാതിക്കാർ മാത്രം. പൂജപാണ്ഡ ബഡുക്കർ, ബ്രാഹ്മണർ, അബ്രാഹ്മണബഡുക്കൾ (badu, batu). ബ്രാഹ്മണരല്ലാത്ത ബഡുക്കൾ സഹായികളാണ്. ദേവന്റെ സുരക്ഷ അവരുടെ ചുമതലയാണ്. അവർക്ക് അഞ്ചു സേവനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. അവ: 1. പാലിയബഡു (Paliabadu) – നിർമാല്യം, സ്നാനം, അലങ്കാരം തുടങ്ങിയവയിൽ അവർ പങ്കു ചേരുന്നു. ഉപക്ഷേത്രങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുന്നു. 2. പഹരക (Paharaka)- രാത്രി ദേവന് കാവലിരിക്കുന്നത് ബഡുമാരാണ്. 3. പോച്ച (Pochha)- സ്നാനാനന്തരം ദേവനെ തോർത്തുകൊണ്ട് തുടയ്ക്കുന്ന ജോലി 4. ഖടസേജ (Khataseja) – തിരുശയനത്തിനുള്ള ഒരുക്കങ്ങൾ 5. പഹാദ (Pahada) – ഭോഗമണ്ഡപത്തിൽ നടക്കുന്ന പൂജകളും സമർപ്പണങ്ങളും പ്രസാദ ഊട്ടും ഇവരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഉപക്ഷേത്രങ്ങളിൽ അവർ അഭിഷേകവും അലങ്കാരാദി കർമ്മങ്ങളും ചെയ്യാറുണ്ട്.സാധാരണയായി, പ്രത്യേകിച്ച് ആദ്യമായി എത്തുന്ന ഭക്തർ ബിന്ദുസരോവരിൽ സ്നാനം ചെയ്തശേഷം അടുത്തുതന്നെയുള്ള അനന്ത വാസുദേവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു. സമയമുണ്ടെങ്കിൽ തീർത്ഥേശ്വരനെയും, ദേവി പടഹരയെയും കൂടി തൊഴുത്, അവിടെയുള്ള പടഹര കുളത്തിൽ കൈയ്യും മുഖവും കഴുകി സിംഹദ്വാർ വഴി അകത്തു കടക്കുന്നു. ഇവിടെയും ക്രമമുണ്ട്. സിദ്ധ ഗണേശൻ, വാഹനസ്തംഭം, ജഗമോഹനയിലെ നരസിംഹം, അർദ്ധനാരീശ്വരൻ, വിഘ്നേശ്വരൻ എന്നിവരെ തൊഴുത് ശ്രീകോവിലിനടുത്ത് എത്തണം. നന്ദികേശ്വരനെ തൊഴുതശേഷം മാത്രം ലിംഗരാജനെ ദർശിക്കുക, നമസ്കരിക്കുക. ചിലരാകട്ടെ, ഗണേശൻ, ഗോപാലിനി, കുമാര, വൃഷഭം, ഗണചന്ദ (ചന്ദ്ര രുദ്ര), കൽപ്പതരു (വൃക്ഷം), സാവിത്രി എന്നീ ഉപക്ഷേത്രങ്ങളിൽ ചെന്ന ശേഷം ലിംഗരാജസന്നിധിയിൽ എത്തുന്നു. ലിംഗത്തിനുചുറ്റും അർദ്ധപ്രദിക്ഷണം നടത്തുവാൻ അനുവദിക്കാറുണ്ട്. ശ്രീമന്ദിരത്തിന് ചുറ്റും വലം വെക്കുന്നവരുണ്ട്, ചിലരാകട്ടെ, ഉപക്ഷേത്രങ്ങൾ ഉൾപ്പെടുത്തി വലം വെക്കുന്നു. മൂന്നു പ്രദിക്ഷണമാണ് സാധാരണ പതിവ്. എട്ടുവരെ ചെയ്യുന്നവരുണ്ടു്. മഹാദേവന്റെ എട്ടു ഭാവങ്ങളാണ് എട്ടു പ്രദിക്ഷണങ്ങൾ എന്നാണ് സങ്കൽപ്പം. അവ ഇങ്ങനെ: 1. സർവ്വം (ഭൂമി) 2. ഭവം (ജലം) 3. രുദ്രം (അഗ്നി) 4. ഉഗ്രം (വായു) 5. ഭീമം (ആകാശം, ether), 6. പശുപതി (soul), 7. ഈശാനൻ (സൂര്യൻ). 8. മഹാദേവ ചന്ദ്രൻ.
പുരിയിലെ ജഗന്നാഥക്ഷേത്രത്തിലെന്നപ്പോലെ അനന്തവാസുദേവക്ഷേത്രത്തിലും ശ്രീകൃഷ്ണന്റെയും ബലരാമന്റെയും സുഭദ്രയുടെയും പ്രതിഷ്ഠകളാണുള്ളത്. പക്ഷേ രൂപങ്ങൾക്ക് മാറ്റമുണ്ട്. കറുത്തഗ്രാനൈറ്റ് ശിലകളിൽ രൂപപ്പെടുത്തിയ പൂർണ്ണകായപ്രതിമകളാണ് ഇവിടെയുള്ളത്. ശ്രീകൃഷ്ണൻ ശംഖചക്രഗദാപദ്മപാണിയായിട്ടാണ് കാണപ്പെടുന്നത്. എന്നാൽ ഗദ പിടിച്ചിരിക്കുന്നത് മുകളിലെ വലത്തെ കയ്യിലും, ചക്രം ഇടത്ത് താഴത്തെ കയ്യിലും ആണ്. സാധാരണയായി മുകളിലെ വലത്തേകയ്യിൽ ചക്രമാണ് കാണുക. ബാലരാമന്റെ പുറകിൽ ഏഴുശാഖകളുള്ള അനന്തനാഗം പത്തിവിടർത്തി നിൽക്കുന്നു. സുഭദ്രയുടെ ഒരു കയ്യിൽ സ്വർണ്ണക്കുംഭവും മറ്റേകയ്യിൽ താമരയും ഇടത്തെ കാൽചുവട്ടിൽ മറ്റൊരു സുവർണ്ണ കുംഭവും കാണാം. 1278-ൽ പൂർവ്വഗംഗാവംശത്തിലെ അനംഗഭീമൻ മൂന്നാമന്റെ പുത്രി, രാജ്ഞി ചന്ദ്രികാദേവി, അനംഗഭീമന്റെ പൌത്രനായ ഭാനുദേവന്റെ ഭരണകാലത്ത് നിർമ്മിച്ചതാണ് ഈ ക്ഷേത്രം എന്നതിന് രേഖകളുണ്ട്. ഇത് ചക്റക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നു.
ലിംഗരാജക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യുമ്പോൾ അഭീഷ്ടദായകമായ കൽപ്പതരു എന്ന വൃക്ഷത്തെയും വലംവെക്കുന്നു. ഇത് ഗോപാലിനിക്ഷേത്രത്തിന്റെ മുൻവശത്ത് ജഗമോഹനത്തിന്റെ വടക്കുഭാഗത്തായി നിലകൊള്ളുന്നു. വരുണ വൃക്ഷം എന്നും പറയാറുണ്ട്. ഇതിന്റെ ചുറ്റും ചതുരത്തിൽ തറ കെട്ടിയിട്ടുണ്ട്. സൂര്യന്റെ ഒരു പ്രതിമ കിഴക്കു ഭാഗത്തു വെച്ചിട്ടുമുണ്ട്.
“ഇന്ദുചൂഢനായി, ഇന്ദീവരദളലോചനനായി, ഇന്ദിരാപതിയാല്‍ സേവിക്കപ്പെടുന്നവനായി, സുന്ദരേശ്വരനായി, മന്ദാകിനിയെ ജടയില്‍ ധരിക്കുന്നവനായി, നന്ദികേശന്റെ പുറത്തേറിയവനായി, മന്ദസ്മിതം തൂകുന്ന മുഖാരവിന്ദത്തോടു കൂടിയവനായി വിളങ്ങുന്ന കന്ദര്‍പ്പനാശകനായ ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു് മഹാശിവരാത്രി” (ഏകലവ്യൻ ഫേസ്ബുക്) മാഘമാസത്തിനും ഫാൽഗുനമാസത്തിനും (ഫെബ്രുവരി 20- മാർച്ച് 20/21, കുംഭം) മദ്ധ്യേ വരുന്ന കൃഷ്ണപക്ഷത്തിലെ അര്‍ദ്ധരാത്രിയില്‍ ചതുര്‍ദ്ദശീതിഥി വരുന്ന ദിനമാണു ശിവരാത്രി. ശിവപ്രിയ എന്നും ശിവചതുര്‍ദ്ദശി എന്നും മഹാശിവരാത്രി അറിയപ്പെടുന്നു. ക്രമമനുസരിച്ച് 12 വര്‍ഷമോ 24 വര്‍ഷമോ തുടർച്ചയായി ശിവരാത്രി വ്രതമനുഷ്ഠിക്കണം. പിതൃക്കളെ സ്മരിച്ച് അനുഗ്രഹം തേടുന്ന ദിവസം കൂടിയാണ് ശിവരാത്രി.
തലേന്ന് ത്രയോദശി തിഥിയിൽ ഒരിക്കലോടെ വ്രതം ആരംഭിക്കാം. വൈകുന്നേരം അരിയാഹാരം പതിവില്ല. ശിവരാത്രി നാളില്‍ അതിരാവിലെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിച്ചു ‘ഓം നമ:ശിവായ’ എന്നുരുവിട്ടുകൊണ്ടു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. ശിവരാത്രി ദിനത്തില്‍ ഉദയം മുതൽ അടുത്ത ദിവസം ഉദയം വരെയാണ് ഉപവാസo അനുഷ്ഠിക്കേണ്ടത്. അതിനു ബുദ്ധിമുട്ടുള്ളവർക്ക് ക്ഷേത്രത്തില്‍ നിന്നുളള നൈവേദ്യമോ, കരിക്കിന്‍ വെളളമോ, പഴമോ കഴിക്കാവുന്നതാണ്. രാത്രി പൂര്‍ണമായി ഉറക്കമിളക്കണം. പിറ്റേന്ന് കുളിച്ചു് ക്ഷേത്രത്തിലെ തീര്‍ത്ഥം സേവിച്ച് പാരണ വിടാം. വ്രത ദിവസം പഞ്ചാക്ഷരീ മന്ത്രം (ഓം നമ:ശിവായ) ജപിക്കുന്നതും ശിവസ്തോത്രങ്ങൾ പാരായണം ചെയ്യുന്നതും, വേദഭാഗങ്ങൾ ശ്രവിക്കുന്നതും പാവനമാണ്. ഭഗവാന്റെ വൃക്ഷം കൂവളമായതുകൊണ്ട് അന്നേദിവസം പറ്റുമെങ്കിൽ കൂവളത്തിലയൊ മാലയൊ വഴിപാടായി സമർപ്പിക്കണം. എന്നാൽ ശിവരാത്രിയുടെ അന്നോ തലേന്നോ കൂവളത്തില പറിക്കരുത്. അല്പ്പം വാടിയാലും കുഴപ്പമില്ല; നേരത്തേ തന്നെ കരുതിവെയ്ക്കണം. താമരമൊട്ട്, യവo, എള്ള് തുടങ്ങിയവയും വഴിപാടായി ക്ഷേത്രത്തിൽ സമർപ്പിക്കാവുന്നതാണ്. ചിലയിടങ്ങളിൽ എരിക്കിൻ പൂവ് ഉപയോഗിക്കാറുണ്ട്.
സാധാരണ ശിവക്ഷേത്രങ്ങളിലെന്നപ്പോലെ ലിംഗരാജക്ഷേത്രത്തിലും ശിവരാത്രി ഒരു വലിയ ആഘോഷമാണ്. ഐതിഹ്യമിങ്ങനെ: പാലാഴി മഥനം നടത്തിയപ്പോള്‍ കാളകൂടവിഷം (ഹലാഹല വിഷം) പുറത്തേക്ക് വമിക്കുന്നതു കണ്ട മഹേശ്വരൻ ഉടൻ അത് പാനം ചെയ്തു. പാര്‍വ്വതി ഭയന്ന്, അദ്ദേഹത്തിന്റെ കണ്ഠത്തില്‍ മുറുകെ പിടിച്ചു. വിഷ്ണുവാകട്ടെ, വിഷം പുറത്തേക്ക് ഒഴുകുവാൻ അനുവദിക്കാതെ വായ പൊത്തിപ്പിടിച്ചു. അങ്ങനെ വിഷം കണ്ഠത്തില്‍ തങ്ങിനിന്നു. അന്നുമുതൽ ശിവൻ ‘നീലകണ്ഠന്‍’ ആയി. പരമേശ്വരന്റെ ദേഹം വല്ലാതെ ചൂടാകുവാൻ തുടങ്ങി. കൂടെ ഉണ്ടായിരുന്ന ദേവന്മാർ ശരീരം, തണുപ്പിക്കുവാൻ പല അടവുകളും പയറ്റി. സർപ്പങ്ങളെ കഴുത്തിൽ ചുറ്റി. ചന്ദ്രനെ ശിരസ്സിൽ വെച്ചു. ഗംഗാദേവിയെ ജടയിൽ തിരുകി. പഞ്ചാമൃതം ദേഹമാസകലം പുരട്ടി കൂവളത്തിലകൊണ്ടു പൊതിഞ്ഞു. പാർവ്വതി ഒന്നും കഴിക്കാതെയും കുടിക്കാതെയും ഉറങ്ങാതെയും പ്രാർത്ഥനയോടെ അദ്ദേഹത്തിന് കാവലിരുന്നു. ഒടുവിൽ അർദ്ധരാത്രി കഴിഞപ്പോൾ മഹാശക്തിവന്നു് വിഷം പുറത്തെടുത്തു. അതൊരു ജ്വാലയായി എരിഞ്ഞു തീർന്നു. ആ രാവാണ് ശിവരാത്രി. പാർവ്വതീദേവി ചെയ്തതുപോലെ അന്നേ ദിവസം ഉപവസിച്ച് രാത്രി ചിരാതു കൊളുത്തി പ്രാർത്ഥനയോടെ ഭക്തർ ലിംഗരാജ ക്ഷേത്രത്തിൽ കാത്തിരിക്കുന്നു. ഓരോ യാമങ്ങളിലും നാലു വേദങ്ങളിൽ (ഋഗ്വേദം, യജജൂർവ്വവേദം, സാമവേദം, അഥർവ്വവേദം) നിന്നും പ്രസക്തമായ ഭാഗങ്ങൾ പാരായണം ചെയ്യുക, പുരാണകഥകൾ അവതരിപ്പിക്കുക, സഹസ്രനാമം ഉരുവിടുക തുടങ്ങിയവ ചടങ്ങുകളുടെ ഭാഗമായിട്ടുണ്ടാകും. ഹലാഹല വിഷം ജ്വലിച്ചു നശിച്ചതിന്റെ ആനന്ദ സൂചകമായി മഹാക്ഷേത്രത്തിന്റെ ഏറ്റവും മുകളിൽ ദീപം തെളിയുമ്പോൾ, കൺകുളുർക്കെ നോക്കിക്കണ്ടു തൊഴുത് ഭക്തർ സായൂജ്യമടയുന്നു. പൂജകളും മറ്റനുഷ്ഠാനങ്ങളും തുടരുന്നു.
മഹാശിവരാത്രി ദിവസം രാവിലെ മുതൽ തന്നെ ഭക്തർ ലിംഗരാജക്ഷേത്രത്തിലെത്തുന്നു. പലരും വ്രതമെടുത്ത് ഉപവാസമനുഷ്ഠിച്ചു് മഹാദീപവും തൊഴുത് അടുത്ത ദിവസമാണ് മടങ്ങുക. ശിവരാത്രി ദിവസം വിശേഷാൽ പൂജകളുണ്ടാകും എന്ന് പറയേണ്ടതില്ലല്ലൊ. അന്നത്തെ ചടങ്ങുകൾ അതിരാവിലെ മൂന്നു മണിക്കു തന്നെ തുടങ്ങും. മൂന്നര മുതൽ പത്തര വരെ സഹനമേള ദർശനം അനുവദിക്കും. ആ സമയത്ത് ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാം. ആറരയ്ക്ക് റോഷ ഹോമം തുടങ്ങും. പൊതുദർശനം കഴിയുമ്പോൾ ശ്രീകോവിൽ ശുദ്ധിയാക്കുന്നു. പതിനൊന്നരയോടെ മഹാസ്നാനം. പഞ്ചാമൃതം കൊണ്ടാണഭിഷേകം. ഓരോചടങ്ങിനും പ്രത്യേക മന്ത്രങ്ങളാണ് ഉരുവിടുന്നത് എന്നത് എടുത്തു പറയേണ്ട ആവശ്യമില്ല. അതുകഴിഞ്ഞ് പ്രത്യേക വേഷവിധാനം. കൂവളത്തില സമർപ്പിച്ചു് പൂജ. ഒടുവിൽ രത്നാരതി. 121/4 മുതൽ 2.00 മണി വരെ സൂര്യ പൂജ, ദ്വാരപാല പൂജ, ബല്ലവ പൂജ, സകാല ധൂപ തുടങ്ങിയവ നടക്കുന്നു. ഒപ്പം തന്നെ ഗോപാലിനി രൂപത്തിലുള്ള ഭുവനേശ്വരിക്കും സകാല ധൂപ സമർപ്പിക്കുന്നു. 23/4 നാണ് ഭോഗമണ്ഡപത്തിൽ വെച്ചു നടത്തുന്ന പ്രസാദാർപ്പണ പൂജ. 3 3/4 മുതൽ ഒരു മണിക്കൂർ ദർശനം അനുവദിക്കുന്നു. സഹനമേള ദർശനം വീണ്ടും തുടങ്ങുന്നു. പിന്നീട് ശുദ്ധി പ്രക്രിയ. വേഷാലങ്കാരം. വീരകേസരി ബല്ലവ, ദ്വിപഹാര ധൂപ – ദേവന്റെയും ദേവിയുടെയും മദ്ധ്യാഹ്ന ഭക്ഷണം, വിശ്രമം. സന്ധ്യയ്ക്ക് 7 മണി മുതൽ 8.55 വരെ സന്ധ്യാരതി, ലഘുഭക്ഷണം, വീണ്ടും അലങ്കാരം, യാത്രയ്ക്കുളള ഒരുക്കങ്ങൾ, അത്താഴം. അന്നത്തെ ഏറ്റവും പ്രധാന ചടങ്ങ്- രാതി 10 മണിക്കു മഹാദീപത്തിന് സാക്ഷിയാകുക എന്നതാണ്. ഹലാഹല വിഷം ഇറങ്ങിയപ്പോൾ അബോധാവസ്ഥയിലായിരുന്ന ശിവൻ ആദ്യം കണ്ടത് വിഷ്ണുവിനെ ആയിരുന്നു. ആ ഓർമ്മയ്ക്കായി വിഷ്ണുവിന്റെ ഒരു ഓട്ടുപ്രതിമ ശിവന്റെ കാൽക്കൽ വെക്കുന്നു. ആ ചടങ്ങാണ് ഹരിഹര ബേട. പിന്നെ 11 മണിവരെ സഹനമേള ദർശൻ. മഹാദീപത്തിനുശേഷം ഭുവനേശ്വരിക്ക് അത്താഴം. രാത്രി മുഴുവനും പൂജകളും അനുഷ്ഠാനങ്ങളും തുടർന്നുകൊണ്ടേയിരിക്കും. പുലർച്ചെ 4.30 നു ബഡാശൃംഗാരം – ദേവന്റെ പ്രതിനിധിയായി പഞ്ചവക്ത്ര പ്രതിമയെ അലങ്കാരങ്ങളോടെ പാർവ്വതിയോടൊപ്പം തിരുശയനത്തിന് ഒരുക്കുന്നു.
ബ്രഹ്മാവ്, മഹാവിഷ്ണുവിന്റെ നാഭിയിൽ വിടർന്ന താമരയിൽ ജനിച്ചു എന്നാണ് വിശ്വാസം. ജനിച്ചയുടൻ ബ്രഹ്മാവിന് സംശയമായി, താമര എങ്ങനെ അവിടെ വന്നു? അദ്ദേഹം ചുറ്റും നോക്കി. മഹാവിഷ്ണുവിനെ മാത്രം കണ്ടു. ബ്രഹ്മാവ് ചോദിച്ചു: “താങ്കൾ ആരാണ്?”. ഉത്തരം: ഞാൻ നിന്റെ അച്ഛൻ വിഷ്ണു. ബ്രഹ്മാവിന് വിശ്വാസം വന്നില്ല. “ലോകത്തിന്റെ സൃഷ്ടിയും സംരക്ഷണവുമെല്ലാം നിര്‍വഹിക്കുന്നത് ഞാനാണ്” എന്നായി ബ്രഹ്മാവ്. “അല്ല, ഞാനാണ” എന്ന് വിഷ്ണു. ചുരുക്കത്തിൽ രണ്ടുപേരും തമ്മിൽ കലഹമായി. ബ്രഹ്മാവ് ബ്രഹ്മാസ്ത്രമെടുത്തു; വിഷ്ണുവാകട്ടെ പാശുപതാസ്ത്രവും. ആരും ജയിച്ചില്ല എന്നു മാത്രമല്ല തൊടുത്തുവിട്ട അസ്ത്രങ്ങൾ തിരിച്ചെടുക്കാനും പറ്റിയില്ല. അത്രയുമായപ്പോൾ ശിവലിംഗാകൃതി ധരിച്ച് പരമേശ്വരൻ രണ്ട് അസ്ത്രങ്ങളുടെയും മദ്ധ്യത്തിൽ നിലകൊണ്ടു. അപ്പോൾ, “ശിവലിംഗത്തിന്റെ അഗ്രഭാഗം ആദ്യം കണ്ടുപിടിക്കുന്നവനാണു ശ്രേഷ്ഠന്‍” എന്ന് അശരീരിയുണ്ടായി. ബ്രഹ്മാവും മഹാവിഷ്ണുവും എങ്ങിനെയൊക്കെ നോക്കിയിട്ടും ലിംഗത്തിന്റെ അറ്റങ്ങൾ കാണുന്നില്ല! ഒടുവിൽ, ജ്യോതിര്‍ലിംഗത്തിന്റെ മേലറ്റം കണ്ടുപിടിക്കാന്‍ ഹംസരൂപത്തില്‍ ബ്രഹ്മാവ് മുകളിലേക്കും കീഴറ്റം കണ്ടുപിടിക്കാന്‍ വരാഹ രൂപത്തില്‍ വിഷ്ണു കീഴോട്ടും യാത്രയായി. അനേകം സംവത്സരങ്ങൾ സഞ്ചരിച്ചിട്ടും ലിംഗത്തിന്റെ അഗ്രം കാണാതെ ഇരുവരും നിരാശരായി മടങ്ങിയെത്തി. സമസ്ത പ്രപഞ്ചത്തിന്റെയും ഈശ്വരന്‍ ശിവനാണ് എന്ന് ബോദ്ധ്യപ്പെട്ട ബ്രഹ്മാവും വിഷ്ണുവും ശിവനെ സ്തുതിച്ചു. അപ്പോൾ മഹാശിവൻ പ്രത്യക്ഷപ്പെട്ട് വിഷ്ണുവിന്റെ പക്കൽ നിന്നും പാശുപതാസ്ത്രം കൈക്കലാക്കി. ബ്രാഹ്മാസ്ത്രo മടങ്ങി. ബ്രഹ്മാവും മഹാവിഷ്ണുവും സന്ധിയായി. അന്നു് മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി തിഥി നിശയായിരുന്നു. സൃഷ്ടാവും സംരക്ഷകനും തമ്മില്‍ കലഹിച്ചതു മൂലം ലോകത്തിനാകെ ഉണ്ടായ സന്താപം മാറ്റുവാന്‍ ഇരുവരും മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി നാളില്‍ ഉപവാസാദികളോടുകൂടി ശിവരാത്രി വ്രതം അനുഷ്ഠിക്കണമെന്നു മഹാദേവന്‍ അരുളിച്ചെയ്തു. അതനുസരിച്ച് ബ്രഹ്മാവും വിഷ്ണുവും ശിവരാത്രി വ്രതാനുഷ്ഠാനത്തിലൂടെ പാപമോചിതരായി.
പണ്ട് ഒരു ഘോരവനാന്തരത്തിൽ ഗുരുദ്രുഹൻ എന്നൊരു കാട്ടാളൻ ഉണ്ടായിരുന്നു. അവൻ അതിശക്തനും ക്രൂരനും ആയിരുന്നുവെങ്കിലും കുടുംബസ്നേഹി ആയിരുന്നു. അയാൾ വേട്ടയാടിക്കൊണ്ടുവരുന്ന പക്ഷിമൃഗാദികളും മത്സ്യങ്ങളുമായിരുന്നു കുടുoബത്തിന്റെ ആഹാരം. ഒരു ദിവസം പതിവുപോലെ ഗുരുദ്രുഹൻ വില്ലും അമ്പും വില്ലുമെടുത്ത് കാനനമദ്ധ്യത്തിലേക്ക് പുറപ്പെട്ടു. നേരം ഇരുട്ടിത്തുടങ്ങിയിട്ടും ഒന്നും കിട്ടിയില്ല. അച്ഛനും അമ്മയും ഭാര്യയും കുട്ടികളും വിശന്നു തളർന്നു കാണും! വെറും കയ്യോടെ പോകുക വയ്യ. ഒടുവിൽ ഒരു തടാകത്തിനടുത്തു കാത്തിരിക്കുവാൻ തന്നെ തീരുമാനിച്ചു. ഏതെങ്കിലും മൃഗം ദാഹം തീർക്കുവാൻ വരാതിരിക്കയില്ല എന്ന ശുഭ പ്രതീക്ഷയോടെ അടുത്തുനിന്നിരുന്ന ഒരു കൂവളത്തിൽക്കയറി മറഞ്ഞിരുന്നു. വിശപ്പും ദാഹവും കലശലായി ഉണ്ടായിട്ടും ആശങ്കയാൽ കയ്യിൽ കരുതിയിരുന്ന വെള്ളം പോലും കുടിക്കുവാൻ മറന്നു. രാത്രിയിലെ ഒന്നാം യാമത്തിൽ ഒരു പേടമാൻ കൂവളച്ചുവട്ടിൽ വന്നു നിന്നത് വേടൻ കണ്ടു. പെട്ടെന്ന് വില്ലെടുത്ത് ഞാണിൽ ശരം കുലച്ചു. അപ്പോൾ കയ്യിലുണ്ടായിരുന്ന ജലം കുറെ തുളുമ്പി താഴെ പതിച്ചു. ഒപ്പം കൂവളത്തിന്റെ കുറെ ഇലകളും. പേടിച്ചു വിറയ്ക്കുന്ന പേടമാനിനോട് വേടൻ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്നെ കൊന്ന് എന്റെ കുടുംബത്തിന്റെ വിശപ്പകറ്റുവാൻ ഒരുങ്ങുകയാണ്.” അത് കേട്ട് പേടമാൻ അതി ദീനയായി ഇങ്ങനെ പറഞ്ഞു: “എന്റെ കുട്ടികൾ ആശ്രമത്തിലുണ്ട്. അവരെ, സഹോദരിയെയൊ സ്വാമിയെയൊ ഏൽപ്പിച്ചു് ഉടനെ വരാം. വെറും വാക്കല്ല. സത്യത്തിലാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. എല്ലാമെല്ലാം ആചഞ്ചലമായി ഉറച്ചു നിൽക്കുന്നതു സത്യത്തിൽ, സത്യംകൊണ്ടുമാത്രം”. തിരിച്ചുവരുമെന്ന് മാൻപേട വീണ്ടും വീണ്ടും ശപഥം ചെയ്തു. വേടൻ മാനിനെ പോകുവാൻ അനുവദിച്ചു. പിന്നെ, വ്യാധൻ ഉറങ്ങാതെ വിശപ്പും ദാഹവും മറന്ന് കാത്തിരിപ്പു തുടങ്ങി. രണ്ടാംയാമത്തിൽ മറ്റൊരു പേടമാൻ വരുന്നത് വേടൻ കണ്ടു. വേടൻ പെട്ടെന്ന് ശരം തൊടുത്തു. ഇരിക്കുന്ന മരത്തിന്റെ ശിഖരം ഇളകി. പാത്രത്തിലുള്ള പാനകവും കുറെ വില്വ പത്രങ്ങളും നിലം പതിച്ചു. ആ പേടമാൻ ആദ്യo വന്ന മാനിന്റെ സഹോദരിയായിരുന്നു. അവളോടും ആദ്യം സഹോദരിയോടു പറഞ്ഞത് അവർത്തിച്ചു. ഇവൾ പറഞ്ഞു: “എന്റെ കുട്ടികൾ ശിശുക്കളാണ്. ആശ്രമത്തിലുളള അവരെ എന്റെ കാന്തനെ ഏൽപ്പിച്ചു വരാം.” വ്യാധന്റെ മുഖത്ത് വിശ്വാസക്കുറവ് തോന്നിയതുകൊണ്ടു വീണ്ടും ഇങ്ങനെ പറഞ്ഞു: “സത്കർമ്മം ചെയ്യുവാൻ തുടങ്ങുന്നവനെ പറഞ്ഞു മുടക്കുന്നവൻ, അഗ്നിസാക്ഷിയായി വിവാഹം ചെയ്ത ധർമ്മപത്നിയെ സ്വരചാരിണിക്കുവേണ്ടി ഉപേക്ഷിക്കുന്നവൻ, വേദവിധികളെ ലംഘിച്ച് സ്വന്തം മാർഗ്ഗം അവലംബിക്കുന്നവൻ, ശിവനിന്ദ ചെയ്യുന്ന വിഷ്ണുഭക്തൻ, പിതാവിനെ നിസ്സാരമാക്കി ഹൃദയതാപമുണ്ടാക്കുന്ന വാക്കുകൾ പറയുന്ന പുത്രൻ- ഇവരുടെ പാപങ്ങൾ ഞാൻ ഇങ്ങോട്ടു വന്നില്ലെങ്കിൽ എന്നിൽ ഒന്നിച്ചു വന്നുചേരട്ടെ.” വേടൻ ഇവളെയും പോയിവരാൻ സമ്മതിച്ചു. എന്നിട്ട് നിദ്രാവിഹീനനായി ദാഹജലം പോലും പാനം ചെയ്യാതെ കാത്തിരിപ്പുതുടർന്നു. മൂന്നാം യാമത്തിൽ എത്തിയത് തടിച്ചു കൊഴുത്തൊരു കലമാനായിരുന്നു. ദ്രുതഗതിയിൽ വില്ലുകുലച്ചു. അപ്പോഴും മരച്ചില്ലകൾ ആടിയുലഞ്ഞു. പാത്രത്തിലെ പാനീയവും വില്വപത്രങ്ങളും താഴെ പതിച്ചു. കലമാൻ വേടനോട് ഇങ്ങനെ പറഞ്ഞു: “ഏതൊരുവന്റെ സാമർത്ഥ്യം പരന് ഉപകാരമായിത്തീരുന്നില്ലയോ അവന്റെ സാമർത്ഥ്യം വ്യർത്ഥം തന്നെ. ആ ജീവന് പരലോകത്തിൽ നരകമാണ് ലഭിക്കുക. എനിക്കു തനയന്മാരുണ്ട്. ചെറിയ കുഞ്ഞുങ്ങളാണ്. അവരെ മുഴുവൻ അമ്മയെ ഭരമേൽപ്പിച്ച് എല്ലാവരെയും ആശ്വസിപ്പിച്ച് അതിവേഗം ഞാൻ മടങ്ങിയെത്താം”. വേടൻ വിശ്വസിക്കുവാൻ തയ്യാറാകത്തതുകൊണ്ടു് വീണ്ടും തുടർന്നു: “ചരാചരങ്ങളോടുകൂടിയ ഈ ബ്രഹ്മാണ്ഡo നിൽക്കുന്നതേ സത്യത്തിലാണ്. സന്ധ്യാസമയത്തുള്ള സ്ത്രീക്രീഡ, ശിവരാത്രിദിവസമുള്ള ഭക്ഷണം, കള്ളസാക്ഷി, ഭക്ഷിക്കാൻ അരുതാത്തവയെ ആഹരിക്കൽ, വിഭൂതിധാരണമില്ലാതെയും ശിവപൂജചെയ്യാതെയുമുള്ള ഭക്ഷണം – ഇതിനോരോന്നിനും പാപം കുറച്ചൊന്നുമല്ല. ഞാൻ വരാതിരുന്നാൽ ഇതെല്ലാം കൂടിയത്, എന്റെ ജീവന് വന്നുചേരട്ടെ”. വേടൻ കലമാനിനും പോയിവരാൻ സമ്മതം മൂളി. നാലാം യാമമായി. നേരം പുലരുവാൻ ഇനി അധികം സമയമില്ല. വേടൻ ദുഖാർത്തനായി. പെട്ടെന്ന് ഒരു മാൻകൂട്ടം കാഴ്ചയിൽ പെട്ടു. ആമോദത്തോടെ അതിശീഘ്രം വില്ലുകുലച്ചു ശരം തൊടുത്തു. ഇത്തവണയും മരക്കൊമ്പുകൾ ആടിയുലഞ്ഞു. പാനപാത്രം തുളുമ്പി. വില്വപത്രികളും പേയവും താഴെ പതിച്ചു. മേൽവിവരിച്ച ഹരിണി കുടുംബമായിരുന്നു അത്. ആര് വേടന്റെ ഇരയായിത്തീരണം എന്ന തർക്കത്തിനൊടുവിൽ മുതിർന്നവർ എല്ലാവരും പുറപ്പെട്ടു. ഇത് കണ്ട് കുട്ടികളും പുറകെ കൂടി. ഓരോ തവണയും വില്ലുകുലച്ചപ്പോൾ ജലവും ഇലകളും ചെന്നു പതിച്ചത് ആ കൂവളച്ചുവട്ടിലുണ്ടായിരുന്ന ഒരു ശിവലിംഗത്തിന്മേലായിരുന്നു! അന്ന് ഫാൽഗുനമാസം കൃഷ്ണപക്ഷത്തിലെ ചതുർദ്ദശി ആയിരുന്നു! അറിയാതെയാണെങ്കിലും ശിവരാത്രി നാളിൽ ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും ഇരുന്നതുകൊണ്ടും, നാലുയാമങ്ങളിലും ധാരാസമേതം വില്വപത്രാർച്ചന നടത്തിയതുകൊണ്ടും ശിവപൂജാഫലം കിട്ടിയ വ്യാധൻ പതിവില്ലാത്തവിധം ശാന്തനായി. അയാൾ ചിന്തിച്ചു: “അധർമ്മം ചെയ്ത് ശരീരo പോഷിപ്പിച്ചിട്ടെന്തു ഫലം? ബുദ്ധിയോ സംസ്കാരമോ ഇല്ലാത്ത ഈ മൃഗങ്ങൾ എത്രമാത്രം ധന്യരാണ്. സ്വന്തം ശരീരം പരസുഖത്തിന് സമർപ്പിക്കുവാൻ തയ്യാറായിരിക്കുന്നു! അന്യന്മാരെ ഉപദ്രവിച്ചും ഹിംസിച്ചും അനേകം പാപകർമ്മങ്ങൾ ചെയ്തുമാണ് ഞാൻ കുടുംബം പോറ്റുന്നത്. ഇത്രയധികം ക്രൂര കൃത്യങ്ങൾ ചെയ്ത എന്റെ ജീവിതം എത്ര നിന്ദ്യമാണ്”. മാൻകൂട്ടത്തെ സഹർഷം യാത്രയാക്കി. ശിവരാത്രിവ്രതം – വ്രതരാജൻ എന്ന് കണക്കാക്കപ്പെടുന്നു.
ചൈത്രമാസത്തിലെ (മാർച്ച് 21-April 20) രാമനവമി നാളിൽ ശ്രീരാമന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുവാൻ ലിംഗരാജന്റെ പ്രതിനിധികളായി ഉത്സവമൂർത്തികളായ ചന്ദ്രശേഖരനും, രുക്മിണിയും (ശിവന്റെ സഹോദരി, ശക്തി), വാസുദേവരും (വിഷ്ണു) എല്ലാവർഷവും അഷ്ടമി നാൾ മുതൽ നാലു ദിവസം ശ്രീരാമന്റെ അതിഥികളായി രാമേശ്വര (മൌസിമാ) ക്ഷേത്രത്തിൽ താമസിക്കുന്നു. അഞ്ചാം ദിവസം മടങ്ങുന്നു. രാമൻ ലിംഗത്തെ പ്രതിഷ്ഠിച്ച് പൂജ നടത്തിയ മഹാദേവ ക്ഷേത്രമാണ് രാമേശ്വര ക്ഷേത്രം. രുകുണരഥത്തിലേറിയുള്ള ഭക്തിനിർഭരവും ആർഭാടപുർവ്വവും വർണ്ണശബളവും ആഘോഷപൂർവ്വവും ആയ പോക്കുവരവാണ് രുകുണരഥ യാത്ര.
രുകുണരഥ യാത്രയ്ക്കു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ത്രേതായുഗത്തിൽ സoഭവിച്ച രാമാവതാരം, രാവണ നിഗ്രഹത്തിനു വേണ്ടിയായിരുന്നുവല്ലൊ. ലങ്കാപുരിയിൽ എത്തിയിട്ടും ശ്രീരാമന് രാവണനെ വധിക്കുവാൻ സാധിച്ചില്ല. അതു കണ്ടു് വിഭീഷണൻ പറഞ്ഞു: “പ്രഭോ, എന്റെ ജ്യേഷ്ഠൻ രാവണൻ ഭദ്രകാളീദേവിയുടെ സംരക്ഷണയിലാണ്. അതുകൊണ്ട് ദേവിയെ പ്രീതിപ്പെടുത്തണം.” ഇത് കേട്ട മാത്രയിൽ ശ്രീരാമൻ ഭദ്രകാളിയെ (ദുർഗ്ഗ) പൂജിക്കുവാൻ തുടങ്ങി. ഏഴുദിവസം നീണ്ടുനിന്ന കഠിനമായ തപസ്സ്. ഒടുവിൽ, ദേവി രാവണനുള്ള പിന്തുണ പിൻവലിച്ചു. ശ്രീരാമൻ, രാവണനെ ബ്രഹ്മാസ്ത്രം ഉപയോഗിച്ച് നിഗ്രഹിച്ചു. രാവണ വധം കഴിഞ്ഞു സീതാരാമ ലക്ഷ്മണന്മാർ കോസലരാജ്യത്തിലേക്ക് മടങ്ങുകയായിരുന്നു. കൃതിവാസക്ഷേത്ര പരിസരത്തിലെത്തിയപ്പോൾ മഹാശിവനെ പ്രാർത്ഥിച്ചിട്ടു പോകാമെന്നായി സീത. ശ്രീരാമൻ ഉടനെ ഒരു കറുത്ത ക്ലോറൈറ്റ് ശിലകൊണ്ട് ഒരു ശിവലിംഗം ഉണ്ടാക്കി. ശിവനെയും, ദുർഗ്ഗയെയും തന്റെ രഥത്തിലിരുത്തി പൂജിച്ചു. സoപ്രീതനായ ലിംഗരാജൻ എല്ലാവർക്കും ആതിഥ്യo അരുളി. അന്നേ ദിവസം ചൈത്രമാസത്തിലെ ശുക്ളപക്ഷത്തിലെ അഷ്ടമിതിഥി – ശോകമില്ലാത്ത അഷ്ടമി, അശോകാഷ്ടമി – ആയിരുന്നു. രാവണന്റെ ബന്ധിയായി അശോകവനത്തിൽ വസിക്കുമ്പോൾ അഷ്ടമി തിഥിയിൽ സീതാദേവി അശോകമൊട്ടുകൾ (Saraca indica) മഹാദേവനു സമർപ്പിച്ച് ശ്രീരാമസന്നിധിയിൽ എത്തുവാൻ വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചു. അതിന്റെ ഓർമ്മക്കായി ഹിന്ദു സ്ത്രീകൾ അന്നേദിവസം അശോകത്തിന്റെ എട്ടുമൊട്ടുകൾ സേവിക്കുകയും ദോഷനിവാരണത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഭൂമിയിൽ ത്രിപുരാസുരന്മാരുടെ (സഹോദരർ) ശല്യം സഹിക്കവയ്യാതായപ്പോൾ ദേവന്മാർ, അവരുടെ നിഗ്രഹത്തിനായി ശിവന് പണിതു നൽകിയതാണത്രെ ഈ ഭീമാകാരമായ ദേവദളന എന്ന രുകുണരഥo. മഹാശിവനും രുക്മിണീദേവിയും ചേർന്നാണ് ത്രിപുരാസുരരെ വധിച്ചത്. എല്ലാവർഷവും പഴയതും പുതിയതുമായ തടി ഉപയോഗിച്ച് 35 അടി (10.6680 മീ) (പണ്ട് 45 അടി) ഉയരമുള്ള രഥം പുതുതായി നിർമ്മിക്കുന്നു. ചക്രത്തിന്റെ വ്യാസം ഏതാണ്ട് 9 അടി (2.7432 മീ), ഘനം 10”(0.2540 മീ), ഇരു ചക്രങ്ങൾ തമ്മിലുള്ള അകലം 10 അടി. ബൌറിസേവകർ വിഭാഗത്തിൽപ്പെട്ട ആശാരിമാർക്കാണ് രഥ നിർമ്മാണത്തിനുള്ള അവകാശം. രഥം പണിയുന്നതിന് ഏതാണ്ട് 42 ആശാരിമാരുണ്ടാകും. മാഘ മാസത്തിലെ വസന്ത പഞ്ചമി നാൾ രഥ നിർമ്മാണ പ്രക്രിയ ആരംഭിക്കുന്നു. ശിവരാത്രിക്ക് എട്ടുദിവസം മുമ്പ് ഒരു സംഘം നയാഗർ അല്ലെങ്കിൽ ദശപല്ല കാടുകളിലേക്ക് ഒത്ത തടി അന്വേഷിച്ച് പുറപ്പെടുന്നു. ആ തടി പിന്നീട് ക്ഷേത്ര പരിസരത്ത് എത്തിക്കുന്നു. ശിവരാത്രി കഴിഞ്ഞാണ് പണി ആരംഭിക്കുക. നാലു ചക്രങ്ങൾ ഉൾപ്പെടെ എല്ലാഭാഗങ്ങളും തടിയിലാണ് തീർക്കുന്നതു്. രഥത്തിന്റെ നാലുവശങ്ങളിലും സൂര്യൻ, വരുണൻ, ഇന്ദ്രൻ, അഗ്നി, ദുർഗ്ഗ, ശിവൻ, യമൻ, കാർത്തികേയൻ എന്നിവരുടെ രൂപം കൊത്തിവെക്കുന്നു. മുൻവശത്ത് മരത്തിൽ തീർത്ത രണ്ടു കുതിരകളെ രഥം തെളിക്കുന്നതിന് എന്ന പോലെ വെക്കുന്നു. മഞ്ഞ, ചുവപ്പ്, നീല, വെള്ള എന്നിങ്ങനെ നാലു നിറങ്ങളിലുള്ള തുണികൊണ്ടാണ് രഥം പൊതിയുന്നത്. രഥത്തിന്റെ ത്രികോണാകൃതയിലുള്ള പതാകയിൽ അർദ്ധചന്ദ്രന്റെ അടയാളം ആലേഖനം ചെയ്തിരിക്കും.
ചൈത്രമാസം (മാർച്ച് March 21-ഏപ്രിൽ 21) ശുക്ല പക്ഷത്തിൽ സപ്തമി തിഥിയിൽ അലങ്കരിച്ച രഥo ക്ഷേത്രത്തിന്റെ മുന്നിൽ നിർത്തിയിടുന്നു. ക്ഷേത്രവാസികളായ ബ്രാഹ്മണർ നേതൃത്വം കൊടുക്കുന്ന ശുദ്ധീകരണ പ്രക്രിയ ആരംഭിക്കുന്നു. മുക്തേശ്വരക്ഷേത്രത്തിനടുത്തുള്ള കേദാർ ഗൌരി ക്ഷേത്രപരിസരത്തുള്ള മരീചികുണ്ഡ എന്ന കുളത്തിലെ പവിത്ര ജലം ഉപയോഗിച്ച് രഥം ശുദ്ധമാക്കുന്നു. പിന്നീട് പതാക ഉയർത്തുന്നു. ചൈത്രമാസം (മാർച്ച് 21-ഏപ്രിൽ 21) ശുക്ല പക്ഷത്തിൽ എട്ടാംദിവസം അതായത് അശോകാഷ്ടമി തിഥി അഥവാ രാമനവമിയുടെ (ശ്രീരാമൻ ജന്മ ദിനം) തലേദിവസം, രുകുണരഥ യാത്രയുടെ ചടങ്ങുകൾ ആരംഭിക്കുന്നു. മരിചികുണ്ഡിലെ ജലം സപ്തമി ദിവസം ലേലത്തിൽ വിൽക്കാറുണ്ട്. കുട്ടികളില്ലാത്ത സ്ത്രീകൾ ഈ ജലത്തിൽ അന്നു തന്നെ കുളിച്ചാൽ ഫലം കാണുമത്രെ!
അഷ്ടമി ദിവസം അതിരാവിലെ, വെള്ളോടുകൊണ്ടു തീർത്ത മൂന്നു ബിംബങ്ങളെ അതായത്, ചന്ദ്രശേഖരൻ (ലിംഗരാജന്റെ ഉത്സവമൂർത്തി, പ്രതിനിധി, അംശാവതാരം), രുക്മിണി (ശക്തി) വാസുദേവർ (വിഷ്ണു) എന്നീ ഉത്സവമൂർത്തികളെ അഭിഷേകം ചെയ്ത് ശുദ്ധീകരിച്ചശേഷം, അലങ്കരിച്ച് അവർക്ക് മംഗളാരതി സമർപ്പിക്കുന്നു. അതിനുശേഷം ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കുന്നു. അതിനു സഹനമേള എന്നു പറയുന്നു. ചന്ദ്രശേഖർ വിഗ്രഹത്തിന് നാലു കൈകൾ – രണ്ടെണ്ണം അഭയ മുദ്ര പ്രദർശിപ്പിക്കുന്ന തരത്തിൽ, ഒരു കൈയിൽ മഴു മറ്റേകൈയിൽ വേൽ (ശൂലം). വാസുദേവ മൂർത്തിക്ക് നാലു കൈകൾ – ശംഖ്, ചക്രം. ഗദ, പത്മം ഓരോ കൈകളിൽ. രൂക്മിണീദേവിക്ക് നാലു കൈകൾ – ശംഖ്, ചക്രം ഓരോ കൈകളിൽ, ശൂലം രണ്ടു കൈകളിൽ. ദുർഗ്ഗയുടെ അംശമായിട്ടാണ് ചിത്രീകരണം. ഈ സമയത്ത് രോഷഹോമം, മഹാസ്നാനം, സൂര്യ പൂജ, ദ്വാരപാല പൂജ, ഉത്സവമൂർത്തികളുടെ അലങ്കാരം, രഥ പൂജ തുടങ്ങി ധാരാളം ചടങ്ങുകൾ. മന്ത്റോച്ചാരണങ്ങളും മണിയൊച്ചയും വാദ്യമേളങ്ങളും ശoഖൊലിയും അന്തരീക്ഷം ഭക്തിസാന്ദ്രമാക്കുന്നു. ചടങ്ങുകൾക്കു പഹണ്ടി എന്നു പേർ.
ഉച്ചയ്ക്കുശേഷം മൂന്നര മണിയോടുകൂടി ഉത്സവമൂർത്തികളെ ക്ഷേത്രത്തിനകത്തെ സിംഹാസനത്തിൽ നിന്നും മന്ത്റോച്ചാരാണങ്ങളുടെയും വാദ്യമേളങ്ങളുടെയും അന്തരീക്ഷത്തിൽ ഇറക്കി, ബിന്ദുസാഗർ സരസ്സിന്റെ തീരത്ത് ഒരുക്കിയിട്ടുള്ള പന്തലിൽ പ്രത്യേക പൂജകൾ ചെയ്യുന്നു. അവിടെനിന്നും കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ച 35 അടി ഉയരമുള്ള (പണ്ട് 45 അടി) രുകുണരഥത്തിലേക്ക് ആനയിക്കുന്നു. തേരിൽ മൂർത്തികളെ രൂകമിണീദേവി നടുക്ക്, ചന്ദ്രശേഖരൻ വലത്ത്, ഇടത്ത് വാസുദേവർ എന്നീക്രമത്തിൽ ആദരപൂർവ്വം പീഠത്തിലിരുത്തി, വൈകുന്നേരം നാലു മണിയോടുകൂടി ജനാവലി രഥം വലിച്ചുകൊണ്ടു് രണ്ടു കിലോമീറ്റർ അകലെയുള്ള രാമേശ്വര ക്ഷേത്രം വരെ പോകുന്നു. സ്ത്രീകൾ രഥം വലിക്കാറില്ല. ഇവിടെ ഭക്തിയും ആഘോഷവും സമന്വയിക്കുന്നു. പോകുന്ന വഴിക്കു് രണ്ടിടങ്ങളിൽ ഇടവേളകളുണ്ട്. 1. അസുരകിയറി: ഇവിടെ വെച്ചു് അസുരന്മാർക്ക് കുടിക്കാൻ വെള്ളവും, ചവയ്ക്കാൻ മുറുക്കാനും നൽകുന്നു. 2. വടവൃക്ഷം ദേവസഭ: ചെറിയ ഒരു ഇടവേള. ആറരയോടെ ആതിഥേയ ഗൃഹത്തിൽ ഒരുക്കുന്ന പ്രത്യേക ഇടത്ത് (ഗുണ്ടിച്ച ഘർ) സ്വീകരണം. നാലു ദിവസം മൂർത്തികൾ അവിടെ അതിഥികളായി താമസിക്കുന്നു. അഞ്ചാം ദിവസം പോയതുപോലെ തന്നെ മോടിയായി സ്വർണ്ണാദ്റിബിജെ എന്ന ആഗമനത്തിന് ഒരുങ്ങുന്നു. ഇതിനിടയിൽ ഒരു കല്ലുകടി ഉണ്ടാകുന്നു. രുക്മിണിയെ മാത്രം കൂട്ടി തന്നെ ഒഴിവാക്കിയതിൽ അരിശoപൂണ്ട്, മൂന്നാം ദിവസം പാർവ്വതി അവിടെ വന്നു് തേരിന്റെ ഒരു ഭാഗം തല്ലിത്തകർത്തു് തിരികെ പോകുന്നു. രുകുണരഥം ഒരിയ്ക്കലും പുറകിലോട്ട് തിരിച്ചു ചലിക്കില്ല. മുന്നിലോട്ടു മാത്രമെ യാത്രയുള്ളു. അതു കൊണ്ട് രഥത്തിന്റെ മുഖം തിരിക്കാതെ തന്നെ, പീഠം, തേര് വലിക്കാനുള്ള കയർ, കുതിരകൾ, തുടങ്ങിയവയുടെ ദിശ മാറ്റുന്നു. മന്ത്റോച്ചാരണങ്ങൾ, അഭിഷേകം, ആരതി തുടങ്ങിയ ചടങ്ങുകൾ തീർത്ത ശേഷം മൂർത്തികളെ അലങ്കരിച്ച പീഠത്തിൽ ഇരുത്തി ഏതാണ്ട് നാലു മണിയോടുകൂടി മടക്കയാത്ര ആരംഭിക്കുന്നു. ലിംഗരാജക്ഷേത്രവാതുക്കൽ എത്തുമ്പോൾ പാർവ്വതിദേവി ആരേയും അകത്ത് കയറ്റുന്നില്ല. പീന്നീട് ദേവിയെ അനുനയിപ്പിക്കുവാനുള്ള ശ്രമമാണ്. ഒടുവിൽ ദേവി സമ്മതം മൂളുന്നു.
ഭാദ്രമാസത്തിൽ (ആഗസ്റ്റ് 22-സെപ്തംബർ 22) തിരഞ്ഞെടുക്കപ്പെട്ട ദിനങ്ങളിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവരും, സേവകരും, ഭക്തരും പാട്ടവും, കാഴ്ചയും, ദക്ഷിണയും മറ്റും സമർപ്പിക്കുന്നു.
ശിവ – പാർവ്വതിമാരും പരിവാരങ്ങളും ഇടയ്ക്കിടെ ചെറുതും വലുതുമായ പല ക്ഷേത്രങ്ങളും സന്ദർശിക്കാറുണ്ട് – പ്രത്യേകിച്ച് ഏകാമ്റ ക്ഷേത്രത്തിൽ അവരെ വന്നു കാണുകയും ആതിഥ്യം സ്വീകരിക്കുകയും ചെയ്തവരെ, ദേവന്റെ പേരും ഈശ്വരന്റെ പേരും ചേർത്ത് അവർ അതിഥിയായി വസിച്ചയിടത്ത് പിൽക്കാലത്ത് ക്ഷേത്രം പണിതു. ഉദാഹരണങ്ങൾ: ബ്രഹ്മേശ്വര, മേഘേശ്വര, ഭാസ്ക്കരേശ്വര, പരശുരാമേശ്വര, കപിലേശ്വര, യമേശ്വര, തർത്ഥേശ്വര, വരുണേശ്വര തുടങ്ങിയ മന്ദിരങ്ങൾ. രഥത്തിലല്ല; പല്ലക്കിലാണ് യാത്ര. പരസ്പര ബഹുമാനം ദൃഢപ്പെടുത്തുന്നു. പൌർണ്ണമി, അമാവസി, ഷഷ്ഠി, സപ്തമി, ഏകാദശി, ചതുർദ്ദശി തുടങ്ങിയ ദിനങ്ങൾ വിശിഷ്ടമാണ്.
ചൈത്രമാസത്തിൽ (മാർച്ച് 21-ഏപ്രിൽ 20)ശുക്ല പക്ഷത്തിലെ ചതുദ്ദശി തിഥിയിൽ ഉത്സവമൂർത്തി പരിവാരങ്ങളോടൊപ്പം തീർത്ഥേശ്വരക്ഷേത്ര ദർശനം നടത്തുന്നു. അവിടെ ദമനക പുഷ്പവും മാല്യവും സ്വീകരിക്കുന്നു.
വടക്ക് കിഴക്കുള്ള ഒരു പീഠാഡ്യൂലയാണ് കാളീമാതാ ക്ഷേത്രം. ഒരു പുരുഷന്റെ മേൽ ചവിട്ടിയാണ് കാളിമാ നിൽക്കുന്നത്. താമര, ത്രിശ്ശൂലം, ചക്രം, ഖഡ്ഗം ഇവയെ ഏന്തിയിരിക്കുന്ന നാലു കൈകൾ. പാർശ്വ ദേവീദേവന്മാരുടെ ഫ്രെയിമുകൾ ഒഴിഞ്ഞുകിടക്കുന്നു. എല്ലാ തിങ്കളാഴ്ചകളിലും ലിംഗരാജന്റെ ഉത്സവമൂർത്തി ഇവിടെ എത്തി പ്രത്യേക പൂജകൾ സ്വീകരിക്കുന്നു. പിന്നീട് ക്ഷേത്രത്തിന് വലം വെച്ച് മടങ്ങുന്നു. അശ്വിനി മാസത്തിൽ (September 23-october 22) അമാവസി നാളിൽ ദീപാവലിയുടെ മൂന്നാം പക്കം, ലിംഗരാജൻ ദക്ഷിണ കാളി ക്ഷേത്രത്തിൽ കാളിമാതാവിനോടൊപ്പം ആഘോഷിക്കുന്നു.
ദക്ഷിണായനത്തിന്റെ ആരംഭം സൂചിപ്പിക്കുന്നു. ദേവന്മാർ ഉറങ്ങുന്ന അയനമാണ്. വിഷ്ണു പൂജ പ്രധാനം. പ്രത്യേക അലങ്കാരങ്ങളും പൂജകളും ഉണ്ടാകുന്നു.
മാഘമാസത്തിലെ (ജനുവരി 21-ഫെബറുവരി 19 വരെ) ശുക്ലപക്ഷത്തിലെ മകരസംക്രാന്തി ദിവസം ചതുർദ്ദശി തിഥിയിൽ ഉത്സവമൂർത്തിയെ വടക്കു ഭാഗത്തുള്ള മകരമണ്ഡപത്തിലേക്ക് ചടങ്ങുകൾക്കായി അനയിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ നെയ്യുകൊണ്ട് അഭിഷേകം ചെയ്യുന്നു. പുത്തരി കൊണ്ടുണ്ടാക്കിയ നൈവേദ്യം സമർപ്പിക്കുന്നു. നേപ്പാളിൽനിന്നും കൊണ്ടുവന്ന കമ്പിളിപ്പുതപ്പു ദേവനു സമർപ്പിക്കുന്നു. ആ ദിവസം തന്നെയാണ് ഭാസ്ക്കരേശ്വര ക്ഷേത്രത്തിൽ നിന്നും രുകുണരഥം തയ്യാറാക്കാനുള്ള അളവുകൾ സ്വീകരിക്കുന്നതും. മകര സംക്രാന്തി ഉത്തരായണത്തിന്റെ തുടക്കം കുറിക്കുന്നു. സൂര്യനെ ആരാധിക്കുവാനുള്ള ദിവസം കൂടി ആണ്.
ഫാൽഗുന മാസത്തിൽ (ഫെബ്രുവരി 20-മാർച്ച് 20/21) ശുക്ലപക്ഷത്തിൽ അഷ്ടമി നാളിൽ ലിംഗരാജൻ ദേവിയെ സന്ദർശിക്കുന്നു. ദേവി ഹാർദമായി സ്വീകർക്കുന്നു.
ശ്രാവണം (ജൂലൈ 23-ആഗസ്റ്റ് 22 / ഭാദ്രപദം (ആഗസ്റ്റ് 22-സെപ്തംബർ 22) കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി രോഹിണി നക്ഷത്രം ജന്മാഷ്ടമി ശ്രീകൃഷ്ണ ജയന്തി ആണ്. അന്ന് ഭോഗമണ്ഡപത്തിനു മുമ്പിലുള്ള വാഹനസ്തംഭത്തിന്റെ ഇടതുവശത്തുള്ള മണ്ഡപത്തിൽവെച്ച് പൊക്കിൾക്കൊടി മുറിക്കുക (നാഭിഛേദം)എന്ന കർമ്മം നിവവഹിക്കുന്നു. ഇതു കൂടാതെ കാർത്തിക മാസത്തിൽ പ്രത്യേക പൂജകൾ വിഷ്ണുവിനായ് നടത്തുന്നു. ആ ദിനങ്ങളിൽ കിരീടം ഉൾപ്പെടെ ദാമോദര വേഷം അണിയിച്ചൊരുക്കുന്നു.
മാർഗശീർഷത്തിലെ (പൌഷ, ഡിസംബർ 22- ജനുവരി 20) വെളുത്ത പക്ഷത്തിൽ ഷഷ്ഠി തിഥിയിൽ തണുപ്പിനെ പ്രതിരോധിക്കുവാൻ ഉദകുന്ന പുത്തൻ വേഷങ്ങൾ ദേവന് സമർപ്പിക്കുന്ന ആഘോഷം. തലേദിവസം തന്നെ അത് അലക്കി പൂജിച്ചു വെച്ചിരിക്കും. ശിവരാത്രി വരെ ദേവൻ അത് ഉപയോഗിക്കും.
പൌഷ മാസത്തിൽ (ഡിസംബർ 22-ജനുവരി 20) പൌർണ്ണമി നാളിൽ ദേവന് പ്രത്യേകം അഭിഷേകം നടത്തുന്നു. ചതുർദ്ദശിതിഥിയിൽ 108 കുടം പവിത്ര ജലം ബിന്ദുസാരോവരിൽ നിന്നും ശേഖരിച്ചുവെക്കുന്നു. പ്രത്യേകം ഒരുക്കിയ മണ്ഡപത്തിൽ മഹാഭിഷേകം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുന്നു.
പൌഷ മാസത്തിലെ (ഡിസംബർ 22-ജനുവരി 20) കൃഷ്ണപക്ഷത്തിൽ അഷ്ടമി തിഥിയിൽ മറ്റൊരു യാത്രയുണ്ട്. ശ്രീമൈതേശ്വരർ ക്ഷേത്രത്തിലേക്ക്. അതും അലങ്കരിച്ച പല്ലക്കിൽ തന്നെ. അദ്ദേഹം മാതുലനാണ്. ഉത്സവമൂർത്തിയായ ചന്ദ്രശേഖരനോടൊപ്പം വാസുദേവരും പാർവ്വതിയും കൂടെ ഉണ്ടാകും. അവിടെ എത്തുമ്പോൾ സ്നാനമണ്ഡപത്തിൽ വെച്ച് പാപനാശിനി കുണ്ഡത്തിൽ നിന്നുള്ള ജലം കൊണ്ട് മഹാസ്നാനം. എല്ലാവർക്കും പുത്തൻ വേഷങ്ങളും പുഷ്പങ്ങളും മധുര പലഹാരങ്ങളും ശ്രീമൈതേശ്വരരും അടുത്ത ബന്ധുവായ കാപലീദേവിയും അവിടെ കരുതിയിട്ടുണ്ടാവും. പിന്നെ നൈവേദ്യം. ആരതി. അന്നുതന്നെ ലിംഗരാജക്ഷേത്രത്തിലേക്ക് മടക്കം.
മാഘമാസത്തിലെ (ജനുവരി 21- ഫെബ്രുവരി 19) ശുക്ലപക്ഷത്തിലെ സപ്തമി തിഥി സൂര്യ ഭഗവാന്റെ ജന്മദിനമാണ്. സൂര്യദേവനു് ഏഴു കുതിരകളെ പൂട്ടിയ രഥം കിട്ടിയ ദിവസം കൂടിയാണിത്. അന്നേ ദിവസം ഉത്സവമൂർത്തി ഭക്തരോടൊപ്പം ഭുവനേശ്വരിലുള്ള ഭാസ്ക്കരേശ്വരക്ഷേത്ര ദർശനം നടത്തുന്നു. ഇവിടെ ശിവനെ ഭാസ്ക്കരേശ്വരനായി സങ്കൽപ്പിച്ചിരിക്കുന്നു. ഇത് രണ്ടുനിലയുള്ള ക്ഷേത്രമാണ്. പടിഞ്ഞാറേക്ക് ദർശനം. ശ്രീകോവിലിന് രണ്ടു നിലകളുണ്ടു്. ഒമ്പത് അടി നീളത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗത്തെ (വൃത്തലിംഗം) ഭാസ്ക്കരേശ്വരനായി സങ്കൽപ്പിച്ചിരിക്കുന്നു.
പരശുരാമക്ഷേത്രദർശനം ആഷാഢമാസത്തിൽ (ജൂൺ 22-July 22) ശുക്ല പക്ഷത്തിലെ അഷ്ടമി തിഥിയിൽ ഉത്സവമൂർത്തി പരിവാരങ്ങളോടൊപ്പം പരശുരാമക്ഷേത്രദർശനം നടത്തുന്നു. ആഷാഢമാസത്തിൽ കറുത്ത പക്ഷത്തിലെ ചതുർദ്ദശി തിഥിയിൽ ലിംഗരാജൻ നീണ്ട ഉറക്കത്തിന് മുതിരുന്നു. അത് ശയന ചതുർദ്ദശി എന്നറിയപ്പെടുന്നു. അന്ന് നിശാപൂജകൾക്കു ശേഷം ഓടുകൊണ്ടുള്ള ഉമാമഹേശ്വര പ്രതിമയെ പ്രത്യേകം ഒരുക്കിയ ശയ്യയിൽ കിടത്തുന്നു. കാർത്തിക മാസത്തിലെ (ഒക്ടോബർ 23-നവംബര് 21) ശുക്ലപക്ഷത്തിൽ ചതുർദ്ദശി തിഥിയിൽ ദേവൻ ഉണരുന്നു. ആ തിഥി ഉത്താപന ചതുർദ്ദശി. അത് ആഘോഷത്തിന്റെ ദിവസമാണ്. ഈ നാലു മാസക്കാലം പരശുരാമനെയാണ് ഏകാമ്റക്ഷേത്രത്തിന്റെ സുരക്ഷാച്ചുമതല ഏൽപ്പിക്കുന്നത്.
ജ്യേഷ്ഠമാസത്തിലെ (May 22- ജൂൺ 21) ശുക്ല പക്ഷത്തിൽ ഷഷ്ഠി തിഥിയിൽ ലിംഗരാജന്റെയും ശ്രീപാർവ്വതിയുടെയും മംഗള മംഗല്യ ദിവസം കേദാർ ഗൌരി ക്ഷേത്രത്തിൽ (ശിവക്ഷേത്രം) ആചരിക്കപ്പെടുന്നു. ലിംഗരാജൻ ഇങ്ങോട്ടു വരുന്നു. ഇവിടെ രണ്ടു പവിത്രമായ കുളങ്ങൾ ഉണ്ട് – ഖീറാകുണ്ഡ്, മരീചികുണ്ട്. ഏതാണ്ട് 8 അടി ഉയരമുള്ള ഗൌരിയുടെയും ഹനുമാന്റെയും മനോഹരമായ ശിൽപ്പങ്ങൾ ആരേയും ആകർഷിക്കാൻ പോന്നവയാണ്. ഇന്ന് ലിംഗം അപ്രത്യക്ഷമായിരിക്കുന്നു। പീഠം മാത്രമേയുള്ളൂ. പണ്ടു പണ്ട് ഒരേ ഗ്രാമത്തിൽ താമസിച്ചിരുന്ന കേദാർ എന്ന യുവാവും ഗൌരി എന്ന യുവതിയും പ്രണയത്തിലായി. ഈ ബന്ധത്തിൽ ഗ്രാമവാസികൾ രോഷാകുലരായി. രണ്ടുപേരും വേറെ ഗ്രാമത്തിൽ ചെന്നു താമസിക്കുവാൻ തീരുമാനിച്ചു. യാത്രാമദ്ധ്യേ ഗൌരിക്ക് വല്ലാതെ വിശന്നു. ഭക്ഷണം അന്വേഷിച്ചു പോയ കേദാറിനെ ഒരു പുലി ആക്രമിച്ചു. അയാൾ തിരികെ വന്നില്ല. ഗൌരി ഒരു കുളത്തിൽചാടി ആത്മഹത്യ ചെയ്തു. ഇതറിഞ്ഞ ഉത്ക്കല രാജാവ് അവിടെ ഒരു ക്ഷേത്രം പണിതു. മഹാശിവന് കേദാരേശ്വരൻ എന്നു നാമകരണം ചെയ്തു. വർഷങ്ങൾക്കുശേഷം അവിടെ ഗൌരി എന്ന നാമത്തിൽ ഒരു ഭഗവതി ക്ഷേത്രം ഉയർന്നു. കാമിതാക്കളുടെ ഇഷ്ടക്ഷേത്രമാണിത്. അഷ്ടശംഭു ക്ഷേത്രങ്ങളിൽ ഒന്നാണ്.
ശ്രാവണ മാസത്തില(ജൂലൈ 23- ആഗസറ്റ് 22)ശുക്ല പക്ഷത്തിലെ ദ്വാദശി തിഥിയിൽ വിഷ്ണുവിന്റെ പവിത്ര രോപനം നടത്തുമ്പോൾ ശിവന്റേത് ചതുർദ്ദശി തിഥിയിൽ നടത്തുന്നു.
കാർത്തികമാസം (ഒക്ടോബർ 23-നവംബർ 21), ശുക്ലപക്ഷം, ദ്വിതീയ. ഉത്സവമൂർത്തി പരിവാരങ്ങളോടൊപ്പം യമേശ്വര ക്ഷേത്ര ദർശനം നടത്തുന്നു. തിരികെ പോരുമ്പോൾ യമരാജന്റെ സഹോദരിയായ ഭാരതീദേവിയെയും സന്ദർശിക്കുന്നു.
യമേശ്വർ ക്ഷേത്രം.jpg – Wikimedia Commonscommons.wikimedia.org
മഹാശിവൻ, ശ്രീപാർവ്വതി, ദുർഗ്ഗാദേവി, വാസുദേവൻ തുടങ്ങിയവർ ഫാൽഗുന മാസത്തിൽ (ഫെബ്രുവരി 20 – മാർച്ച് 20/21) കപിലനാഥ ക്ഷേത്രത്തിലേക്ക്, കപിലേശ്വരനെ ചന്ദനയാത്രയ്ക്കും ശീതള ഷഷ്ഠിക്കും ക്ഷണിക്കുവാനും, ശനി ദോഷം തീർക്കുവാനുമായി തിരിക്കുന്നു. പുത്തൻ കലത്തിൽ നൈവേദ്യവുമായി ചുറ്റുവട്ടത്തുള്ള ഭക്തജനങ്ങൾ കാത്തിരിക്കുന്നു. ദർശനം കഴിഞ്ഞു് അവർ ക്ഷേത്രത്തിൽനിന്നും മടങ്ങുമ്പോൾ കലങ്ങൾ തച്ചുടയ്ക്കുന്നു. എന്തായാലും പുറപ്പെട്ടില്ലെ, ഈശാന്യേശ്വരനെ കൂടി കണ്ടിട്ടേ കുടിയിൽ തിരിച്ചെത്തുകയുള്ളു. മഹാശിവരാത്രി ആഘോഷങ്ങൾക്ക് പേരുകേട്ട ഒരു ക്ഷേത്രം ആണിത്. അന്ന് മണികർണ്ണിക എന്ന പൊയ്കയിൽ ഭക്തർ കുളിച്ച് പാപമോചിതരാവുന്നു. ഇവിടത്തെ ലിംഗത്തിനും പ്രത്യേകതയുണ്ട്. ലിംഗത്തിന്റെ നടുക്ക് ഒരു ദ്വാരമുണ്ടെന്നും അത് വഴി ശ്വാസിക്കുന്നുമുണ്ടത്രെ! ആ ദ്വാരം ലിംഗത്തിന്റെ മൂക്ക് എന്ന സങ്കല്പത്തിൽ നാസാ എന്ന പേരിൽ അറിയപ്പെടുന്നു.
ഈശാന്യേശ്വരക്ഷേത്രം (സൂര്യൻ) ചാരനിറത്തിലുള്ള സാൻഡ് സ്റ്റോൺ ഉപയോഗിച്ച് 13-)o നൂറ്റാണ്ടിൽ പണിതതായിരിക്കണം. സൂര്യദേവന്റെ കൈയ്യിൽ ഒരു താമര പുഷ്പം കാണാം. ലളിതാസനത്തിൽ ലളിതാംബ ഗജലക്ഷ്മിയുടെ രൂപം ദർശിക്കാം. നവഗ്രഹങ്ങളെ ഓരോരോ എടുപ്പിനുള്ളിൽ കുടിയിരുത്തിയിരിക്കുന്നു. കേതു സർപ്പരൂപത്തിലാണ്. ഇടതു കൈയ്യിൽ വില്ലും വലതു കൈയ്യിൽ പരിചയും പിടിച്ചിരിക്കുന്നു. Temple Pond
മറ്റു പല ഹിന്ദു ക്ഷേത്രങ്ങളെയും പോലെ, ലിംഗരാജക്ഷേത്രവും കൊളളയടിക്കപ്പെടുകയും ആക്രമണ വിധേയമാവുകയും ചെയ്തിട്ടുണ്ട്. 1565-1572 കാലഘട്ടം: മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി മഹാനായ അക്ബർ. ബംഗാളിൽ പഠാൻ സുൽത്താനായി സുലൈമാൻ ഖാൻ കറാനി. ഗൌർ തലസ്ഥാനം. പിന്നീടു് തലസ്ഥാനം ഗൌറിലൽ നിന്നും ടിൻഡ (മാൾഡ)യിലേക്ക് മാറ്റി. ഖാൻ കറാനി അക്ബർ ചക്രവർത്തിക്ക് കപ്പം കൊടുക്കുമായിരുന്നു. ബീഹാർ, ബംഗാൾ, ഒറീസ്സ തുടങ്ങിയ നാട്ടുരാജ്യങൾ പിടിച്ചെടുത്ത് അക്ബർ ചക്രവർത്തിയെ കടത്തി വെട്ടി ഒരു സാമ്രാജ്യം – അതായിരുന്നു ഖാൻ കറാനിയുടെ സ്വപ്നം. ഹൌറ, ഹൂഗ്ലി തുടങ്ങി ബംഗാളിലെ കുറെ ജില്ലകൾ ഉൾപ്പെട്ട ഭൂരിശ്രേഷ്ഠ (ഭൂർശ്രുത്) ഭരിച്ചിരുന്നത് ഉഗ്രപ്രതാപിയായ ഹിന്ദു രാജാവായ രുദ്രനാരായണൻ ആയിരുന്നു. കലിംഗയിലെ ഗജപതി മുകുന്ദ ഹരിചന്ദന ദേവ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായിരുന്നു. 1565-ൽ രുദ്രനാരായണനും സുലൈമാൻ കറാനിയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സ്വാഭാവികമായും ഗജപതി മുകുന്ദ ദേവ, രുദ്രനാരായണന്റെ പക്ഷം ചേർന്നു. ഗംഗയും, യമുനയും, സരസ്വതിയും സംഗമിക്കുന്ന ത്രിവേണിയിൽ നടന്ന യുദ്ധത്തിൽ സുലൈമാൻ കറാനി പരാജിതനായി. ഗജപതി മുകുന്ദ ദേവന്റെ പ്രധാന സേനാപതി കാലാപഹാഡ് (കറുത്ത പർവ്വതം) എന്ന് വിളിപ്പേരുള്ള രാജീവ് ലോചൻ റേ (കാലാ ചന്ദ് റോയ്) ഉള്ളിടത്തോളം കാലം വിജയം അസാധ്യമാണ് എന്ന് കറാനിക്കു ബോധ്യമായി. ഗജപതി മുകുന്ദ ദേവനാകട്ടെ, സന്തോഷസൂചകമായി സപ്തഗ്രാമം കാലാപഹാഡിന് പതിച്ചു നൽകി. കുറച്ചു മാസങ്ങൾക്കു ശേഷം ഒരു സമാധാനക്കരാർ ഉണ്ടാക്കുവാൻ വേണ്ടി എന്ന വ്യാജേന കാലാപഹാഡ് ക്ഷണിക്കപ്പെട്ട അതിഥിയായി കറാനിയുടെ കൊട്ടാരത്തിലെത്തി. അദ്ദേഹത്തെ ഉപചാരപൂർവ്വം പരിചരിക്കുവാൻ, കറാനി പുത്രിയായ ഗുൽനാസിനെ നിയോഗിച്ചു. രാജീവ് ലോചൻ റേ ഗുൽനാസുമായി പ്രണയത്തിലായി. രാജിവ് ഇസ്ലാം ആകണമെന്ന് കറാനിയും, മറിച്ച് അവർ ഹിന്ദു അകണമെന്ന് രാജീവും ശഠിച്ചു. ഇതറിഞ്ഞ ഗജപതി മുകുന്ദ ദേവയാകട്ടെ, അന്യർക്ക് ഹിന്ദുവാകാൻ പറ്റില്ല എന്ന് നിയമം പാസാക്കി. മാത്രമല്ല, രാജീവും അയാളുടെ മക്കളും പുരിയിൽ കയറരുതെന്ന് ഉത്തരവും ഇറക്കി. ബ്രാഹ്മണകുലത്തിൽ ജനിച്ച രാജീവ് ലോചൻ റേ, മുഹമ്മദ് ഫറമലി എന്ന പേരിൽ ഇസ്ലാം മതം സ്വീകരിച്ച് തന്റെ പ്രേയസിയെ നികാഹ് ചെയ്തു. കറാനി മരുമകനെ പ്രധാനസേനാപതി (General)യാക്കി. വർഷങ്ങൾ കഴിഞ്ഞപ്പോൾ സേനാപതിക്ക് തിരിച്ചു ഹിന്ദുവാകണം എന്ന വിചാരം വന്നു. പുരി ജഗന്നാഥക്ഷേത്രത്തിലെ പാണ്ഡകളെ (പൂജാരിമാർ) മുഹമ്മദ് ഫറമലി ആഗ്രഹം അറിയിച്ചെങ്കിലും അവർ വഴങ്ങിയില്ല. അന്നുമുതൽ വൈരാഗ്യത്തോടുകൂടി ഹിന്ദു ക്ഷേത്രങ്ങളെ ആക്രമിക്കുന്നതും കൊള്ളയടിക്കുന്നതും, വിഗ്രഹങ്ങളെ തച്ചുടക്കുന്നതും അയാൾക്ക് ഒരു തരം ലഹരിയായി മാറി. 1567- 68- ൽ കാലാപഹാഡ് കലിംഗയെ ആക്രമിച്ചു. ഗജപതി മുകുന്ദ ദേവ, സുൽത്താനുമായി സന്ധിക്കു തയ്യാറായി. പക്ഷേ, അധികം താമസിയാതെ തന്റെ തന്നെ രാജ്യത്തിലെ വലിയ ജന്മിയായിരുന്ന രാമചന്ദ്ര ബഞ്ചയാൽ കൊല്ലപ്പെട്ടു. കലിംഗ (ഉത്ക്കല) ബoഗാൾ കറാനി സുൽത്താനിന്റെ കീഴിലായി. 1568 – ൽ കാലാപഹാഡ് എന്ന ആ നരാധമൻ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെത്തി എന്നു കേട്ടപ്പോൾ ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന് ലിംഗരാജ ക്ഷേത്രത്തിലെ പൂജാരിമാർ ഭയന്നു. പ്രതീക്ഷിച്ചതുപോലെ അവിടെ അയാളെത്തി. ശ്രീമന്ദിരത്തിനകത്ത് കയറാനാകുന്നില്ല. അതിനകം ഉമിയും വൈക്കോലും കൊണ്ട് നിറഞിരിക്കുന്നു! അരിശം തീർക്കാൻ ശ്രീമന്ദിരത്തിന്റെ പുറത്തെ ചുവർ അലങ്കരിച്ചിരുന്ന ശ്രീപാർവ്വതിയുടെയും, കാർത്തികേയന്റെയും, ഗണേശന്റെയും പ്രതിമകൾ, ഉടച്ചുവികൃതമാക്കി. ഉപക്ഷേത്രങ്ങൾ മൊത്തം കൊള്ളയടിച്ചു. കണ്ണിൽപെട്ടതെല്ലാം വികലമാക്കുകയോ നശിപ്പിക്കുകയോ ചെയ്തു. തെക്കേ ഗേറ്റിനടുത്ത് കോട്ടയിലേക്കുള്ള രഹസ്യ തുരങ്കത്തിൽ ഗജപതികൾ ഒളിച്ചിരിക്കുന്നതറിഞ്ഞ് അതിന്റെ ഇരുവശത്തെയും കവാടങ്ങൾ അടച്ചുകളഞ്ഞു. വീണ്ടും ശ്രീമന്ദിരത്തിലെത്തി കച്ചിക്ക് തീ കൊളുത്തി അയാൾ തിരിച്ചുപോയി. കലിംഗയിലെ പ്രധാന പട്ടണങ്ങളായിരുന്ന ഹിൽജി, മയൂർഭഞ്ച്, ബാലസോർ, കട്ടക്, ജാജ്പുർ, കൊണാർൿ, പുരി, ഏകാമ്രക്ഷേത്ര എന്നിവിടങ്ങളിലെ പ്രധാന ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തശേഷം കാലാപഹാഡും പട്ടാളക്കാരും സംബൽപുരിയിലെത്തി. ക്ഷീണിതരായിരുന്ന അവർ ഒരു സ്ത്രീ നൽകിയ സംഭാരം (മോരുവെള്ളം) കുടിച്ച് മഹാനദിയുടെ തീരത്ത് വിശ്രമിക്കാൻ കിടന്നു. പിന്നീട് ആരും ഉണർന്നില്ല! ഗ്രാമ ദേവതയായ സമലേശ്വരിയാണ് പ്രസ്തുത സ്ത്രീ എന്നാണ് വിശ്വാസം. കാലാപഹാഡിന് മഹാനദിയുടെ തീരത്ത് ഒരു മണ്ഡപവും പട്ടാളക്കാർക്ക് ശവകുടീരങ്ങളും അനർഹമായി പണിതിരുന്നു. 2006-ൽ ആരോ അതെല്ലാം നശിപ്പിച്ചു. കുറേനാൾ ലിംഗരാജക്ഷേത്രം അനാഥമായിക്കിടന്നു. ലിംഗത്തിൽ വിള്ളലുകൾ കാണാറായി. പിന്നീട്, പുരിയിലെ മഠത്തിലെ ശങ്കരാചാര്യരെ ഗജപതിരാജാവ് ക്ഷണിച്ചുവരുത്തി. മഠാധിപതിയുടെ ഉപദേശപ്രകാരം വിഷ്ണുവിന്റെ അംശം എന്നരീതിയിൽ പവിത്രമായ സാളഗ്രാമശിലകൾ കൊണ്ട് ലിംഗത്തിന് ആവരണമുണ്ടാക്കി. ഹരിഹരൻ എന്ന സങ്കൽപ്പം അന്വർത്തമാക്കി.
കാലാപഹാഡിന്റെ നിഷ്ഠൂര പ്രവൃത്തി മൂലം ഉപേക്ഷിക്കപ്പെട്ട രണ്ട് അതികമനീയ ക്ഷേത്രങ്ങളാണ് ഭുവനേശ്വരിലെ പാപനാശിനി ക്ഷേത്രവും കൊണാർക്കിലെ അർക്ക ക്ഷേത്രവും. കൂടാതെ, അംഗവിഛേദം മൂലം വികൃതമായ വിഗ്രഹങ്ങൾ വൈരാഗ്യത്തിന്റെ ബാക്കി സാക്ഷിപത്രമായി നിലകൊള്ളുന്നു.
Satyakam Parthasarathy
ഭുവനേശ്വരിലെ ലിംഗരാജക്ഷേത്രം ശിവക്ഷേത്രം എന്ന നിലയിൽ നിർമ്മിച്ചതാണെങ്കിലും, പിന്നീട് ഹരിഹര ക്ഷേത്രമായി മാറി. ഏകാമ്റ ക്ഷേത്രത്തിൽ ഒരു കോടിക്കു് ഒന്നു കുറവ് ലിംഗങ്ങൾ ദർശിക്കുവാനുളള അപൂർവ്വ അവസരം ഭക്തന് ലഭിക്കുന്നു. ആചാരങ്ങളും അനുഷ്ഠാണുങ്ങളും ശിവ- വിഷ്ണു ഭക്തരെ ഒരുപോലെ തൃപ്തിപ്പെടുത്തുന്നു. ബ്രാഹ്മണരെക്കൂടാതെ ഗോത്രവർഗ്ഗക്കാരും മറ്റുള്ളവരും അനുഷ്ഠാനത്തിന്റെ ഭാഗമാണ്. ദർശനത്തിന് ഹിന്ദു വിശ്വാസി ആയിരിക്കണം എന്നല്ലാതെ ജാതി വ്യത്യാസമില്ല തന്നെ. മണ്ഡല സങ്കൽപ്പത്തിൽ പണിത ഈ ക്ഷേത്രത്തിൽ ബ്രഹ്മാണ്ഡത്തിലെ ഊർജ്ജം,സൂര്യകിരണങ്ങൾ എന്നപോലെ, നാനാദിക്കുകളിലേക്കും പ്രസരിക്കുന്നു. പ്രധാന ക്ഷേത്രം കൂടാതെ ചെറുതും വലുതുമായ 150 ക്ഷേത്രങ്ങൾ ഈ വളപ്പിനകത്തുണ്ട്. ലിംഗരാജ ക്ഷേത്ര സമുച്ചയത്തിൽ 199 കെട്ടിടങ്ങൾ സരക്ഷിക്കപ്പെടേണ്ടതായുണ്ട്. 23 എണ്ണം കേന്ദ്രവും 11 എണ്ണം സംസ്ഥാനവും ഏറ്റെടുത്തിട്ടുണ്ട്. പുരാവസ്തു സoരക്ഷണ വകുപ്പും ട്രസ്റ്റും കാര്യങ്ങൾ നോക്കി നടത്തുന്നു. പുനരുദ്ധാരണം നടന്നു വരുന്നു. വാസ്തുകലയുടെയും ശിൽപ്പകലയുടെയും വികസനത്തിന്റെ മൂർദ്ധന്യത്തിലായിരുന്നു ലിംഗരാജക്ഷേത്രത്തിന്റെ നിർമ്മാണം. അതിനെക്കുറിച്ച് ഒരു പ്രാഥമിക ജ്ഞാനമുണ്ടെങ്കിൽ ദർശനം കൂടുതൽ സാർത്ഥകമാകും.
1. സ്കന്ദമഹാപുരാണം പരിഭാഷ പ്രൊഫ ഒ വത്സല പേജ് 505; ജനറൽ എഡിറ്റർ ഡോ കെ ജി പൌലോസ് 2. ഭാഗവതമഹാപുരാണം പരിഭാഷ എം എൻ പരമേശ്വരൻ ഇളയത് പേജ് 142 3. ബ്റാഹ്മാണ്ഡ മാഹാപുരാണo മുഖ്യഉപദേഷ്ടാവ് അക്കിത്തം അച്യുതൻ നമ്പൂതിരി 4. Archaeological Survey of India 5. A Comprehensive compendium of History, Culture, Life Style and Tourism of Odisha- An Inititive by Brajabandhu 6. Orissa Review * July – 2005 Orissan Temple Architecture Dr. Soma Chand 7. Cultural Heritage of _Lingaraja Mandira_ Ekamra Ksetra_files 8. Devasnana purnima by asutoshmohanty blog, internet 9. Wikipedia 10. Internet: extensively searched – https://myfayth.com/hindusim/lingaraj-temple/#1 https://en.wikipedia.org/wiki/Bindusagar_Lake https://whc.unesco.org/en/tentativelists/5916/ https://odishatourism.gov.in/content/tourism/en/discover/attractions/temples-monuments/lingaraja-temple.html 11. Images: wikipedia, wikimedia commons Declaration: Input for the articles were collected from various sources as mentioned free of cost. This was written for generating academic interest on our great heritage. There is no commercial interest. B. Prabha Rao
സന്ദർശകർക്കുള്ള ചില അറിയിപ്പുകൾ: 1. കാലാവസ്ഥ: ഏറ്റവും സുഖകരമായത്- ഒക്ടോബർ – മാർച്ച് ; ഡിസംബർ -ജനുവരി – തണുപ്പ് കൂടുതൽ; ഏപ്രിൽ -മേയ് – ചൂട് കൂടുതൽ 2. എത്തുന്നതെങ്ങനെ? * റെയിൽ മാർഗ്ഗം: ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനമാണ് ഭുവനേശ്വർ. സ്റ്റേഷനിൽ നിന്നും നഗരത്തിലേക്ക് 05 കി മീ ദൂരമുണ്ട്. ലിംഗരാജക്ഷേത്രത്തിലേക്ക് ബസ്സിലോ, ടാക്സിയിലോ എത്താം. * വിമാനമാർഗ്ഗം: നഗരത്തിൽ നിന്നും 03 കി മീ മാത്രം അകലെയുള്ള ബിജു പട്നായിക് എയർപോർട്ട് * റോഡുമാർഗ്ഗം: നാഷണൽ ഹൈവേ 05 (ഉറപ്പുവരുത്തുക)
ക്യാമറയും പ്ലാസ്റ്റിക്കും അകത്ത് അനുവദിക്കുന്നതല്ല.സ്കന്ദപുരാണത്തിൽ പുരുഷോത്തമ ക്ഷേത്രമാഹാത്മ്യം വിശദമായി വിവരിച്ചിട്ടുണ്ട്. സർവ്വപാപഹരങ്ങളായ ധാരാളം ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രമാകട്ടെ ഭഗവാന്റെ ശരീരം തന്നെയാണ്. സ്വയം ശരീരം സ്വീകരിച്ചു അവിടെ വസിക്കുകയും ചെയ്യുന്നു. ശംഖക്ഷേത്രം കിഴക്കുനിന്നും പടിഞ്ഞാറോട്ട് പരന്നു കിടക്കുന്നു. തല ഭാഗം പടിഞ്ഞാറ് ലോകനാഥ മഹാദേവന്റെ അടുത്താണ്. ശ്രീക്ഷേത്രം പത്തുയോജന (അതായത് 128 കി മീ / 80 മൈൽ) വിസ്താരമുള്ളതും ജലത്തിൽനിന്നും ഉയർന്നു വന്നതുമാണ്. നടുവിൽ വലുതായ നീലാചലമുണ്ട്. സാഗരത്തിന്റെ ഉത്തര തീരത്ത് മഹാനദിയുടെ ദക്ഷിണ ഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശം സർവ്വതീർത്ഥ ഫലപ്രദമാണ്. ഏകാമ്റകാനനം മുതൽ ദക്ഷിണ സമുദ്രം വരെ ക്രമേണ ശ്രേഷ്ഠതമമാണ്. സർവ്വസംഗപരിത്യാഗിയായി പുരുഷോത്തമൻ അവിടെ വസിക്കുന്നു. പണ്ട് ശിവൻ ബ്രഹ്മാവിന്റെ ഒരു ശിരസ്സ് ഛേദിച്ചു. ആ ശിരസ്സുമായി ഭൂമി മുഴുവൻ ചുറ്റി ഒടുവില്‍ ഇവിടെ കൊണ്ട് വന്നുപേക്ഷിച്ചു. അതുകൊണ്ടു് ഇവിടം കപാലമോചനമായി. എല്ലാ ജന്തുക്കൾക്കും മോക്ഷം നല്കുന്ന ക്ഷേത്രമിതാണ്. നീലാദ്റിയിൽ പടിഞ്ഞാറു ഭാഗത്തായി രൌഹിണം എന്ന കുണ്ഡമുണ്ട്. അവിടെ സ്നാനംചെയ്ത് പുരുഷോത്തമക്ഷേത്രത്തിൽ ശംഖചക്രഗദാധരനായി വസിക്കുന്ന ജഗന്നാഥനെ ദർശിക്കുന്നവൻ ജഗന്നാഥനെ തന്നെ പ്രാപിക്കുന്നു. പുരി ക്ഷേത്രത്തിന്റെ അഞ്ചിൽ മൂന്നു ഭാഗം കടലിനടിയിലും രണ്ടുഭാഗം കരയുമാണ്. കരയിൽ സ്വർണ്ണ നിറത്തിലുള്ള മണ്ണാണ് ഉള്ളത്. ഓർക്കുക: ജഗന്നാഥക്ഷേത്രത്തിനടുത്തുള്ള കടപ്പുറത്തെ ഗോൾഡൻ ബീച്ച് എന്ന് വിളിക്കുന്നു. പൊതുവെ കരയോടടുത്ത് കടലിന് ആഴം കുറവായതിനാല്‍ ധാരാളം വിദേശീയര്‍ സമുദ്ര സ്നാനത്തിനായി പുരിയില്‍ എത്താറുണ്ട്. പുരി കടല്‍തീരത്തു നിന്നാല്‍ സൂര്യോദയവും അസ്തമയവും കാണാo എന്നൊരു പ്രത്യേകത കൂടിയുണ്ട്.
നീലഗിരി കുന്നിനു മുകളില്‍ 10.7 ഏക്കര്‍ (400,000 ച അടി (37,000 m2) വിസ്ത്തീര്‍ണ്ണമുള്ള ഭൂമിയില്‍ ഏതാണ്ട് 20 – 24 അടി (05 – 07 മീറ്റര്‍) ഉയരവും 06 അടി ഘനവുമുള്ള ഇരുചുറ്റുമതില്‍കെട്ടിനകത്ത് ജഗന്നാഥക്ഷേത്രത്തിനെ കൂടാതെ ഏതാണ്ട് 120 എണ്ണം കൂടി ഉളള ക്ഷേത്രസമുച്ചയം സ്ഥിതിചെയ്യുന്നു. വെട്ടുകല്ലും സാൻഡ് സ്റ്റോണുo ആണ് മതിലു പണിക്കായി ഉപയോഗിച്ചിരിക്കുന്നത്.
പുറമേയുള്ള ചുറ്റുമതിലിന് മേഘനാദ പ്രാചീരം (665 x 640 അടി; ഉയരം 20-24 അടി, 06 അടി ഘനം ) എന്നും അകത്തു് ക്ഷേത്രത്തിനടുത്തുള്ളതിന് കൂര്‍മ്മബേഠം (420 x 316 അടി ഉയരം 20-24 അടി, 05 അടി ഘനം) എന്നും പേരിട്ടിരിക്കുന്നു. ക്ഷേത്രത്തിന് കിഴക്ക്, പടിഞ്ഞാറു്, വടക്ക്, തെക്ക് എന്നിങ്ങനെ നാലു ദിശകളിലായി മേഘനാദപ്രാചീരത്തിന്‍റെ ഭാഗമായി ഓരോ കവാടം വീതമുണ്ട്. ഓരോ കവാടവും ദ്വാരപാലകന്മാരായി കല്ലില്‍ കൊത്തിയ മൃഗങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. കിഴക്കുള്ളത് കിരീടം അണിഞ്ഞ രണ്ടു സിംഹങ്ങൾ കാവലായുള്ള സിംഹദ്വാർ, പടിഞ്ഞാറ് വ്യാഘ്രദ്വാർ, വടക്ക് ഹസ്തിദ്വാർ, തെക്ക് അശ്വദ്വാർ. അതുപോലെതന്നെ നാലുകവാടങ്ങൾ കൂർമ്മ ബേഠയിലുമുണ്ട്. കൂടാതെ കൂർമ്മ ബേഠയിൽ രണ്ടെണ്ണം കൂടിയുണ്ട്- കോയിലിവൈകുണ്ഠയിലേക്കും അടുക്കളയിലേക്കും .
വടക്ക്, കൂർമ്മബേഠ കവാടത്തിന്റെ ഇരുവശത്തും തലയെടുപ്പുള്ള ആനകളുടെ മനോഹര ശിൽപ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഹസ്തിദ്വാർ ദൈവത്തിന്‍റെ സ്വന്തം കവാടമാണ്. `ഒരേ വര്‍ഷം അടുത്തടുത്തായി രണ്ട് ആഷാഢ’ മാസങ്ങളെത്തുമ്പോള്‍ പുരിയുടെ ജഗന്നാഥന്‍ പഴയതില്‍ നിന്നും പുതിയതിലേക്ക് ആവാഹിക്കപ്പെടുന്നു. ആ സമയത്ത് പുതിയ പ്രതിമകള്‍ നിര്‍മ്മിക്കുന്നതിനുള്ള തടികള്‍ കൊണ്ടുവരുന്നത് ഈ കവാടത്തിലൂടെയാണ്. സാധാരണയായി 12 മുതല്‍ 18 വര്‍ഷം കൂടുമ്പോഴാണ് ഇത് സംഭവിക്കുക. പത്തൊന്‍പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് (2015- ജൂലായിയില്‍) നവകളേഭര്‍ എന്ന ഈ ഉത്സവച്ചടങ്ങു നടന്നത്.
ആനകളുടെ പ്രതിമകൾ മേഘനാദ പ്രാചീരത്തിലെ കവാടത്തിലായിരുന്നു. എന്നാൽ ഏതോ മുസ്ലിം പടയോട്ട സമയത്ത് ഭാഗികമായി തകർക്കപ്പെട്ടു. പിന്നീട്, നന്നാക്കി കൂർമ്മബേഠത്തിലെ കവാടത്തിൽ വെക്കുകയായിരുന്നു. പേര് ഹസ്തി ദ്വാർ എന്നു തന്നെ.
13 ഖോൻഡോലയിട് പടികൾ ഏറിയാൽ കൂർമ്മബേഠത്തിനടുത്തെത്താം. ലോകനാഥ, ഉത്ത്രരാണി, ലകഷ്മീ – നരസിംഹ, വരാഹ, ശീതള എന്നീ ക്ഷേത്രങ്ങൾ ഈ ഭാഗത്താണ്. സുനക്യാൻ എന്നൊരു കിണർ ഉണ്ട്. സ്നാനയാത്രയിലെ സ്നാനത്തിനുവേണ്ടി 108 കുടം വെള്ളം ഇതിൽ നിന്നും എടുക്കുന്നു. കവാടത്തിന്റെ പടിഞ്ഞാറ് കോയിലി വൈകുണ്ഠം.
അശ്വാരൂഢരായ ഭടന്മാരെ വഹിച്ച് കുതിപ്പിന് തയ്യാറായി നിൽക്കുന്ന രീതിയിൽ രണ്ടു് ഉറച്ച കൃശഗാത്രികളായ അശ്വങ്ങളെ – ഒന്ന് വെളുത്തത് മറ്റേതു കറുത്തത് – തൂണിന്മേൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഭടന്മാർ സാക്ഷാൽ വിഷ്ണുവും ബലഭദ്രനുമാണ്. പുരുഷോത്തമദേവന്റെ കാഞ്ചി – കാവേരി വിജയത്തെ പരോക്ഷമായി സൂചിപ്പിക്കുന്നു. 10 ഖോൻഡോലയിട് പടികൾ ഏറിയാൽ കൂർമ്മബേഠത്തി നടുത്തെത്താം. ശതഭുജഗൌരoഗ, രാമചന്ദ്ര, വരദായി ഹനുമാന, നരസിംഹ എന്നിവരുടെ ചെറിയ ക്ഷേത്രങ്ങൾ ഈ കവാടത്തിനടുത്താണ്. ചെറിയ മഹാവീരഹനുമാൻക്ഷേത്രം കടന്നാണ് കിഴക്കുള്ള അടുക്കളയിൽ എത്തേണ്ടത്.
മേഘനാദ പ്രാചീരത്തിലുള്ള കടുവകൾ കാവൽ നിൽക്കുന്ന പടിഞ്ഞറെ കവാടത്തിന് വ്യാഘ്രദ്വാർ എന്നാണ് വിളിപ്പേര്. 07 ഖോൻഡോലയിട് പടികൾ ഏറിയാൽ കൂർമ്മബേഠത്തിനടുത്തെത്താം. വ്യാഘ്രദ്വാറിനടുത്തായിട്ടാണ് ക്ഷേത്രാവശ്യങ്ങൾക്കുള്ള പുഷ്പങ്ങൾ ശേഖരിക്കാറുള്ള പൂന്തോട്ടം. ചക്രനാരായണ, സിദ്ധേശ്വര, മഹാവീര ഹനുമാന, ധാബലേശ്വർ മഹാദേവ തുടങ്ങിയ ചെറിയക്ഷേത്രങ്ങൾ ഇവിടെയുണ്ട്. നീലാദ്റി വിഹാർ എന്ന മ്യൂസിയവും ഈ ഭാഗത്തുണ്ട്. ചതുർധാം എന്നറിയപ്പെടുന്ന നാലു ക്ഷേത്രങ്ങളുടെ ചെറിയ പതിപ്പുകൾ ഇവിടെയാണ് – രമേശ്വര മഹാദേവ, ജഗന്നാഥക്ഷേത്ര, ദ്വാരകനാഥ , ബദരീനാഥ
കവാടങ്ങളില്‍ വെച്ച് ഏറ്റവും പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത് കിഴക്കു ഭാഗത്തുള്ള സിംഹദ്വാറിനാണ്. കൊമ്പൻമീശയും വെച്ച് കിരീടവും അണിഞ്ഞ് രണ്ടു സിംഹങ്ങൾ പ്രവേശന കവാടത്തിന്റെ ഇരുവശത്തുമായി കുന്തിച്ചിരിക്കുന്നു. അതുപോലെ തന്നെ തൂണുകളിൽ ദൃഢഗാത്രരായ ജയ-വിജയന്മാർ കവാടത്തിന്റെ ഇരുവശത്തും കാവൽ നിൽക്കുന്നു. സിംഹദ്വാർ പഞ്ചരഥശൈലിയിൽ പണിതിരിക്കുന്ന പീഠാഡ്യൂലയാണ്. ചെറുതും വലുതുമായി പിരമിഡ് ആകൃതിയിൽ രണ്ടു തട്ടായി രണ്ട് മേൽക്കൂരകൾ. ചെറിയ പോടലസ്സിന്റെ താഴത്തെ നിരകൾ ഒന്നാകെ പ്ലാസ്റ്റർ ചെയ്തിരിക്കുന്നു. രണ്ടു മേൽക്കൂരകളിലും പോടലസ്സുകളിൽ ലംബത്തിൽ ഒരേ അകലത്തിൽ നിർത്തിയിട്ടുള്ള ഫലകങ്ങളായ തങ്കു താഴേ തട്ടിലും ചാപ മേലേതട്ടിലും കാണാം. രണ്ടു പോടലസ്സുകളുടെയും ഇടയിലുള്ള കാന്തയുടെ മുഖപ്പിൽ ഗജലക്ഷ്മി തേജസ്സോടെ ഇരിക്കുന്നു. ഇരുവശത്തും സഖികളുമുണ്ട്.
കവാടത്തിനപ്പൂറം ഗുമൂടയ്ക്കകത്ത് ചുവരിൽ ഗണേശൻ, ഹനുമാൻ , രാധാകൃഷ്ണൻ, നരസിംഹം എന്നിവരുടെ ശില്പങ്ങളുമുണ്ട്.
വടക്കുവശത്ത് ജഗന്നാഥപ്രഭുവിന്റെ ഒരു ശിൽപ്പം പതീതപാവന എന്നപേരിൽ ഗുമൂടയിൽ (പടിപ്പുരയ്ക്കകത്ത്) പുറമെ നിന്നു തന്നെ കാണത്തക്ക രീതിയിൽ വെച്ചിട്ടുണ്ട്. അതിനു മുന്നിൽ ഗരുഡന്റെ ഒരു പ്രതിമയും കാണാം. പണ്ടു പണ്ട് ക്ഷേത്രപ്രവേശനം നിഷിദ്ധമായിരുന്നവർക്കു് ജഗന്നാഥനെ പുറത്തുനിന്നുതന്നെ ഒരു നോക്കുകാണുവാൻ വേണ്ടി രാജാ രാമചന്ദദേവ 11 (1727-1736) പ്രതിഷ്ഠിച്ചതാണ്.
സിംഹദ്വാർ കടന്ന് പ്രാകാരത്തിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ കടലിന്റെ ഇരമ്പം കേൾക്കുകയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
രഥയാത്രയക്ക് ജഗന്നാഥൻ പുറപ്പെടുന്നത് ഈ കവാടത്തിലൂടെയാണ്. തിരിച്ചു വരുമ്പോൾ മഹാലക്ഷ്മി തന്നെ കൊണ്ടുപോകാതിരുന്നതുകൊണ്ട് അകത്തേക്ക് വിടുന്നില്ല. പിന്നീട്, ദേവിയെ രസഗുള നൽകിപ്രസാദിപ്പിക്കുന്ന ചടങ്ങ് ഈ കവാടത്തിനു മുന്നിലാണ് നടത്തുന്നത്.
സിംഹദ്വാർ (കിഴക്ക്): ധർമ്മം (ഭക്തി); അശ്വദ്വാർ (തെക്ക്): ജ്ഞാനം; ഹസ്തിദ്വാർ (വടക്ക്): ഐശ്വര്യം; വ്യാഘ്രദ്വാർ (പടിഞ്ഞാറ്): വിരക്തി. ചതുർ ഗുണങ്ങൾ : സിംഹദ്വാർ (കിഴക്ക്): ധർമ്മം; അശ്വദ്വാർ (തെക്ക്): കാമം; ഹസ്തിദ്വാർ (വടക്ക്): അർത്ഥം; വ്യാഘ്രദ്വാർ (പടിഞ്ഞാറ്): മോക്ഷം.
സിംഹകവാടത്തിന്റെ മുമ്പിലുള്ള 10.5 മീറ്റര്‍ ഉയരവും മൂന്നു മീറ്റർ ചുറ്റളവും 16 വശങ്ങളുമുള്ള ഒരു ക്ലോറൈറ്റ് ഒറ്റക്കല്‍ സ്തൂപം ആരെയും ആകര്‍ഷിക്കും എന്നതിൽ സംശയം വേണ്ട. കോണാര്‍ക്ക് അര്‍ക്ക ക്ഷേത്രത്തിന്റെ പതനത്തിനുശേഷം 18-o ശതകത്തിന്റെ അവസാനത്തിൽ ഭോയി രാജാവായിരുന്ന ദിവ്യസിംഹൻ രണ്ടാമന്റെ ഭരണ കാലത്ത് മറാഠി ഗുരു ബ്രഹ്മചാരി ഗോസായിയാണ് മനോഹരമായ അരുണസ്തംഭം ഇവിടേക്കു മാറ്റി സ്ഥാപിച്ചത്.
സ്തംഭത്തിന്റെ മുകളിൽ അറ്റത്ത് വൃത്താകൃതിയിൽ പൂർണ്ണമായും വിടർന്ന ഒരു താമര. അവയുടെ ഇടയ്ക്ക് താഴത്തെ വൃത്തത്തിനേക്കാൾ പുറത്തേക്ക് ഉന്തിനില്ക്കുന്ന രണ്ടു ചതുര ഫലകങ്ങൾ. താമരയുടെ നടുക്ക് ഒരു പീഠം.പുലരിയിൽ ദൃഢപേശികളുള്ള സപ്താശ്വങ്ങളെ ബന്ധിച്ച് അരുണൻ തെളിക്കുന്ന സുവർണ്ണ രഥത്തിൽ സൂര്യകാന്തിപൂക്കൾ ഇരുകൈകളിലുമേന്തി സൂര്യദേവൻ എഴുന്നുള്ളി ബഹുസഹസ്രം കിരണങ്ങൾ കൊണ്ടു നമ്മെ ആശിർവദിക്കുന്നു. ഭാസ്ക്കരൻ സാക്ഷാൽ വിഷ്ണു തന്നെ എന്നാണ് വിശ്വാസം. ആ സൂര്യദേവനെ കൈകൂപ്പി നമിക്കുന്ന അരുണൻ.
സ്തംഭത്തിന്റെ താഴത്തെ ഭാഗവും ശിൽപ്പങ്ങൾ കൊണ്ട് സമ്പന്നമാണ്. പല നിരകളായി പണിതിട്ടുള്ള 07അടി 09 ഇഞ്ച് ഉയരമുള്ള പ്ലാറ്റ്ഫോർമിൽ നിന്നാണ് സ്തംഭം ഉയർത്തിയിരിക്കുന്നത്. ഓരോനിരയിലും ചുറ്റും ചിത്രവേലകൾ. ഒരു മൂലയ്ക്ക് രണ്ടു ഉടലുകളും ഒരു മുഖവും ഉള്ള ഒരു സിംഹം സാഷ്ടാഗം കിടക്കുന്ന ആനയുടെ പുറത്ത് കുന്തിച്ചിരിക്കുന്നത് നർമ്മരസം പകരുന്നു. കൂടാതെ, താമരപോലെ ഉയർത്തിയ പീഠത്തിനു ചുറ്റും പലതരം മൃഗങ്ങളെയും സൈന്യത്തിന്റെ വിഭാഗങ്ങളെയും കാണാം.
കീഴ്പ്പെടു ത്തു ന്നു.
സിംഹദ്വാർ കടന്ന് വിഷ്ണു നാമം ഉരുവിട്ടുകൊണ്ടു് വിഷ്ണുവിന്‍റെ വിവിധ നാമങ്ങളാല്‍ അറിയപ്പെടുന്ന 22 ചവിട്ടുപടികള്‍ നമ്മെ എത്തിക്കുന്നത് കൂര്‍മ്മ ബേഠത്തിനടുത്താണ്. അതിലുള്ള കവാടം (ബായിസി പഹച്ച ഗുമുട) കടന്നാല്‍ ക്ഷേത്രസമുച്ചയമായി.ഫെൽസ്പാറും ഖോൻഡോലയിടും കൊണ്ടു നിർമ്മിച്ച 22 പടികൾ കയറുമ്പോൾ ഒരാൾ അതുവരെ ജീവിതത്തിൽ ചെയ്തിരിക്കുന്ന 22 പാപങ്ങളിൽനിന്നും മുക്തി നേടുന്നു എന്ന് വിശ്വാസം. ആദ്യത്തെ 15 പടികൾക്ക് 5-6 അടി നീളവും രണ്ടു പടികൾ തമ്മിൽ 6-7 ഇഞ്ച് ഉയരവുമുണ്ട്. മുകളിലെ 07 പടികൾക്ക് താരതമ്യേനെ നീളവും വീ തിയും കുറവാണ്. ഇന്ന് 18 പടികൾ മാത്രമാണുള്ളത്. ആദ്യത്തെ 05 പടികൾ കണ്ണ് മൂക്ക് ചെവി നാക്ക് ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു. 06 മുതൽ 10 വരെയുള്ള പഞ്ചപ്രാണങ്ങളാണ്. 11 മുതൽ 15 വരെ അഞ്ച് ആന്തരിക ഗുണങ്ങൾ – രൂപം രസം ഗന്ധം സ്പർശം ശബ്ദം. 16 മുതൽ 20 വരെയുള്ളവ പഞ്ച ഭൂതങ്ങൾ – ആകാശം ഭൂമി ജലം വായു അഗ്നി. 21-o പടി വിവേകവും 22-)o പടി അഹന്തയുമാണ്. ഒഡിയ ഭാഷയില്‍ 22 പടികള്‍ എന്ന് അര്‍ത്ഥം വരുന്ന ബായിസി പഹച്ചയുടെ മൂന്നാം പടിയുടെ മദ്ധ്യത്തിൽ യമശില എന്ന പേരിൽ ഒരു കറുത്ത കല്ല് പതിച്ചു വെച്ചിരിക്കുന്നതു കാണാം. അതിൽ ചവി ട്ടിക്കയറിയാൽ യമന്റെ ശിക്ഷയിൽ നിന്നും രക്ഷപ്പെടാമത്രേ! തിരിച്ചിറങ്ങുമ്പോൾ ചവിട്ടാനും പാടില്ല. അങ്ങനെ ചെയ്താൽ ഉള്ള പുണ്യവും ഇല്ലാതാകും. മുകളില്‍ നിന്നും പലരും ബാലികാബാലന്മാരെ താഴേക്കു ശ്രദ്ധാപൂര്‍വ്വം ഉരുട്ടുന്നതു് കാണാമായിരുന്നു. അങ്ങനെ ചെയ്യുന്നതുകൊണ്ട് കുട്ടിക്ക് ജീവിതകാലം മുഴുവനും ജഗന്നാഥന്‍റെ അനുഗ്രഹം ഉണ്ടാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. അതുപോലെ പിതൃക്കൾക്ക് ബലിയിടുന്നതും പതിവാണ്. 22 പടികൾ 22 തീർത്തങ്കരർ ആണെന്ന് ജൈനർ വിശ്വസിക്കുന്നു.
റോസശാലാ വിശേഷങ്ങൾ
വിഷ്ണു ഭഗവാന് തെക്ക് രാമേശ്വരത്ത് സ്നാനം. കിഴക്ക് പുരിയിൽ ഭോജനം. വടക്ക് ബദരീനാഥിൽ ധ്യാനം. പടിഞ്ഞാറു ദ്വാരകയിൽ നിദ്ര. ഇതാണ് വിശ്വാസം.
ബായിസി പഹച്ചയുടെ മുകളറ്റത്ത് ഇടതുവശത്തായി കാണുന്നത് ഒരേ സമയം ഒരു ലക്ഷത്തിലധികം പേര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറാക്കാവുന്ന റോസഘര (റോസശാല) എന്ന അടുക്കളയാണ് ദിവ്യസിംഹദേവനാണ് (1682-1713) ഇപ്പോഴത്തെ അടുക്കള പണികഴിപ്പിച്ചത്. 150 അടി x 100 അടി വിസ്തീർണ്ണം. 20 അടി ഉയരം. 32 മുറികൾ. മൂന്നു വെട്ടുകല്ലുകൾ വീതമുള്ള 250 അടുപ്പുകൾ (ചൂള). സത്യനാരായണക്ഷേത്രത്തിന്റെ പുറകിലായി പണിതിരുന്ന ആദ്യത്തെ പാചകശാല മെർദറോസ എന്ന പേരിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അതുകൂടാതെ ലക്ഷമീദേവിക്കും സൂര്യഭഗവാനും പ്രത്യേക പാചകപ്പുരകൾ ഉണ്ട്!
പല രുചിയിലുള്ള 56 തരം വിഭവങ്ങൾ (ചപ്പൻ ഭോഗ്) ദിവസവും ഭക്തിയോടെ അതിജാഗ്രതയോടെ നിവേദിക്കുന്നു. ദിവസേന പതിനായിരo ഭക്തരെങ്കിലും അത് മഹാപ്രസാദമായി സ്വീകരിക്കുന്നു. വിശേഷ ദിവസങ്ങളിൽ വിഭവങ്ങളുടെ എണ്ണം 86 വരെ നീളും. ഇന്ത്യൻ പോസ്റ്റൽ സർവീസ് മഹാപ്രസാദത്തിന്റെ 5 രൂപ സ്റ്റാമ്പ് ഇറക്കിയിരുന്നു. ഒഡീഷ പഹന രസഗുളയ്ക്ക് 2019-ൽ ജി ഐ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ പേരുകേട്ടതാണ് ചെന്നാപോഡ. ദാൽമ, പരിപ്പും മലക്കറികളും ചേർത്ത് ഉണ്ടാക്കി നെയ്യൊഴിച്ച് ഉപയോഗിക്കുന്ന വിശേഷപ്പെട്ട വിഭവമാണ്.
പാചകക്കാർ ചില ചട്ടവട്ടങ്ങളൊക്കെ പാലിക്കേണ്ടതുണ്ട്:
- സസ്യാഹാരികളായിരിക്കണം.
- പാചകം തുടങ്ങുന്നതിന്റെ ആദ്യത്തെ പടിയായി അഗ്നിദേവന്റെ അനുഗ്രഹം തേടണം.
- ലക്ഷ്മീദേവിയെ ക്ഷണിക്കണം.
- തുപ്പൽ തെറിക്കാതിരിക്കാൻ ഒരു തുണികൊണ്ട് വായ മൂടിക്കെട്ടണം.
- പാചകം ചെയ്യുമ്പോൾ സംസാരിക്കരുത്.
- ചില ദിവസങ്ങളിൽ ഉപവാസം അനുഷ്ഠിക്കണം.
- പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാതെ വിറകടുപ്പിൽ പരമ്പരാഗത രീതിയിൽ പാകം ചെയ്യുവാൻ ഒരുക്കമായിരിക്കണം.
600 പാചകക്കാരും 400 സഹായികളും ചേർന്നാണ് ദിവസവും പ്രസാദം തയ്യാറാക്കുന്നത്. മഹാവിഷ്ണുവിന്റെ പ്രിയപത്നി ലക്ഷ്മിയുടെ നേതൃത്വത്തിലാണ് പാചകം- അരി വിഭവങ്ങൾ – 09 ഇനങ്ങൾ; അപ്പങ്ങൾ – 13 ഇനങ്ങൾ; പാലുൽപ്പന്നങ്ങൾ -09 ഇനങ്ങൾ ;കറികൾ – 14 ഇനങ്ങൾ. ആകെ 56 ഇനങ്ങൾ . പാചകത്തിന് വേണ്ട ധാന്യങ്ങൾ പലവ്യഞ്ജനങ്ങൾ പച്ചക്കറികൾ പഴങ്ങൾ, നെയ്യ് തുടങ്ങിയവയെ അതിസൂക്ഷ്മമായി തിരഞ്ഞെടുക്കുന്നു. ഗ്രാമ്പൂ, ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി, മോര് എണ്ണകൾ, പഞ്ചസാര എന്നിവ വർജ്ജ്യങ്ങളാണ്. പഞ്ചസാരയ്ക്കു പകരം ശർക്കര, തേൻ, കരിമ്പ്, ഈന്തപ്പഴം എന്നിവ ഉപയോഗിക്കുന്നു. ഒഡീഷയിലെ ഇഷ്ടവിഭവമായ ഖാട ഈന്തപ്പഴവും മത്തങ്ങയും കൊണ്ട് ഉണ്ടാക്കുന്നു. നാരങ്ങനീരു ചേർത്ത ചോറ്, ഇഞ്ചിചോറ്, മധുരമുള്ള പുലാവ്, ചക്കരച്ചോറ്, ഒഡിഷ തൈരു സാദം എന്നിങ്ങനെ അഞ്ചുതരം ചോറ് പ്രധാനമാണ്. എല്ലാത്തിലും നാളികേരം സമൃദ്ധമായി ഉപയോഗിക്കുന്നു. പ്രസാദമായി കിട്ടുന്ന ഉണക്കിയ പഴങ്ങൾ വിഭവങ്ങൾ എന്നിവ വിശേഷാവസരങ്ങളിൽ വീടുകളിൽ വിളമ്പുന്ന പതിവുണ്ട്. രഥോത്സവനാളുകളിൽ പതിയ്ക്കൂ വേണ്ടല്ലോ, അതുകൊണ്ട് ആ ദിവസങ്ങളിൽ മഹാലക്ഷ്മിക്കു് ഉത്സാഹക്കുറവുണ്ടത്രെ! നാലു തരം പാചകം ഉണ്ടെന്നാണ് വയ്പ്പ്- ഭീമപാകം, നളപാകം, സൌരിപാകം, ഗൌരിപാകം.
കുടുവ എന്ന പുത്തൻ കലങ്ങളാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. ഒന്നിനു മുകളിൽ ഒന്നായി ഏറ്റവും കുറഞ്ഞത് മൂന്നു കലങ്ങൾ അടുക്കിവെക്കും. ഒമ്പതു വരെ വെക്കുന്ന സന്ദർഭങ്ങളുമുണ്ട്. ആവി കയറുവാൻ വേണ്ടി മുകളിലെ കലങ്ങളുടെ അടിയിൽ ദ്വാരങ്ങളൾ ഇടും. ഏറ്റവും മേലെയുള്ളതാണ് ആദ്യം വേകുക. ചിലപ്പോൾ ചേരുവകൾ മൺപാത്രങ്ങളിൽ ഇട്ട് പാത്രം കനൽ കൊണ്ടു മൂടുന്നു. നിശ്ചിത സമയം കഴിയുമ്പോൾ കനൽ മാറ്റുന്നു. മധുര പലഹാരങ്ങളുൾപ്പടെ എല്ലാം ചൂടോടുകടി ജഗന്നാഥന് സമർ പ്പിക്കുന്നു. ദേവൻ പരിമളം ആവാഹിച്ച് ആസ്വദിച്ച് ആഹരിക്കുന്നു എന്നാണ് സങ്കൽപ്പം. ക്ഷേത്രപുരോഹിതൻ കൈക്കുമ്പിളിൽ വെള്ളം എടുത്ത് ദേവന് അഭിമുഖമായി പിടിക്കുന്നു. ദേവന്റെ പ്രതിബിംബം അതിൽ കണ്ടാൽ ദേവനു തൃപ്തിയായി എന്ന് അനുമാനിക്കുന്നു. പിന്നീട് അത് വിമലാദേവിയുടെ മുന്നിൽ ഭക്തിയോടെ കാഴ്ചവെക്കുന്നു. ദേവി സ്വീകരിച്ചാൽ അത് മഹാപ്രസാദമായി ഭക്തർക്കു നൽകാം. സതീദേവിയുടെ പാദങ്ങൾ പതിച്ചത് ഇവിടത്തെ ഭൂമിയിലാണ് എന്നാണ് വിശ്വാസം. എന്തെങ്കിലും അപാകത ഉണ്ടായാൽ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ക്ഷേത്രം അശുദ്ധമായാൽ ഒരു നായയെ കാണുമത്രെ! ജഗന്നാഥൻ തൃപ്തനാകാതിരുന്നതു കൊണ്ട് അതുവരെ ഉണ്ടാക്കിയതെല്ലാം കുഴിച്ചുമൂടിയ സന്ദർഭങ്ങൾ ചുരുക്കമായിട്ടെങ്കിലും ഉണ്ടായിട്ടുണ്ട്.
ബായിസി പഹച്ചയുടെ മുകളറ്റത്ത് വലതുവശത്തായി പ്രസാദവും പൂജാ ദ്രവ്യങ്ങളും മറ്റു സാധനങ്ങളും വില്‍പനയ്ക്ക് വച്ചിട്ടുള്ള ആനന്ദബസാര്‍ കാണാം.
ആനന്ദ ബസാറിന്റെ വടക്ക് കിഴക്കായി മേഘ പ്രാചീരത്തിനോടു ചേർന്ന് 75 x 75 ച അടി വിസ്താരത്തിൽ ഒരു പ്ലാറ്റ്ഫോറം പണിതിട്ടുണ്ട്. അതിന്റെ നടുവിലായി ഉയർത്തിയ പീഠത്തിൽ ജ്യേഷ്ഠ മാസത്തിൽ (മെയ്-ജൂൺ ) ദേവസ്നാന പൂർണ്ണിമ ദിവസം അതായത് ആഷാഢ മാസത്തിലെ രഥയാത്രയ്ക്ക് ഏതാണ്ട് 15 ദിവസം മുമ്പ് സുദർശനൻ ഉൾപ്പെടെ നാലു പ്രതിഷ്ഠകൾക്കും മദനമോഹനനും (ലോഹം കൊണ്ടുണ്ടാക്കിയ ജഗന്നാഥന്റെ പ്രതിരൂപം) മഹാസ്നാനം ആചരിക്കുന്നു. അന്ന് ജഗന്നാഥന്റെ ജന്മദിനം കൂടിയാണ്. അഞ്ചു പേരെയും ശ്രീകോവിലിൽനിന്നും ഇറക്കി ഘോഷയാത്രയായി സ്നാനവേദിയിലെത്തിക്കുന്നു (സ്നാനയാത്ര). അടയാളമുദ്ര (ചിതാവ്) ഉൾപ്പെടെയുള്ള ആഭരണങ്ങൾ അഴിച്ചുവെച്ചാണ് എത്തുന്നത്. മേലാസകലം തുളസിയിലകൾ കൊണ്ടു പൊതിയുന്നു. സുന്യായൻ എന്ന കിണറിലെ108 കുടം പവിത്ര ജലം ഉപയോഗിച്ച് എല്ലാവർക്കും മഹാസ്നാ നം. ശേഷം എല്ലാവരും സാദാ വേഷം ധരിക്കുന്നു.
മദനമോഹൻ ഒഴികെ, ജഗന്നാഥനും ബലഭദ്രനും സുഭദ്രയും മറ്റെല്ലാവരും സ്നാനശേഷം അനബ്സരപിണ്ടി എന്ന സ്ഥലത്ത് വിശ്രമിക്കുന്നു. പണ്ടൊരിക്കൽ ഒരു ഭക്തനോട് ‘ഞാൻ തന്നെയാണ് ഗണേശൻ’ എന്നു മഹാവിഷ്ണു പറയുക ഉണ്ടായി. അതിന്റെ ഓർമ്മയ്ക്കായി ഗണേശന്റെ പോലെ ഗജവേഷം ജഗന്നാഥനും ബലഭദ്രനും ധരിക്കുന്നു. വൈകുന്നേരം ഈ വേഷത്തിൽ സഹനമേള അനുവദിക്കുന്നു. ഈ ചടങ്ങിനുശേഷം 15 ദിവസത്തേക്കു് ദർശനമില്ല. ജഗന്നാഥന് ഗജവേഷത്തിനുള്ള വസ്ത്രം കൊടുത്തുവിടുന്നത് ഗോപാൽ തീർത്ഥ മഠവും രാഘവ് ദാസ് മഠവും ആണ്. തലയിണയിലാ കട്ടെ 27 നക്ഷത്രപ്പതിപ്പുകൾ തുണിയിരിക്കുന്നത് കാണാം. അത് കഴിഞ്ഞ് അല്പ്പം ചരിഞ്ഞു കിടന്ന് ലക്ഷ്മീദേവിയെപ്പോലും കാണാതെയുള്ള കൃഷ്ണപക്ഷത്തിലെ 15 ദിവസത്തെ വിശ്രമം. ഈ ദിവസങ്ങളിൽ രഹസ്യമായിട്ടാണ് പൂജകൾ നടത്തുക.
വളരെ വിചിത്രമായ ഒരു വിശ്വാസമുണ്ടിവിടെ. ആഷാഢ മാസത്തില്‍ നടക്കുന്ന ഉത്സവത്തിന് തൊട്ടുമുമ്പായി സ്നാനവേദിയില്‍ കുളികഴിഞ് ജഗന്നാഥന്‍ വര്‍ഷത്തില്‍ 15 ദിവസം പനിവന്നു കിടക്കുമത്രെ. ആ സമയത്ത് ദിനചര്യകൾക്ക് മാറ്റമുണ്ടാകും. ആയൂർവേദ ചികിത്സ നല്കും. ദൈതപതി വിഭാഗത്തിൽ പെട്ട സേവകരാണ് ശുശ്രൂഷിക്കുന്നത്. പഥ്യം ഉള്ളതിനാൽ പാകം ചെയ്ത ആഹാരം ഈ ദിവസങ്ങളിൽ പതിവില്ല. അടുത്ത സേവകരും പഥ്യം എടുക്കുന്നു. അനബസരയിൽ വിശ്രമിക്കുമ്പോൾ പനമ്പുകൊണ്ടുള്ള ഒരു വലിയ തട്ടികൊണ്ട് ബിംബങ്ങളെ മറയ്ക്കുന്നു. അനസർ പട്ടി എന്ന പേരിൽ പൊതുജനങ്ങൾക്കായി മൂന്നു വലിയ ചിത്രങ്ങളും പുത്തൻ വസ്ത്രങ്ങളും മുറിക്കുപുറത്ത് പ്രദർശിപ്പിക്കാറുണ്ട്. കൂടാതെ, ഈ സമയത്ത് നാലു കൈകൾ ഉള്ള വിഷ്ണുവിനെ ആൾവർ നാഥനായി അടുത്തുള്ള ബ്രഹ്മഗിരിയിൽ ചെന്ന് ദർശിക്കാവുന്നതാണ്. ആഷാഢ മാസത്തിലെ അമാവാസി നാൾ വ്രതം അവസാനിക്കുന്നു.
നവയൌ നവയൌവനവേഷം: സ്നാനംകഴിയുമ്പോൾ ദാരുബിംബങ്ങളുടെ നിറം മങ്ങുന്നു. 15 ദിവസം സമയത്തെ കിട്ടുന്നതുകൊണ്ട് ചായം അടിച്ചു മിനുക്കുന്നു. നേത്രങ്ങളെ വരയ്ക്കുന്നു. എന്നിട്ട് പുതുപുത്തൻ വേഷങ്ങൾ ധരിപ്പിക്കുന്നു. പുഷ്പമാല്യങ്ങൾഅണിയിക്കുന്നു. നേത്രോഛബ് (നേത്രോത്സവം): രഥയാത്രയ്ക്ക് രണ്ടുദിവസം മുമ്പ് ദൈതപതിമാർ (നിയുക്ത സേവകർ) ദൃഷ്ടികളെ ഗോചരമാക്കുന്ന നേത്രോഛബ് എന്ന പ്രത്യേക ചടങ്ങ് നടത്തുന്നു. പിന്നീട് നവയൌവ്വൻ എന്ന പേരിൽ ശ്രീമന്ദിറിൽ ദർശനം അനുവദിക്കുന്നു.
നവകളേഭരിനു മുമ്പ് അതായത് ജരാനരകള്‍ ബാധിച്ച ശരീരം വെടിഞ്ഞു നവയൌവനത്തോടെ തിരിച്ചുവരുന്നതിനായി 45 ദിവസത്തെ വിശ്രമമാണ് പതിവ്.
കോയിലി വൈകുണ്ഠം
ക്ഷേത്രമതില്‍ കെട്ടിനകത്ത് ഇരുചുറ്റുമതിലുകള്‍ക്കും ഇടയ്ക്കു വടക്കുപടിഞ്ഞാറെ മൂലയില്‍ കോയിലി വൈകുണ്ഠം എന്നൊരു ചെറിയ സ്ഥലം തിരിച്ചിട്ടുണ്ട്. അതിന്റെ പ്രാധാന്യത്തെ പറ്റി ഒരു കഥയുണ്ട്. കൌരവരും അവരുടെ പക്ഷക്കാരും, പാണ്ഡവരും അവരുടെ പക്ഷക്കാരും തമ്മില്‍ കുരുക്ഷേത്രത്തില്‍ വച്ചുണ്ടായ മഹാഭാരത യുദ്ധത്തില്‍ നൂറു ഗാന്ധാരി പുത്രന്മാരും രണഭൂമിയില്‍ വീരമൃത്യു വരിച്ചു. പാണ്ഡവര്‍ ജയിച്ചെങ്കിലും അവര്‍ക്കു ഒട്ടുമേ സന്തോഷം തോന്നിയില്ല. ശ്രീകൃഷ്ണന്‍ പാണ്ഡവ പക്ഷയിരുന്നുവല്ലോ! ശ്രീകൃഷ്ണനും പാണ്ഡവരും ശ്മശാന ഭൂമിയിലൂടെ നടക്കുമ്പോള്‍ മൂകത ഭേദിച്ചുകൊണ്ടു് ഗാന്ധാരിയുടെ ദീനരോദനം അവരുടെ കാതുകളിൽ പതിച്ചു.
അവര്‍ രോദനം കേട്ടിടത്തേക്ക് നടന്നു.
ധൃതരാഷ്ട്രരുടെ വിശ്വസ്തനായ മന്ത്രി സഞ്ജയന്‍ കണ്ണു മൂടി നടക്കുന്ന ഗാന്ധാരിയോട് അവര്‍ വന്നിരിക്കുന്ന വിവരം അറിയിച്ചു. ഗാന്ധാരി അതീവ ക്ഷുഭിതയായി ശ്രീകൃഷ്ണനോടായി പറഞ്ഞു: ‘ഞാന്‍ ഇത്രയും നാള്‍ പാതിവ്രത്യം അനുഷ്ഠിച്ചു; മഹാവിഷ്ണുവിനെയും അദ്ദേഹത്തിന്‍റെ അവതാരമായ നിന്നെയും പൂജിച്ചു. എന്നിട്ടും നീ എന്തുകൊണ്ട് ഈ യുദ്ധം ഒഴിവാക്കിയില്ല? എന്‍റെ നൂറു പുത്രന്മാരെയും നീ കൊലയ്ക്ക് കൊടുത്തില്ലേ? നിന്‍റെ അമ്മ ദേവകിക്കറിയാം പുത്രന്‍ നഷ്ടപ്പെട്ടാലുള്ള ദു:ഖം! ഇത് നീ കേട്ടോളൂ: “എന്‍റെ പതി ഭക്തിയും വിഷ്ണു ഭക്തിയും സത്യമാണെങ്കില്‍ ഇന്നേക്കു 36 വര്‍ഷം തികയുന്ന ദിവസം ദ്വാരകയില്‍ പ്രളയമുണ്ടാകും; യദുകുലം തമ്മില്‍ തമ്മില്‍ തല തല്ലി നശിക്കും. കൂട്ടത്തില്‍ നീയും”. സൂക്ഷം.
36 വര്‍ഷം തികയുന്ന ദിവസം ശ്രീകൃഷ്ണന്‍ ഒരു വേടനാല്‍ അബദ്ധവശാല്‍ കൊല്ലപ്പെട്ടു. ദ്വാരക കടലില്‍ മുങ്ങി. യദുകുലം തമ്മില്‍ തമ്മിൽ തലതല്ലി പാടെ നശിച്ചു.
ശ്രീകൃഷ്ണന്‍ വധിക്കപ്പെട്ടതിനുശേഷം അന്ത്യകര്‍മ്മങ്ങള്‍ നടന്നത് കോയിലി വൈകുണ്ഠം എന്ന സ്ഥലത്തു വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ നവകളേഭര്‍ വേളയില്‍ ജഗന്നാഥന്‍ പുതിയ പ്രതിമയിലേക്ക് പ്രവേശിച്ചുകഴിയുമ്പോള്‍ പഴയ പ്രതിമയെ ഭക്ത്യാദരപൂര്‍വ്വം കോയിലി വൈകുണ്ഠത്തിലാണ് ദഹിപ്പിക്കുന്നത്. പുതിയ പ്രതിമയെ ഉണ്ടാക്കുന്നതും ഇവിടെ വെച്ചു തന്നെ.
കോയിലി എന്നത് കൈവല്യം എന്ന വാക്കിനെ സൂചിപ്പിക്കുന്നു എന്ന് ഒരു മതം. ശ്രീകൃഷ്ണൻ പണ്ടൊരിക്കൽ കുയിലിന്റെ രൂപത്തിൽ ഇവിടെ രാധയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടുവത്രേ! കോയിലി എന്നാൽ കുയിൽ. ഇത് മറ്റൊരു അഭിപ്രായം.
മേഘനാദപ്രാചീരത്തിനും കൂർമ്മപ്രാചീരത്തിനും മധ്യെയുള്ള ഭാഗം – ബാഹരാ ബേഠ എന്ന പുറം വെ ളി.
വടക്കു ഭാഗത്തുള്ള ഹാഥി ദ്വാറിനും കൂർമ്മപ്രാചീരത്തിനും ഇടയ്ക്കുള്ള ബാഹരാബേഠത്തിൽ വൈകുണ്ഠേശ്വരൻ, രാധാകൃഷ്ണവർദ്ധമാൻ, ശീതള, ഉത്തരായണി, ഹനുമാൻ, സോമനാഥ, ധവളേശ്വര, പാതാളേശ്വര, ബേഠ ലോകനാഥ് എന്നീ ചെറിയ ക്ഷേത്രങ്ങളുണ്ട്.
പാതളേശ്വര ക്ഷേത്രത്തിൽ വളരെ വിലപ്പെട്ട നാലു ലിഖിതങ്ങളുണ്ട്. അവയിൽ ജഗന്നാഥ ക്ഷേത്രത്തിൽ പാലിക്കേണ്ട ആചാരാനുഷ്ഠാനങ്ങളെ ക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.
കൂർമ്മപ്രാചീരത്തിനടുത്ത് കിഴക്ക് ഇടതു വശത്ത് കാശിവിശ്വനാഥ, ഗണേശ, അഭയ നരസിംഹ, രാമചന്ദ്ര, രാധാഗോവിന്ദ, സിദ്ധി വിനായക, ആനന്ദബസാറിനകത്ത് അന്നപൂർണ്ണ, എന്നീ ചെറിയ ക്ഷേത്രങ്ങൾ ഉണ്ട്. പാചകപ്പുരയുടെ അടുത്ത് വേദമണ്ഡപവും ആനന്ദബസാറിനടുത്ത് ചഹാനി മണ്ഡപവും ഉണ്ട്.
തെക്ക് നരസിംഹ, വരദായി ഹനുമാന, ഗോപാല, രാമചന്ദ്ര, ബുദ്ധി മാ, ഷഡ്ഭുജ ഗൌരംഗ, എന്നീ ക്ഷേത്രങ്ങൾ സന്ദർശിക്കാം. പുരാണസഭ എന്ന വേദി അവിടെയാണ്.
പടിഞ്ഞാറു ഭാഗത്ത് തീർത്ഥാടന ക്ഷേത്രങ്ങൾ – ചാരിധാം താക്കൂർ, പശ്ചിമദ്വാര ഹനുമാൻ, ചക്രനാരായണ.
പൂന്തോട്ടവും നീലാദ്രി വിഹാർ എന്ന മ്യൂസിയവും സന്ദർശിക്കാം.
ബായിസിപഹച്ച കയറിയാൽ നേരെ കാണുന്നത് സിംഹദ്വാറിന് സമാന്തരമായ അകത്തെ വെളിയിലേക്കുള്ള പടിപ്പുരയാണ്. ഘംടേശ്വരിയുടെ പ്രതിമ കവാടത്തിന്റെ ഇടതു വശത്ത് കാണാം. അതു കടന്നാൽ ജഗന്നാഥന്റെ അകം വെളിയായി .
നടുക്ക് ജഗന്നാഥൻ ലോകനായകനായി വാഴുന്ന ജഗന്നാഥക്ഷേത്രം കണ്ണിനിമ്പമായി മനസ്സിന് ശാന്തിയേകി പ്രൌഢിയോടെ ആകാശം മുട്ടെ ഉയർന്നു കാണാം. ചുറ്റും ചെറുതും വലുതുമായ അനേകം ക്ഷേത്രങ്ങൾ, മണ്ഡപങ്ങൾ, തീർത്ഥങ്ങൾ.
ചിലവയെക്കുറിച്ചു മാത്രം എടുത്തുപറയാം.
ദൈതപതി സേവകരുടെ നീലമാധവന്റെ ജഗന്നാഥ വിഗ്രഹം ഉളള ഒരു ക്ഷേത്രം തെക്കു വശത്തു തന്നെ ഉണ്ട്.
38 അടി നീളവും 30 അടി വീതിയുമുള്ള ഒരു ദീർഘ ചതുരമായി 13 അടി ഉയരത്തിൽ കറുത്ത ഗ്രാനൈട് പാകിയ ഒരു ഉയർന്ന പ്രതലം. 8 അടിവീതം ഉയരമുള്ള 16 തൂണുകളുടെ മുകളിൽ മേൽക്കുര മേഞിരിക്കുന്നു. 16 തൂണുകളിൽ നാലെണ്ണം മധ്യത്തിലാണ്. പ്രതലത്തിനു ചുറ്റും ദേവീ ദേവന്മാരുടെ ശിൽപ്പങ്ങൾ ഉണ്ട്. CE1578-ൽ മുഗൾചക്രവർത്തി അക്ബറിന്റെ സേനാധിപതിയായിരുന്ന രാജാ മാൻ സിങ്ങിന്റെ പത്നി റാണി ഗൌരീ ദേവി നിർമ്മിച്ചതാണ്. 36 ബ്രാഹ്മണകുടുംബത്തിലെ പുരോഹിതർ ഗോവർദ്ധന മഠത്തിലെ ശങ്കരാചാര്യരുടെ അദ്ധ്യക്ഷതയിൽ ഈ മണ്ഡപത്തിൽ ഒത്തുകൂടി ജഗന്നാഥക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ തീരുമാനി ക്കുമായിരുന്നു. തർക്കമുണ്ടായാൽ അവസാന തീരുമാനമെടുക്കേണ്ടതും തീർപ്പാക്കേണ്ടതും അവരായിരുന്നു. നവകളേബരിന്റെ ചടങ്ങുകൾ തീരുമാനിക്കുന്നതും ഒഡിയ കലണ്ടർ ഉണ്ടാക്കുന്നതും അവരായിരുന്നു. വിമലാക്ഷേത്ര പരിസരത്ത് ഇവർക്ക് ഒരു വായനശാലയും ഉണ്ടായിരുന്നു.
മുക്തിമണ്ഡപത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന നരസിംഹ ക്ഷേത്രത്തിന്റെ ചുമരുകളിൽ രണ്ടിടത്ത് ലിഖിതങ്ങൾ കാണാം. ജഗന്നാഥ ക്ഷേത്രത്തിനേക്കാൾ പഴക്കം ഇതിനുണ്ട്.
മുക്തിമണ്ഡപത്തിന്റെ അടുത്തായി രൌഹിണ കുണ്ഡ് (രോഹിണി കുണ്ട്) എന്നൊരു കുളമുണ്ടായിരുന്നു. ചെയ്തുപോയ പാപങ്ങളിൽ നിന്നും മുക്തി ലഭിക്കുമെന്ന് വിശ്വസിച്ച് അതിലെ തീർത്ഥജലം കൈക്കുമ്പിളിൽ എടുത്ത് തലയിൽ തളിക്കുന്ന ഒരു സമ്പ്രദായവുo ഉണ്ടായിരുന്നു. ഇന്ന് കുണ്ടിന്റെ സ്ഥാനത്ത് വെള്ളം നിറച്ച ഒരു ടാങ്കാണുള്ളത്.
ഒരു നാൾ ബ്രഹ്മാവ് ധ്യാനനിരതനായിരിക്കെ ഭഗവാൻ വിഷ്ണു രൌഹിണ കുണ്ഡിനരികെ പ്രത്യക്ഷപ്പെട്ടു. ഈ സമയത്ത് ഭാസുന്ദൻ എന്ന് പേരായ ഒരു കാക്ക പറന്നുവന്ന് രൌഹിണ കുണ്ഡത്തിൽ കുളിച്ചതിനുശേഷം ശരീരം ഉപേക്ഷിച്ച് വിഷ്ണുരൂപനായിത്തീർന്നു. കാക്കയ്ക്കു പോലും ഭഗവത് സാരൂപ്യം ലഭിക്കാമെങ്കിൽ ഭക്തിജ്ഞാന വൈരാഗ്യങ്ങളോടുകൂടിയ മനുഷ്യന്റെ കാര്യം പറയേണ്ടതുണ്ടോ എന്നായി ഋഷിമാരുടെയും ബ്രഹ്മാവിന്റെയും സംശയം. ആ സമയത്തായിരുന്നു യമാരാജന്റെ വരവ്. ഭഗവാനെ കണ്ടപ്പോൾ വേഗം സ്തുതിക്കാൻ തുടങ്ങി. ഭഗവാൻ ലക്ഷ്മിയെ ഒന്നു കടാക്ഷിച്ചു. അതു കണ്ടു് ദേവി യമരാജനോടായി ഇപ്രകാരം പറഞ്ഞു തുടങ്ങി:” എന്തിനുവേണ്ടിയാണോ ഭവാൻ ഞങ്ങളെ സ്തുതിക്കുന്നത് അതിവിടെ സാധ്യമല്ല. കാലാന്തത്തിൽപോലും ഞങ്ങൾ ഈ ക്ഷേത്രത്തെ ത്യജിക്കുകയില്ല. ബ്രഹ്മാവിനും ദിക്പാലകന്മാർക്കുമൊന്നും ഇവിടെ പ്രഭുത്വമില്ല. ഇവിടെ കർമ്മപരിപാകമില്ല. ഇവിടെ വസിക്കുന്ന തിര്യ ക്കുകളുടെപോലും പാപം അഗ്നിയിൽ പഞ്ഞി എന്നതുപോലെ നശിക്കുന്നു. ഇവിടെ ഭവാനും പ്രഭുത്വമില്ല. കാരണം ശ്രീനാരായണനെ കണ്ടു കഴിഞ്ഞാൽ മോക്ഷം ഭവിക്കുന്നു. കാക്ക വിഷ്ണുരൂപം പ്രാപിക്കുന്നത് ബ്രഹ്മാവുപോലും കണ്ടതാണ്. ഭവാന്റെ ലോകത്തിലേക്കു വരാൻ യോഗ്യരായവർ ഇവിടെ വസിക്കുകയില്ല. ജീവൻമുക്തരാണിവിടെ വസിക്കുന്നത്. ഇതുകേട്ട് യമരാജൻ അവരുടെ ആതിഥ്യം സ്വീകരിച്ച് തിരിയെപ്പോയി. ”.
ജഗന്നാഥക്ഷേത്രം മുക്തിദമാണെന്നും അന്യത്ര കർമ്മബന്ധം സംഭവിച്ചവനും ഇവിടെ മോക്ഷം ലഭിക്കുന്നുവെന്നു് വിശ്വാസം. ഈ വിശ്വാസം തന്നെയാണ് ഭക്തരെ ജഗന്നാഥക്ഷേത്രത്തിലേക്ക് ആകർഷിക്കുന്നത്.
രോഹിണി കുണ്ടിൽ നാലടി ഉയരമുള്ള ഒരു ചതുർഭുജ കാക്ക കമിഴ്ന്നു കിടക്കുന്ന ഒരു പ്രതിമയുണ്ട്. ഭാസുന്ദൻ ആണ് അതെന്ന് അനുമാനിക്കപ്പെടുന്നു. കാക്കയെക്കൂടാതെ നീലച്ചക്റത്തിന്റെ മാതൃകയിൽ ഒരു നാഭീച്ചക്രം കൂടി അവിടെയുണ്ടു്. ഇവിടെ ആയിരുന്നു ഇന്ദ്രദ്യുംനൻ ജഗന്നാഥനെ അരൂപിയായി ആദ്യം കണ്ടത് എന്നും അഭിപ്രായമുണ്ട്.
മേൽക്കൂരയുള്ള ഒരു ഉയർന്ന പ്രതലം. ഭഗവാന്റെ ചന്ദൻ യാത്രാവേളയിൽ ചില ചടങ്ങുകൾ ഇവിടെ നിർവ്വഹിക്കാറുണ്ട്.
ഗണപതിക്ഷേത്രത്തില്‍ നിന്നു തന്നെ വിവരണം തുടങ്ങാം. മൂന്നു ഗണപതി ക്ഷേത്രങ്ങൾ ആണ് സമുച്ചയത്തിനകത്ത് മുഖ്യമായിട്ടുള്ളത്. ഗണപതി ആരാധനയും പ്രബലമായിരുന്നു എന്നതിന്റെ തെളിവാണ് വൈഷ്ണവ ക്ഷേത്രസമുച്ചയത്തിനകത്തുള്ള ഈ ഗണപതി കോവിലുകൾ. രണ്ടെണ്ണം തെക്കുഭാഗത്തും ഒരെണ്ണം പടിഞ്ഞാറുമാണ്.
സമുച്ചയത്തിന്റെ തെക്കു വശത്ത് തെക്കോട്ടു ദർശനമായി പഞ്ചരഥ ശൈലിയിൽ പണിതിട്ടുള്ള രേഖാഡ്യൂലയാണ്. ഏതാണ്ട് രണ്ട് അടി ഉയരത്തിൽ അലങ്കരിച്ച രണ്ട് തട്ടായിട്ടുള്ള പീഠത്തിൽ നിന്നും രേഖാഡ്യൂല ഉയർത്തിയിരിക്കുന്നു. ബാഡയുടെ ഉൾവശം 16 ച. അടി വിസ്തീർണ്ണമുള്ള സമചതുരമാണ്. പുറം ചുവരിൽ കലിംഗശൈലിയുടെ പ്രത്യേകതയായ പബാഗ, തലജംഘ, മദ്ധ്യബന്ധന, ഉപരജംഘ, ബെറാൻഡ എന്നിങ്ങനെ അഞ്ച് അംഗങ്ങൾ കാണാം. പബാഗയുടെ മുൻ വശത്ത് 3 അടി ഉയരമുള്ള അനന്തശായി വിഗ്രഹം ഒരു ഫലകത്തിന്മേൽ കിടത്തിയിരിക്കുന്നു. തലജംഘയിലെ പാഗകളിൽ കഖരമുണ്ടി ഫ്രെയിമുകളും ഉപരജംഘയിലെ പാഗകളിൽ പീഠമുണ്ടി ഫ്രെയിമുകളും കാണാം. തലജംഘയിൽ പാഗകൾക്കിടയിൽ സിംഹo, ഗജം എന്നിവയുടെ വിചിത്ര രൂപങ്ങൾ വെച്ചിരിക്കുന്നു. ഉപരജംഘയിൽ പാഗകൾക്കിടയിൽ അലസകന്യമാരുടെ രൂപങ്ങൾ, ലൈഗികചേഷ്ടകൾ, മൈഥുനം തുടങ്ങിയവയാണ് കാണുന്നത്. നാലു നിരകുള്ള ബെറാൻഡയ്ക്കു മുകളിലായി ചുവരിൽ മൂന്നു വശങ്ങളിലായി നൃത്തം ചെയ്യുന്ന ഇരുകൈകളുള്ള ശിവൻ (പടിഞ്ഞാറു്), നാലു കൈകൾ ഉളള കാർത്തികേയൻ (വടക്ക്) ഇരുകൈകളുള്ള കാളി (കിഴക്ക്) എന്നിവരെ താമര ഇതളുകൾ കൊത്തിയ പീഠത്തിന്മേൽ പ്രത്യേക ഫ്രെയിമുകൾക്കകത്ത് വെച്ചിരിക്കുന്നു. ഖേദകരമായ വസ്തുത അവയുടെ കൈകാലുകൾ ഉടച്ചിരിക്കുന്നു എന്നതാണ്.
ഗർഭഗൃഹത്തിനകത്ത് നടുവിൽ പത്മപീഠത്തിനു മുകളിൽ കറുത്ത ശിലയിൽ തീർത്ത നാലു കരങ്ങളോടുകൂടിയ ഗണപതിയുടെ അപൂർവ്വ ശിൽപ്പം ആനന്ദ നടനമാടുന്ന രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. മുകളിലെ ഇരു കൈകളിലും സർപ്പം. വലുതു വശത്തുള്ള രണ്ടു കൈകളിൽ രുദ്രാക്ഷം. ഒരു കയ്യ് ഉദരത്തിനു മേലെ. ഇടത്തുവശത്ത് കൈകളിൽ താമര, ഒരു പാത്രം ലഡു, അഭയമുദ്ര. ഒരു കൊമ്പാകട്ടെ ഉടഞ്ഞ രീതിയിൽ. വലതുവശത്ത് താഴേ മൂഷികനുമുണ്ട് കൂട്ടിന്. തലമുറകളുടെ ഭാഗ്യം എന്നു തന്നെ പറയാം, ഈ ശിൽപ്പത്തിന് വലിയ കേടുപാടൊന്നും ഇല്ല.
തെക്കു ദർശനമായുള്ള വാതിലിന്റെ കട്ടിളകളിൽ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ലിന്ടലിനു മുകളിൽ മദ്ധ്യത്തിൽ ഗജലക്ഷ്മിയും ഒപ്പം സഖികളും. നന്ദിയും ബ്രിoഗിയും ദ്വാരപാലകരായി നിൽക്കുന്നു.
ബാഡയ്ക്ക് മുകളിൽ കലിംഗശൈലിയിൽ കാര്യമായ അലങ്കാരം ഇല്ലാത്ത വിമാനം. തെക്ക് വശത്തുള്ള രാഹയുടെ മുകളിൽ ഒരു അംഗക്ഷേത്രമുണ്ട്. അതിനുമുകളിൽ ഗജ-ക്രാന്താരൂപം പതിച്ചിട്ടുണ്ട്. മസ്തകത്തിന്റെ ഭാഗങ്ങൾ ബെകി, അമലകശില, ഖാപുരി, കലശം എന്നി വയാണ്. ആയുധവും ധ്വജവും ഇല്ല. 14-)o ശതകത്തിന്റെ ആദ്യപാദത്തിൽ നിർമ്മിച്ചതാവാം ഈ ഗണപതി ക്ഷേത്രം.
ഒരു വലിയ അതിപുരാതനമായ ആല്‍ വൃക്ഷത്തിന്‍റെ ചുവട്ടില്‍ ഒരു ക്ഷേത്രം പണിത് എല്ലാ തടസ്സങ്ങളെയും മറികടക്കുവാന്‍ സഹായിക്കുന്ന ഗജമുഖനായ വിഘ്നേശ്വരനെയും തുണയായി മൂഷികനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. തെക്കു വശത്ത് നാട്യമന്ദിരത്തിനടുത്ത് തെക്കോട്ട് ദർശനമായി സാൻഡ് സ്റ്റോണിൽ നിർമ്മിച്ച പീഠാഡ്യൂലയാണ് ഇത് . രണ്ട് അടി ഉയരമുള്ള പീഠത്തിനു മുകളിൽ 15 അടി ഉയരമുള്ള ക്ഷേത്രം. ബാഡയ്ക്ക് വലിയ അലങ്കാരമൊന്നുമില്ല. പരന്ന മേൽക്കൂര രണ്ടു തട്ടായിട്ടാണ്. മസ്തകം എന്ന് പറയാൻ കലശം മാത്രമേ ഉള്ളു.
കാര്യമായ അലങ്കാരമൊന്നുമില്ലാത്ത പീഠത്തിനുമുകളിൽ ആസനസ്ഥനായ ഗണപതി പ്രതിഷ്ഠ. നാലു കൈകൾ. വലത്തേ മുകളിലെ കയ്യിൽ രുദ്രാക്ഷം. താഴെ ഒടിഞ്ഞ കൊമ്പ്. ഇടതു മുകളിൽ പരശു. താഴത്തേതിൽ ഒരു പാത്രം ലഡു. പ്രതിഷ്ഠയുടെ പുറകുവശത്ത് മകരം പോലെ ഒരു ആർച്ച് കാണാം. 16-)o നൂറ്റാണ്ടിൽ ആയിരിക്കാം ഈ ക്ഷേത്രം പണിതത്.
കല്‍പ്പകവടം എന്നാണ് ആ ആല്‍മരത്തിന് പേരിട്ടിരിക്കുന്നത്. ഭക്തര്‍ നിശ്ശബ്ദരായി കണ്ണുമടച്ചുനിന്നുകൊണ്ട് അവരുടെ ആഗ്രഹങ്ങള്‍ സഫലമാകുമെന്ന വിശ്വാസത്തോടെ കല്‍പ്പകവടത്തെ അറിയിക്കുന്നു. ആൺകുഞ്ഞുണ്ടാകുന്നതിനായി സ്ത്രീകൾ കൽപ്പകവടത്തിൽ ചരട് ബന്ധിച്ചിടാറുണ്ട്. പലപ്പോഴും അവനവന് ഏറ്റവും ഇഷ്ടമുള്ള ഒരു സാധനം ഉപയോഗിക്കുന്നത് അഭീഷ്ട സിദ്ധിവരെ വേണ്ടെന്ന് വെയ്ക്കുന്നവരും ഉണ്ട്. കാര്യം സാധിച്ചാല്‍ ഇഷ്ടദേവന് അത് സമര്‍പ്പിച്ച ശേഷം മാത്രമേ വീണ്ടും സ്വയം അത് ഉപയോഗിക്കുവാന്‍ തുടങ്ങുകയുള്ളു. കല്‍പ്പകവടം ക്ഷേത്രസമുച്ചയത്തിന്റെ നാഭി പ്രദേശത്താണ് എന്നാണ് വിശ്വാസം.
ജഗമോഹനം: തുറസ്സായ ഒരു പീഠാഡ്യൂല. 12 അടി ഉയരo. നാലു തൂണുകൾ. രണ്ട് തട്ടുള്ള പരന്ന മേൽക്കൂര. ചെറിയ ഒരു മസ്തകം. അകത്ത് ചുവരിൽ രണ്ടു മനോഹര ചിത്രങ്ങൾ- എട്ടു കരങ്ങളുള്ള ദുർഗ്ഗ പടിഞ്ഞാറ്, നാലു കൈകൾ ഉളള ലക്ഷ്മി വടക്ക്. മുഖശാലയുടെ പുറത്ത് വൃത്തത്തിലുള്ള പീഠത്തിനുമേലെ മൂഷികൻ. “അമ്പലം ചെറുതാണെങ്കിലും പ്രത്യക്ഷം കൂടും” എന്ന ചൊല്ല് ഇവിടെ ശരിയാണ്.
ബാഹരബേഠത്തിനകത്ത് പടിഞ്ഞാറെ കവാടത്തിന്റെ തൊട്ടടുത്താണ് താരതമ്യേനെ അധികം വലിപ്പമില്ലാത്ത കാഞ്ചി ഗണേശ ക്ഷേത്രം.സ്ഥിതി കാഞ്ചി ഗണേശൻ താന്ത്രിക് ഗണേശൻ, ഉച്ഛിഷ്ട ഗണേശൻ, ഭാണ്ഡ ഗണേശൻ, കാമദ ഗണേശൻ എന്നീ പേരുകളുമുണ്ട്.
ചെറുതാണെങ്കിലും ശ്രീമന്ദിർ, ജഗമോഹനം, നാട്യമന്ദിരം എന്നീ മൂന്നു വിഭാഗങ്ങളുണ്ട്. മൂന്നും പ്ലാസ്റ്റർ ചെയ്തിരിക്കുന്നു. പ്ലാറ്റ്ഫോംമീന് 5 അടി ഉയരം. പഞ്ചരഥ ശൈലിയിൽ സാൻഡ്സ്റ്റോൺ കൊണ്ട് കിഴക്കോട്ട് ദർശനമായി പീഠാഡ്യൂലയായി നിർമ്മിതം. ബഡാഡ്യൂലയ്ക്ക് മൊത്തം 15 അടി ഉയരം. പുറമെ ബാഡയ്ക്ക് പതിവുപോലെ അഞ്ചു് അംഗങ്ങൾ. കാര്യമായ അലങ്കാരങ്ങൾ ഒന്നുമില്ല. പാർശ്വദേവന്മാരുമില്ല. ഉൾവശം 18 x 15ച. അടി സമചതുരം. മേൽക്കൂര പരന്ന പിരമിഡ് പോലെ. മണിയുടെ ആകൃതിയിൽ മസ്തകം. രണ്ടു ബെകികൾ (ഗളം). കലശമുണ്ടെങ്കിലും ആയുധം കാണാനില്ല.
അങ്ങനെയൊക്കെയാണെങ്കിലും ശ്രീകോവിലിനകത്ത് പത്മദള പീഠത്തിൽ അത്യപൂർവ്വമായ ക്ലോറൈറ്റിൽ (കറുത്തശില) തീർത്ത അഞ്ചു അടിയോളം ഉയരമുള്ള നാലുകരങ്ങളുള്ള ആസനസ്ഥനായ ഗണപതി പ്രതിഷ്ഠ ഇപ്പോഴുമുണ്ട്. ശ്രദ്ധാദേവിയെ (ശക്തി) ഇടതു തുടയിൽ ഇരുത്തി തുമ്പിക്കൈകൊണ്ടു താലോലിക്കുന്നു. ഈ ശില്പം കാഞ്ചീപുരത്തുനിന്നും കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു. വലതു വശത്ത് താഴെയായി മൂഷികനുമുണ്ട്.
ജഗമോഹനം ഒരു പീഠാഡ്യൂലയാണ്. 18 x 15 ച. അടി വിസ് തീർണ്ണമുള്ള ബാഡ. ഉയരം -15 അടി. അലങ്കാരങ്ങളില്ലാത്ത പിരമിഡ് ആകൃതിയിൽ മേൽക്കൂര. കിഴക്കും പടിഞ്ഞാറും ഓരോ വാതിലുകൾ. മസ്തകത്തിന്റെ സ്ഥാനത്ത് ഒരു കലശം മാത്രം.
നാട്യമന്ദിരം 22 അടി നീളവും 8 അടി വീതിയും 12 അടി ഉയരവും പരന്ന മേൽക്കുരയുമുള്ള ഒരു ഹാൾ. 15-൦ ദശകത്തിൽ ഉണ്ടാക്കിയതായിരിക്കാം ഈ ക്ഷേത്രം.
കാഞ്ചിയിലെ ഈ സുന്ദര അപൂർവ്വ ശിൽപ്പം ഒഡീഷയിൽ പ്രതിഷ്ഠിക്കുവാൻ ഇടയായതിനെ കുറിച്ച് കാഞ്ചി-കാവേരി ഉപാഖ്യാനത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു: കട്ടക്, ഉത്ത്ക്കല, കൊങ്ങട (പുരി) തുടങ്ങിയ ദേശങ്ങൾ ഉൾപ്പെട്ട കലിംഗ സി ഇ 1466 മുതൽ 1497 വരെ ഭരിച്ചിരുന്നത് ഗജപതി രാജാവായിരുന്ന പുരുഷോത്തമദേവയായിരുന്നു. അദ്ദേഹവും കാഞ്ചീപുരം ഭരിച്ചിരുന്ന പ്രബലരായ വിജയനഗരം സാമ്റാജ്യത്തിന്റെ ശാല്യവംശ ചക്രവർത്തിയായിരുന്ന നരസിംഹറായ രണ്ടാമനുമായി യുദ്ധം ഉണ്ടായി. അതിൽ പുരുഷോത്തമ ദേവ പരാജയം ഏറ്റുവാങ്ങി. ദു:ഖിതനായ അദ്ദേഹം ജഗന്നാഥനെ മനസ്സുരുകി പ്രാർത്ഥിച്ചു. സഹോദരനായ ബലഭദ്രനെയും കൂട്ടി വന്ന് അടുത്ത് ഒരു യൂദ്ധമുണ്ടായാൽ സഹായിക്കാം എന്നായി ജഗന്നാഥൻ. ഗണപതിയാകട്ടെ നരസിംഹറായ രണ്ടാമനുമായി സഖ്യം ഉണ്ടാക്കിയിരുന്നു.
രണ്ടാമതും യുദ്ധം തുടങ്ങി. ജഗന്നാഥൻ വലിയ ഒരു മാർജ്ജാരന്റെ രൂപമെടുത്തു. ഗണപതിയുടെ മൂഷികൻ ഭയന്ന് ഓടിപ്പോയി. ഇരുവർക്കും അന്യോന്യം മനസ്സിലായി. നരസിംഹറായ രണ്ടാമൻ യുദ്ധത്തിൽ നിന്നു പിന്മാറി. പുരുഷോത്തമ ദേവ ജയിച്ചതായി കണക്കാക്കി. അദ്ദേഹം നരസിംഹറായിയുടെ പുത്രി പത്മാവതിയെ ഒരു നല്ല ശുചീകരണ തൊഴിലാളിക്ക് വിവാഹം ചെയ്തുകൊടുക്കുന്നതാണെന്ന് പ്രസ്താവിച്ചു.
അടുത്തു തന്നെ ചരിത്രപ്രസിദ്ധമായ ഗുണ്ടിച്ച രഥയാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പതിവുപോലെ രഥം പുറപ്പെടുന്നതിനു മുന്നോടിയായി ഗജവംശരാജാവ് സ്വയം ചൂലെടുത്ത് തേരിനു മുൻവശം വൃത്തിയാക്കുവാൻ തുടങ്ങി. പെട്ടെന്ന് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു: “ഇത്ര മനോഹരമായി ശുചീകരണം നടത്തുന്ന മറ്റൊരാൾ ഈ രാജ്യത്തില്ല തന്നെ!” അവിടെ കൂടി നിന്നവരും അത് ഏറ്റുപറഞ്ഞു. രാജകുമാരി പത്മാവതി പുരുഷോത്തമ ദേവയുടെ പത്നിയായി. അത്യപൂർവ്വമായ ഗണേശ വിഗ്രഹം കാഞ്ചിയിൽ നിന്നും കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിച്ചു.
സമുച്ചയത്തിന്റെ തെക്കു ഭാഗത്ത് മുക്തിമണ്ഡപത്തിനും രോഹിണിക്കുണ്ടിനും അടുത്താണ് ഭഗവതി (വിമല, ശക്തി) ക്ഷേത്രം. ജഗന്നാഥക്ഷേത്രം പണിയുന്നതിനു മുമ്പായി വിമലാക്ഷേത്രം പണിതിരുന്നുവെന്നാണ് കരുതപ്പെടുന്നത്. വിമലാക്ഷേത്രത്തിലെ പതിനാറു ദിവസത്തെ ദുര്‍ഗ്ഗാപൂജ വളരെ പ്രസിദ്ധമാണ്. ആ ദിവസങ്ങളിൽ ആടിനെ കുരുതി കൊടുക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. അത് ശക്തി-താന്ത്രിക് രീതിയെ സൂചിപ്പിക്കുന്നു.
വളരെ സവിശേഷമായ ഒരു കാര്യം കൂടി ഉണ്ട്. ജഗന്നാഥനുള്ള നിവേദ്യം ഭഗവതിക്കുകൂടി അര്‍പ്പിച്ചാല്‍ മാത്രമേ അത് മഹാപ്രസാദം ആകുകയുള്ളൂ; അല്ലെങ്കില്‍ സാദാ പ്രസാദം മാത്രം. ജഗന്നാഥന് വിശക്കുമ്പോള്‍ വിമലാദേവിക്കും വിശക്കുമത്രെ.
ഇന്ത്യയിൽ 108 ശക്തിപീഠങ്ങൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. സതീദേവിയുടെ മൃതശരീരം തുണ്ടു തുണ്ടായി മുറിക്കപ്പെട്ടപ്പോൾ നാഭീഭാഗം പതിച്ചത് ഇവിടെയാണ് എന്നാണ് വിശ്വാസം. ദേവിയെ ഭൈരവിയായും ജഗന്നാഥനെ ഭൈരവാനായും ഇവിടെ ആരാധിക്കുന്നു.
ലക്ഷ്മീക്ഷേത്രo
ജഗന്നാഥന്‍റെ സഹധര്‍മ്മിണിയാണ് ഐശ്വര്യദേവതയായ ലക്ഷ്മീദേവി. നൈവേദ്യം തയ്യാറാവുന്നത് ലക്ഷ്മീദേവിയുടെ മേൽനോട്ടത്തിലാണ്. സരസ്വതി ക്ഷേത്രവും ഭുവനേശ്വരി ക്ഷേത്രവും കടന്നാണ് അങ്ങോട്ടു പോകേണ്ടത്. അനന്തവര്‍മ്മൻ ചോഡഗംഗൻ 12-)o നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഈ മനോഹര ക്ഷേത്രം. ഇതിനും പതിവുപോലെ നാലു വിഭാഗങ്ങൾ ഉണ്ട്. ലക്ഷ്മീ ക്ഷേത്രത്തിന്‍റെ ശ്രീകോവിലിലേക്ക് കടക്കും മുമ്പ് ഇടതുവശത്തായി ശ്രീശങ്കരാചാര്യര്‍ , നരസിംഹമൂര്‍ത്തിയുടെ കാല്‍ക്കല്‍ ദണ്ഡുമായി നില്‍ക്കുന്ന ഒരു പ്രതിമയുണ്ട്. ‘സങ്കടനാശിനി ലക്ഷ്മീനരസിംഹ സ്തോത്രo’ രചിച്ചത് ശ്രീശങ്കരാചാര്യരാണെന്ന് പറയപ്പെടുന്നു. ഇരുവശവും ആനകൾ നിരന്നു തുമ്പിക്കൈ ഉയർത്തി ലക്ഷ്മീദേവിക്ക് നീരാട്ട് സാധ്യമാക്കുന്ന വിസ്മയക്കാഴ്ച ഏറെ കൌതുകം ഉണർത്തുന്നതാണ്. കൂടാതെ, നാട്യമന്ദിരത്തിൽ നരസിംഹ രൂപത്തിലുള്ള ഭഗവാൻ ശ്രീലക്ഷ്മിയെ മടിയിൽ ഇരുത്തിയിട്ടുള്ള കമനീയമായ ഒരു ശിൽപ്പവുമുണ്ട്.
സൂര്യനാരായണ ക്ഷേത്രം
അവിടെ ഏതാണ്ട് വികൃതമായ സൂര്യബിംബം ആണ് കാണപ്പെടുന്നത്. കോണാർക്ക് ക്ഷേത്ര വിമാനം തകര്‍ത്തപ്പോള്‍ അവിടെ ശ്രീകോവിലില്‍ ഉണ്ടായിരുന്ന സൂര്യബിംബമായിരുന്നു ഇതെന്ന് വിശ്വസിക്കപ്പെടുന്നു. നവഗ്രഹക്ഷേത്രത്തിലും ആദിത്യബിംബം കാണാം. ആദിത്യാരാധനയും പതിവായിരുന്നു എന്നതിന്റെ തെളിവുകളാണ് ഇവ രണ്ടും.
സാക്ഷാല്‍ ജഗന്നാഥനെ ദര്‍ശിക്കുന്നതിനുമുമ്പ് ഏറ്റവും കുറഞ്ഞത് മൂന്നു ക്ഷേത്രങ്ങളിലെങ്കിലും തൊഴുതിരിക്കണo എന്നാണ് പ്രമാണo. അവയിൽ ഗണപതിക്ഷേത്രവും, വിമലാക്ഷേത്രവും ലക്ഷ്മീക്ഷേത്രവുമാണ് സാധാരണ തിരഞ്ഞെടുക്കാറ്.
കലിംഗ വാസ്തുകലയുടെ മകുടോദാഹരണമാണ് ജഗന്നാഥ ക്ഷേത്രം.
ലിംഗരാജക്ഷേത്രത്തിൽ കാണുന്നതു പോലെ ജഗന്നാഥ ക്ഷേത്രത്തിനും
- ശ്രീമന്ദിരം
- ജഗമോഹനം (മുഖശാല)
- നാട്യമന്ദിരം
- ഭോഗമണ്ഡപം എന്നിങ്ങനെ നാലു ഭാഗങ്ങൾ ഒരേ ദിശയിൽ പടിഞ്ഞാറു -കിഴക്കായി പണിതിരിക്കുന്നു. ദർശനം കിഴക്കോട്ട്. ഒരു രാഹപാഗ . ഇരുവശങ്ങളിലും ഓരോ അനുരാഹപാഗ. കോണുകളിൽ കനി കപാഗകൾ. അങ്ങനെ ലിംഗരാജക്ഷേത്രത്തിന്റെ പഞ്ചരഥ ശൈലി പിന്തുടരുന്നു. ആദ്യം ശ്രീമന്ദിരവും ജഗമോഹനവും മാത്രമാണ് നിർമ്മിച്ചത്. ജഗന്നാഥ ക്ഷേത്രം പണിതിരിക്കന്നത് പ്ലാറ്റ്ഫോം- നു മുകളിലാണ്. പാഗകൾ അലങ്കാരങ്ങൾ എന്നിവ ലിംഗരാജക്ഷേത്രത്തിൽ ഉള്ളതുപോലെ തന്നെ. ഖോൻഡോലൈറ്റ് എന്ന കല്ല് ക്ഷേത്ര നിമ്മിതിക്കായി ഉപയോഗിച്ചിരിക്കുന്നു. വയിറ്റ് പഗോഡ എന്ന പേരിലാണ് നാവികരുടെ ഇടയിൽ ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്.
ശ്രീമന്ദിരത്തിന് നാലു ഭാഗങ്ങൾ ഉണ്ട്. 1. വേദിക. 2. ശ്രീകോവിൽ 3. വിമാനം 4. മസ്തകം .
ശ്രീകോവിൽ : അകത്തെ വിസ്തീർണ്ണം 80 ച അടി സമചതുരം. പ്രതിഷ്ഠകൾ ഇതിനകത്താണ്. ദർശനം കിഴക്കോട്ട് . വേദികയുടെ മേലെയാണ് ക്ഷേത്രം ഉയർത്തിയിരിക്കുന്നത്. കൊത്തുപണികൾ നിറഞ്ഞിരിക്കുന്ന മൂന്നു തട്ടുകൾ മാത്രമെ പുറമെ കാണുന്നുള്ളൂ. ബാക്കി ഭാഗം അടിയിലാണ്. ശ്രീകോവിലിന്റെ പുറം ചുവരിൽ പഞ്ച അംഗങ്ങൾ – പബാഗ (പാദം), തലജംഘം (കണങ്കാൽ ) ബന്ധന (കാൽ മുട്ട്), ഉപരജംഘ (തുടഭാഗം), ബെറാന്ത (ഇടുപ്പ്)-ഉണ്ട്. ഓരോപാഗയിലും നീളത്തിൽ സ്ത്രീ രൂപങ്ങൾ അടുക്കി എല്ലാ നിലകളെയും തമ്മിൽ ബന്ധിച്ചിട്ടുണ്ട്. പബാഗയ്ക്ക് അഞ്ചു തട്ടുകൾ – ഖുറാ, കുംഭ, പട്ട , കനി , ബസന്ത. ഖുറയ് ക്ക് ലാടത്തിന്റെ ആകൃതിയാണ്. അവിടെ കമഴ്ത്തി വെച്ച ഇലകളെ ചിത്രീ കരിച്ചിരിക്കുന്നു. മൊത്തം അരികിൽ ഇടയ്ക്കിടെ കുത്തുകൾ ഇട്ടിരിക്കുന്നു. ഓരോപാഗയിലും കിരീടം കാണിച്ചിട്ടുണ്ട്. രാജകീയം ആണ് അവിടെ ഇതിവൃത്തം. കൂടാതെ, ഒഴുക്കൻ ലതകളും ഉണ്ട്. കുംഭത്തിൽ കുംഭം തന്നെ പ്രാധാനം. കനി കാ ലിയാ യി വിട്ടിരിക്കുന്നു. പട്ടയും ബസന്തവും നിറയെ വേലകളാണ് . കൂട്ടങ്ങളായിട്ട് മൃഗങ്ങൾ , സൈന്യം , ഇടയിൽ പല്ലക്കിൽ സൈന്യാധിപൻ, ഗോപലീലകൾ. തലജംഘ: കഖര മുണ്ടി ഫ്രേയ്മിനകത്ത് അനുരാഹ പാഗയിലും കനിക പാഗ യിലും അംഗ ക്ഷേത്രങ്ങൾ . കനിക പാഗയിൽ കഖര മുണ്ടിയ്ക്കകത്ത് അഷ്ട ദിക്ക് പാലന്മാർ. അനുരാഹപാഗയിൽ ആ സ്ഥാനത്ത് ഗുരുവും ശിഷ്യരും. പാ ഗകൾ ക്കിടയിലെ വിടവുകളിൽ വിചിത്ര രൂപങ്ങൾ ഉൾപ്പെടെ പലതും. ബന്ധനയ്ക്ക് മൂന്നു നിലകൾ . സ്ത്രീരൂപങ്ങൾ ലംബമായി അടുക്കിവെച്ച് പലയിടത്തും തമ്മിൽ യോജിപ്പിച്ചിട്ടുണ്ട്. ഉപരജംഘ: പീഠ മുണ്ടി ഫ്രെയിമുകളാണ് ഉള്ളത്. ദശാവതാരങ്ങളെയും മറ്റു വൈഷ്ണവ ദേവിദേവന്മാരെയും അകത്ത് കുടിയിരുത്തിയിട്ടുണ്ട്. ബേരാൻഡ (ബെരാന്ത) യ്ക്ക് കൊത്തുപണികൾ നിറഞ്ഞ ഒരേ വലിപ്പമുള്ള പത്തു തട്ടുകളാ ണു ളള ത് . വിടവുകളിൽ വ്യത്യസ്ത ഭാവങ്ങളിൽ ഒരേ വലിപ്പമുള്ള പതിനാറു കന്യകമാരെ കാണാം. രാഹപാഗകളിൽ പാർശ്വ ദേവീ ദേവന്മാർക്കായി വലിപ്പമുള്ള ആഴത്തിലെ ഫ്രെയിമുകളാണ് ഉള്ളത്. നിക്കുകൾ എന്നാണ് ഇത്തരം ഫ്രെയിമുകൾ അറിയപ്പെടുന്നത്. അതിനകത്ത് ക്ലോറൈറ്റിൽ നിർമ്മിച്ച അതിശയിപ്പിക്കുന്ന മൂന്നു പ്രതിമകൾ വെച്ചിരിക്കുന്നു. വരാഹാവതാരം : ദക്ഷിണം. ഉയർത്തിയ ഇ ടതുകൈയിൽ ഭൂദേവി. വലതു കൈയിൽ ഗദ. നരസിംഹം: പശ്ചിമം. മുഖഭാവം ശൌര്യവും ക്രൂരതയും നിറഞ്ഞത്. രണ്ടു കരങ്ങളിൽ ഹിരണ്യകശിപു എന്ന രാക്ഷസൻ . ത്രിവിക്രമൻ: ഉത്തരം. ഒരു കാൽ ഭൂമിയിൽ ഉറപ്പിച്ചിരിക്കുന്നു. മറ്റേക്കാൽ ആകാശം മുട്ടേ ഉയർത്തിയിരിക്കുന്നു. നിക്കുകളുടെ മുകളിൽ ദോ പിച്ച സിംഹങ്ങൾ ( ഒരു തല , രണ്ട് ഉടൽ) പാർശ്വ ദേവന്മാരുടെ മുന്നിലായി ചെറിയ മുഖശാലകൾ (നിസകൾ ) കൂടി പണിതിട്ടുണ്ട്.
2. വിമാനം: ശ്രീകോവിലിനു മുകളിലുള്ള കുത്തനെയുള്ള ഭാഗം. അതിന് രണ്ട് വിഭാഗങ്ങൾ അ. ഗണ്ഡി ആ. മസ്തകം. വിമാനത്തിന്റെ ഉയരം: ബാഡയിൽ നിന്നും 214 അടി 8 ഇഞ്ച് (65 മീ). ബാഡയുടെ പഞ്ചരഥ ശൈലി വിമാനവും തുടർന്നിരിക്കുന്നു. ലിംഗരാജക്ഷേത്രത്തിന്റെ വിമാനം പോലെയാണ്. എന്നാൽ ഉയരം 10 അടി കൂടുതലാണ്- ഒഡീഷയിലെ ഏറ്റവും ഉയരം കൂടിയ വിമാനം. ഗണ്ഡി കുത്തനെ ഉയർത്തി, പിന്നീട് അറ്റം വളച്ചെടുത്ത് വൃത്തമാക്കിയിരിക്കുംന്നു. രാഹപാഗ യിൽ വജ്രമസ്തകത്തിനകത്ത് ഭോ അലങ്കാരങ്ങളുണ്ട്. അനുരാഹപാഗകളിൽ ഒന്നിനു മുകളിൽ ഒന്നായി മൂന്നു അംഗ ശിഖരങ്ങൾ വീതം ഉണ്ട്. രാഹപാഗകളിൽ ഗണ്ഡിയുടെ ഉയരം വരെ ചെറിയ അഞ്ചു ഭോ അലങ്കാരങ്ങൽ കൂടി ഉണ്ട്. കിഴക്കുള്ള ഭോഅലങ്കാരം വളരെ വലുതാണ് . കൂടാതെ, കിഴക്കുഭാഗത്ത് ജഗമോഹനവുമായി ചേരുന്നിടത്ത് ഒരു അംഗശിഖരമുണ്ട്. അതിന്റെ മുകളിൽ മുന്നിലേക്ക് തള്ളി നിൽക്കുന്ന ഗജക്രാ ന്ത പ്രതിമ വെച്ചിരിക്കുന്നു. രാഹപാഗയിലെ വജ്റമസ്തകങ്ങളുടെ മുകളിലായും ഗജക്രാന്ത (ആനയെ മെതിക്കുന്ന സിംഹം) പ്രതിമകളെ കാണാം. കൂടാതെ, ഗണ്ഡി തുടങ്ങുന്ന ഇടങ്ങളിൽ നാലു വശങ്ങളിലും ഉന്തി നിൽക്കുന്ന ഇടത്തരം വലി പ്പമുള്ള സിംഹങ്ങളെ കാണാം.
3. മസ്തകം: മസ്തകത്തിനു ഗളം, അമലക, ഖാപുരി, കലശം എന്നീ വിഭാഗങ്ങൾ. ഗളത്തിൽ വെച്ചിട്ടുള്ള നാലു ദോപിച്ച സിംഹങ്ങൾ അമലകയെ താങ്ങുന്നു. ഗരുഡനെ മുൻ വശത്തുകാണം. കലശത്തിൽ ഇരുമ്പ്, ചെമ്പ്, പിച്ചള, സിൻക്, ഈയം, മെർക്കുറി, വെള്ളി, സ്വർണ്ണം എന്നീ അഷ്ടധാതുക്കൾ ഉപയോഗിച്ചു 2 ഇഞ്ചു ഘനത്തിൽ നിർമ്മിച്ച 2200 കിലോ തൂക്കം വരുന്ന ശ്രീചക്രം / നീലചക്രം ഉറപ്പിച്ചിരിക്കുന്നു. ശ്രീചക്രത്തിൽ, ഏതാണ്ട് 36 അടി (11 മീ) ചുറ്റളവുള്ള വളയത്തിനുള്ളിൽ 26 അടി ചുറ്റളവുള്ള മറ്റൊരു വളയവും കൂടി ഉണ്ട്. പുറത്തെ വളയത്തിൽ എട്ടു നവഗുഞ്ജരങ്ങൾ ഉണ്ട്. ഒമ്പതു പക്ഷിമൃഗാദികളുടെ അവയവങ്ങൾ കൂടിചേർന്ന ഒരു വിചിത്ര ജീവിയാണ് നവഗുഞ്ജരം. എട്ടു നവഗുഞ്ജരങ്ങളേയും പതാകയ്ക്ക് അഭിമുഖമായി ഘടിപ്പിച്ചിരിക്കുന്നു. രണ്ടു വളയങ്ങളിലുമായി സമദൂരത്തിൽ ഘടിപ്പിച്ച ദണ്ഡുകൾ കൊണ്ട് എട്ടു കരങ്ങൾ തീർത്തിരിക്കുന്നു. ഓരോ കരവും മലർത്തി പതാകയെ ആദരിക്കുന്ന രീതിയിലാണ് ഉറപ്പിച്ചിരിക്കുന്നത്. നീലചക്രത്തിൽ 38 അടി നീളമുള്ള കൊടിമരമുണ്ട്. പതാക നീലചക്രത്തിൽ നിന്നും 25 അടി ഉയരത്തിൽ പാറിപ്പറക്കുന്നു. രണ്ടു കൊടികൾ കാണാം. വിമാനത്തിനു മുകളിലെ പതാക ദിവസവും വൈകുന്നേരം മാറ്റുന്നു. കാണിക്കയായി സമര്‍പ്പിച്ചവരില്‍ നിന്നും നറുക്കിട്ടാണ് അതാതു ദിവസത്തെ പതാക തിരഞ്ഞെടുക്കുന്നത്. വേനൽക്കാലത്ത് സായംകാലം 6 നും മറ്റു കാലങ്ങളിൽ 5 നും ഈ ചടങ്ങ് നടത്തുന്നു. 14 അടി നീളമുള്ള ചുവപ്പ് പതാക ഭഗവാൻ അകത്തുണ്ട് എന്നതിന്റെ അടയാളമാണ്. പതാകയ്ക്ക് പ്രതിഷ്ഠയോടൊപ്പം തന്നെ സ്ഥാനം കൽപ്പിച്ചിരിക്കുന്നു. അതും പതീത പാവനമായി കരുതപ്പെടുന്നു. പരമ്പരാഗതമായി അതിന് നിയോഗിക്കപ്പെട്ട സേവകരുണ്ട്. അവരെ ഗരുഡ സേവക് അഥവാ ചുനര നേജോഗ എന്ന് പറയുന്നു. അവർ പടികൾ അനായാസേന ചവുട്ടിക്കയറി ദൌത്യം പൂർത്തിയാക്കുന്നു. എല്ലാ ഏകാദശി നാളിലും ശ്രീചക് റയ്ക്കടുത്ത് ദീപം തെളിയിക്കുന്ന പതിവുമുണ്ട്.
വിമാനമോ പക്ഷികളോ പതാകയുടെ മുകളിലൂടെ പറക്കുകയില്ല; അതുപോലെ തന്നെ പതാക കാറ്റിന് എതിരായിട്ടാണ് പറക്കുന്നത്. നീലചക്രം എപ്പോഴും നോക്കുന്ന ആളിന്റെ വശത്താണ് എന്നിങ്ങനെ ധാരാളം വിശ്വാസങ്ങളുണ്ട്. ശാസ്ത്രീയമായ വിശദീകരണങ്ങളുമായി ശാസ്ത്റകുതുകികളും അവയ്ക്കെതിരെ രംഗത്തുണ്ട്.
നീലചക്രവും സുദർശന ചക്രവും രണ്ടാണ്. സുദർശന ചക്രം സിലിണ്ടർ ആകൃതിയിൽ ഒരു തടിക്കഷണം ആണ്. അതിനെ ശ്രീകോവിലിൽ ദിവ്യപ്രതിഷ്ഠകളുടെ അടുത്ത് ഒരു സ്തംഭത്തിനു മുകളിൽ ആയുധം എന്നു വ്യാഖ്യാനിച്ച് വെച്ചിരിക്കുന്നു .
പുറം ചുവരിൽ മാത്രമാണ് അലങ്കാരം. ഗജാരൂഢനായ സിംഹത്തിന് ഇവിടെയും പ്രാധാന്യമുണ്ട്. നൃത്തരൂപങ്ങൾ കൂടുതലായി കാണാം. ലിംഗരാജക്ഷേത്രത്തിലെ ശൈലി തന്നെ ഉപയോഗിച്ചിരിക്കുന്നു. ശിൽപശാസ്ത്രം അനുശാസിക്കുന്നതു പോലെയാണ് ശില്പങ്ങൾ ഒരുക്കിയിരിക്കുന്നത്. പാർശ്വദേവീ ദേവന്മാർ, ദ്വാരപാലർ, ദിക്പാലർ, കരണികൾ, നാഗൻമാർ, നാഗിനികൾ, അലസകന്യകകൾ, വാത്സ്യായയന്റെ മൈഥുന കലകൾ, വൃക്ഷ ലതാ പുഷ്പ ഫലാദികൾ, ശാർദ്ദൂലം, ആന, കടുവ, വിചിത്രങ്ങളായ രൂപങ്ങൾ, ദൈനംദിന ജീവിത ശൈലികൾ, സൈന്യ വിഭാഗങ്ങൾ തുടങ്ങിയവയെ എല്ലാം തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു. വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവന്റെയും കുടുംബത്തിന്റെയും പ്രതിമകൾ ഉണ്ട്. മൂന്നു ഗണപതി ക്ഷേത്രങ്ങൾ തന്നെയുണ്ട്. ഭുവനേശ്വരി ക്ഷേത്രമുണ്ട്. ശക്തിയുടെ പ്രതീകങ്ങളുണ്ട്. സൂര്യബിംബങ്ങളുണ്ട്. ഒഡീഷയിൽ നിലവിലിരുന്ന എല്ലാ ആരാധനാ വിഭാഗങ്ങളേയും- ശിവഭക്തർ, വിഷ്ണുഭക്തർ, ശക്തിയെ ആരാധിക്കുന്നവര്‍, ആദിത്യനെ ആരാധിക്കുന്നവർ, ഗണപതിയെ ആരാധിക്കുന്നവർ- തൃപ്തിപ്പെടുത്തുന്ന രീതിയിൽ ശില്പങ്ങൾ ഒരുക്കിയിരിക്കുന്നു.
ജഗമോഹനം പീഠാഡ്യൂലയാണ്. വേദികയുടെ മുകളിൽ പണിതിരിക്കുന്നു. വേദിക മുഴുവനായി മണ്ണിനടിയിലാണ് . പഞ്ചരഥശൈലിയിൽ നിർമ്മാണം. ബാഡയിലെ അംഗങ്ങൾ വ്യക്തമല്ല. നാലു ചതുരത്തിലുള്ള ഉരുക്കു തൂണുകൾ 120 അടി ഉയരമുള്ള പിരമിഡ് പോലെയുള്ള മേൽക്കൂരയെ താങ്ങി നിർത്തുന്നു. ഗണ്ഡിക്ക് ഏഴും ആറും നിരകുളുള്ള രണ്ടു തട്ടുകളാണ് (പോടലസ് ) ഉള്ളത്. ഇടയ്ക്ക് കാന്തി. കാന്തിയിൽ പീഠമുണ്ടികളിൽ മന്ദിരാചരിണികളുണ്ട്. ഗണ്ഡിയിൽ പോടലസ്സിൽ രണ്ടിലും ഉദ്യോതസിംഹങ്ങളെ നിരത്തിയിരിക്കുന്നു . ഏറ്റവും മുകളിലായി മസ്തകം. ജഗമോഹനത്തിന് രണ്ടു കവാടങ്ങളാണ് ഉള്ളത്. ഒന്ന് തെക്കു ഭാഗത്ത്. രണ്ടാമത്തേത് പടിഞ്ഞാറ് നാടമന്ദിരത്തിലേക്ക്. ഈ കവാടം ജയ – വിജയ കവാടം എന്ന് അറിയപ്പെടുന്നു. എന്നാൽ അവിടെ ജയ – വിജയന്മാർ ദ്വാരപാലകരായി ഇല്ല എന്നതാണ് വസ്തുത. രണ്ടു കവാടങ്ങളുടെയും കട്ടിളകൾ പുഷ്പലതാദികൾ, നാഗാ -നാഗിനികൾ തുടങ്ങിയ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. നവഗ്രഹ പ്രതിഷ്ഠകൾ മുകളിൽ. തെക്കേ വാതിലിനടുത്ത് ബ്രഹ്മാവിന്റെയും മഹാദേവന്റെയും പ്രതിമകൾ വെച്ചിരിക്കുന്നു.
1647-ൽ പ്രതാപരുദ്ര ദേവയുടെ ഭരണകാലത്ത് ക്ഷേത്രത്തിനെ കടൽക്കാറ്റിലെ ഓരിൽനിന്നും രക്ഷിക്കാനായി വിമാനവും ജഗമോഹനവും മുഴുവനായി പ്ലാസ്റ്റർ ചെയ്തു. 1975-ൽ പുരാവസ്തു സoരക്ഷണ വകപ്പ് പ്ലാസ്റ്റരു മാറ്റിയപ്പോൾ വികൃതമായ ഒരു കെട്ടിടം അതിമനോഹരമായ ഒരു സൌധമായി മാറുന്ന അത്ഭുത കാഴ്ചയാണ് ലോകം കണ്ടത്.16 തൂണുകൾക്കു മുകളിലായി പണിതിരിക്കുന്നു. 69 x 67 ച അടി ദീർഘ ചതുരം. ഹാളിന്റെ കിഴക്കു വശത്ത് ഗരുഡനെ വഹിച്ചുകൊണ്ട് ഒരു ഒറ്റക്കൽ സ്തംഭം. നാലു നിരകളിൽ പരന്ന കൽപാളികൾ ചേർത്തുവെച്ച പരന്ന മേൽക്കൂര. പുറം ചുവരിൽ ഗജപതി പുരുഷോത്തമദേവയുടെ കാഞ്ചി-കാവേരി ജയം ചിത്രീകരിച്ചിരിക്കുന്നു. അകത്തും വേലകൾ ഉണ്ട്.
ആദ്യം നാട്യമണ്ഡപമായിരുന്നു. പിന്നീട് ഭോഗമണ്ഡപം ആക്കുകയായിരുന്നു. 58 x 56 ച അടി വിസ്തീർണ്ണമുള്ള ഒറ്റമുറി. പീഠാഡ്യൂലയാണ്. നിറയെ കൊത്തു പണികളോടുകൂടിയ അ ഞ്ചു ഭാഗങ്ങൾ ഉള്ള ഉയരമുള്ള വേദിക. പുറം ചുവരിൽ ഏറ്റവും മുകളിലെ നിരയിൽ ശ്രീകൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രീകരണങ്ങളാണ് അധികവും. ചില ചിത്രീകരണങ്ങൾ:· ശ്രീകൃഷ്ണൻ ഓടക്കുഴൽ ഊതുമ്പോൾ ഗോക്കൾ തല ഉയർത്തിപ്പിടിച്ചും ചെവികൾ കൂർപ്പിച്ചും ശ്രവിക്കുന്നത്; ഗോപസ്ത്രീകളുമായുള്ള ശ്രീകൃഷ്ണലീലകൾ ; ഇന്ദ്ര സഭ തുടങ്ങിയവ . ബാഡയിലും വേലകൾക്ക് കുറവില്ല. ശ്രീരാമപട്ടാഭിഷേകം , ജഗന്നാഥൻ, ബോട്ടുയാത്ര, ഡോളാ യാത്ര , മഹിഷാസുര മർദിനി, ശിവലിംഗാരാധന, ശിവതാണ്ഡവ നൃത്തം തുടങ്ങിയവയെ ചിത്രീകരിക്കുന്ന ശിൽപ്പങ്ങൾ പ്രത്യേകമായി കളോറൈറ്റ് ഫലകങ്ങളിൽ ഉറപ്പിച്ചിരിക്കുന്നു. ഗണ്ഡി പഞ്ചരഥാകൃതിയിൽ . പിരമിഡ് പോലെ മൂന്നു തട്ടുകൾ (പോടലസ്) ഉള്ള മേൽക്കൂര. അവയിൽ അഞ്ചു, നാല് , മൂന്ന് എന്നിങ്ങനെ നിരകൾ. ഉദ്യോത സിംഹങ്ങളെ പോടലസ്സിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഭോഗമണ്ഡപത്തിന്റെ പുറം ചുവരിൽ നടരാജൻ നന്ദിയുടെ പുറത്ത് സന്ധ്യാ താണ്ഡവം ആടുന്നതിന്റെ ശിൽപം ഗ്രാനൈറ്റിൽ കൊത്തിവെച്ചിരിക്കുന്നു. ഇടതു വശത്ത് ഒരു നർത്തകി അരചന്റെ മുന്നിൽ നൃത്തം ചെയ്യുന്നു. നൃത്തത്തിന് പ്രാധാന്യം നല്കുന്നതിന്റെ ചില ഉദാഹരണങ്ങൾ: വിമലാ ക്ഷേത്രത്തിന്റെ നാട്യമന്ദിരത്തിന്റെ (ഓഡിയൻസ് ഹാൾ) വലതു വശത്ത് ചുവരിൽ നൃത്തം ചെയ്യുന്ന ഗണേശന്റെ സാമാന്യം വലിയ ഒരു കറുത്ത ഗ്രാനൈറ്റ് പ്രതിമ കാണാം. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ശ്രീകൃഷ്ണന്റെ കാളീയ മർദ്ദനം. ശ്രീകൃഷ്ണന്റെ ഗോപസ്ത്രീകളുമായുളള നൃത്തരംഗങ്ങൾ. നടന ഗണേശ ക്ഷേത്രത്തിൽ നർത്തകനായ ഗണപതിയാണ് പ്രതിഷ്ഠ.
താഴെ വിവരിച്ചിട്ടുള്ള പഞ്ചതീർത്ഥങ്ങളിൽ സ്നാനം ചെയ്താലേ ജഗന്നാഥദർശനം പൂർത്തിയാവുകയുള്ളു.
1. ഇന്ദ്രദ്യുംന സരസ്സ്
ഗുണ്ടിച്ചക്ഷേത്രത്തിന്റെ വടക്കുപടഞ്ഞാറാണ് നാലര ഏക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഈ തീർത്ഥം. ബാലകൃഷ്ണന്റെ പ്രതിഷ്ഠയുള്ള ഒരു ചെറിയ അംഗ ക്ഷേത്രം ഇതിനകത്തുണ്ട്. കൂടാതെ, ഇന്ദ്രദ്യുമന്റെ പ്രതിമ വെച്ചിട്ടുള്ള ഒരു ചെറിയക്ഷേത്രവും അടുത്തു തന്നെ കാണാം. വേറെയും ക്ഷേത്രങ്ങൾ കരയിൽ ഉണ്ട്.
ഇന്ദ്രദ്യുമൻ അശ്വമേധ യാഗം നടത്തിയത് ഇവിടെ വെച്ചായിരുന്നു എന്ന് പറയപ്പെടുന്നു. അതുകൊണ്ട് ഇവിടം യജ്ഞകുണ്ഡം എന്നറിയപ്പെട്ടു. യാഗം കഴിഞ്ഞപ്പോൾ ബ്രഹ്മണർക്ക് ദാനം ചെയ്യപ്പെട്ട ഗോക്കൾ നടന്നുണ്ടായതാണത്രെ ഈ തടാകം. അപ്പോൾ, പുനർനാമകരണം ചെയ്ത് പേര് ഇന്ദ്രദ്യുമ്നതീർത്ഥം എന്നാക്കി. വിശ്വകർമ്മാവ്, ജഗന്നാഥൻ ബലരാമൻ സുഭദ്ര സുദർശനചക്രം എന്നീ പ്രതിമകൾ നിർമ്മിച്ചത് ഗുണ്ടിച്ചക്ഷേത്രത്തിനടുത്ത യജ്ഞകുണ്ഡിൽ വെച്ചായിരുന്നുവെന്ന് വിശ്വാസം.
ജഗന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറായി സിംഹദ്വാറിനും സ്വർഗ്ഗദ്വാറിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന ചെറിയ ചിറയാണ് ശ്വേതഗംഗ.
ശ്വേതഗംഗ ഗംഗാനദിയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന്റെ കരയിൽ ശ്വേതമാധവ, മത്സ്യമാധവ എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങൾ ഉണ്ട്. പലരും കടലിൽ കുളിച്ചശേഷം ഒരിക്കൽക്കൂടി ശ്വേതഗംഗയിൽ മുങ്ങുന്നു. വിഷ്ണുവിന്റെ നഖത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടതാണത്രേ ഈ ചിറ.
ഒരിക്കൽ ഒരു മഹാപ്രളയം വന്നു. മാർക്കണ്ഡേയ മഹർഷി സമുദ്രത്തിൽ മുങ്ങിപ്പൊങ്ങി കഷ്ടപ്പെട്ടു. ഒരു വടവൃക്ഷം മാത്രം കണ്ട് നീന്തി നീന്തി അതിന്റെ സമീപത്തെത്തി. ‘മാർക്കണ്ഡേയാ, വരൂ’ എന്നൊരു ശബ്ദം കേട്ടു. സാക്ഷാൽ ശംഖ ചക്രഗദാധാരിയായ വിഷ്ണുഭഗവാൻ! വടവൃക്ഷത്തിന്റെ മുകളിൽ ആലിലയിൽ കാലിലെ വിരൽ കടിച്ചു കിടക്കുന്ന ബാലകൃഷണനെ കാണിച്ചു കൊടുത്തു. ബാലകൃഷ്ണൻ വായ പൊളിച്ചു. മഹർഷി ബാലന്റെ ഉദരത്തിനകത്തേക്കു കയറിക്കൂടി. വെള്ളം ഇറങ്ങിയപ്പോൾ സുരക്ഷിതനായി പുറത്തു വന്നു. വീണ്ടും ഭഗവാനെ കണ്ടു. അദ്ദേഹം പറഞ്ഞു: സൃഷ്ടിയും പ്രളയവും ഒന്നും എന്റെ ഈ ക്ഷേത്രത്തെ ബാധിക്കുകയില്ല. എല്ലായ്പ്പോഴും ഒരുപോലെയിരിക്കുന്ന ഈ ക്ഷേത്രം മുക്തിപ്രദമാണ്. മഹർഷി അവിടെ തന്നെ വസിക്കുവാൻ ആഗ്രഹിച്ചു. ഭഗവാൻ അനുഗ്രഹിച്ചു. മഹർഷി അവിടെ ഒരു ഗർത്തമുണ്ടാക്കി അതിനടുത്ത് വളരെക്കാലം തപസ്സുചെയ്തു. അവിടെ യാഗം നടത്തി. ഒരു ചെറിയ അമ്പലം പണിത് ശിവന് സമർപ്പിക്കുകയും ചെയ്തു. അമ്പലത്തിന്റെ അടുത്തുള്ള 04 ഏക്കർ വിസ്തൃതിയുള്ള ചിറയാണ് മാർക്കണ്ഡേയ സരസ്സ്. തീർത്ഥ സ്നാനം ഇവിടെ തുടങ്ങുന്നു. രോഹിണി കുണ്ടിന്റെ അടുത്തായി മാർക്കണ്ഡേയ മഹർഷിയുടെ പാദമുദ്ര കാണാം.
നരേന്ദ്രതടാകം ഒഡീഷയിലെ വലിയ തടാകങ്ങളിൽ ഒന്നാണ്. ജഗന്നാഥക്ഷേത്രത്തിൽ നിന്നും രണ്ടു കിമീ വടക്കുമാറി സ്ഥിതിചെയ്യുന്ന ഈ തടാകം മനുഷ്യനിർമ്മിതമാണ്. തടാകത്തിന്റെ മദ്ധ്യത്തിലായി ഒരു മണ്ഡപം കാണാം. ഒരു പാലം മുഖാന്തിരം അതിനെ തെക്കേക്കരയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഭഗവാന്റെ ഉത്സവമൂർത്തിയായ മദനമോഹനന്റെ ചന്ദനയാത്ര നടക്കുന്നത് ഇതിനകത്തായതുകൊണ്ട് തടാകത്തിന് ചന്ദന പുഷ്ക്കരിണി എന്നും പേരുണ്ട്. അതു നിർമ്മിക്കുവാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് രസകരമായ പല കഥകളുമുണ്ട്. ഒരെണ്ണം പറയാം. ഗജപതി രാജാവായിരുന്ന കപിലേന്ദ്രദേവ് പുരിയുടെ സാരഥി. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ വീരനരേന്ദ്രദേവ് രൺപൂർ ഭരിക്കുന്നു. പെട്ടെന്ന് അദ്ദേഹം വീരമൃത്യു അടയുന്നു. കലന്ദി മഹാദേവി വിധവയായി. 14 ആൺകുട്ടികൾക്ക് പിതാവും ഇല്ലാതെയായി. മഹാദേവിക്ക് വിരക്തി അനുഭവപ്പെട്ടു. ശിവനെയും കൃഷ്ണനെയും പൂജിച്ചുകൊണ്ടു ഏകാകിനിയായി അവർ കഴിഞ്ഞു കൂടി. ഒരു ദിവസം ഗുരു ബാബാജി ഗോവിന്ദ ദാസ് വിശേഷപ്പെട്ട മത്തന്റെ ഒരു കുരു അവർക്കു നല്കി. അതു കിളിർത്തു. ഏക്കറു കണക്കിന് സ്ഥലത്തേക്ക് അതു പടർന്നു. അഞ്ചു വർഷക്കാലം എണ്ണമറ്റ കായ്കൾ നല്കി. ഈ മത്തനെല്ലാം ജഗന്നാഥന് നൈവേദ്യം തയാറാക്കുവാനായി സമർപ്പിച്ചു. ഈ അത്ഭുത മത്തന്റെ മഹത്വം കാണുവാൻ പുത്രന്മാർ എത്തി. പുരിയിലെ രാജാവായ കപിലേന്ദ്രദേവനും വന്നു. അവിടെവെച്ച് രാജാവ് കലന്ദിയെയും ഗുരു ഗോവിന്ദ ദാസിനെയും സന്ദർശിച്ചു. അവരുടെ ആഗ്രഹപ്രകാരം എല്ലാവർക്കും വേണ്ടി വളരെ വലിയ ഒരു തടാകം നിർമ്മിച്ചു നൽകാമെന്ന് അദ്ദേഹം ഏറ്റു. മത്തൻ പടർന്നുകിടന്നിരുന്ന പതിനാലിൽപ്പരം ഏക്കർ വിസ്താരത്തിൽ തടാകം കുഴിച്ചു. അതിനെ മധുപൂർ നദിയുമായി ബന്ധിപ്പിച്ചു. പതിനാറു സ്നാനഘട്ടങ്ങൾ (03 കിഴക്ക്, 04 പടിഞ്ഞാറ്, 03 വടക്ക്, 06 തെക്ക്) പണിതു. തെക്കുള്ള പധാനസ്നാനഘട്ടത്തിന് നരേന്ദ്റചകടഘട്ട് എന്നും രണ്ടാമത്തേതിന് കലന്ദീശ്വർഘട്ട് എന്നും മറ്റു പതിന്നാലെണ്ണങ്ങൾക്ക് മക്കളുടെയും പേരു നല്കി. ഇതിനെല്ലാം പുറമെ, കലന്ദീശ്വര ശിവക്ഷേത്രവും ഗോപിനാഥ ക്ഷേത്രവും തീരത്തു പണിതു.
ജഗന്നാഥ ക്ഷേത്രം നിർമ്മിതിക്കായുള്ള കല്ലുകളും മറ്റുസാമഗ്രികളും ആദ്യം മധുപൂർ നദിയിൽ എത്തിച്ച് പിന്നീട് ഈ തടാകം മുഖേന അടുത്ത് കരയിൽ എത്തിച്ചതാവാം എന്ന് കരുതപ്പെടുന്നു. ഗണേശ ഗുരുജജഗ എന്ന ഒരു മണ്ഡപവും അവിടെ ചെറിയ ഗണപതി വിഗ്രഹവും കാണാം. ഇവിടെനിന്നായിരിക്കാം സാധന സാമഗ്രികൾ ഏറ്റിത്തുടങ്ങിയത് .
കിഴക്കു ഭാഗത്ത് ബ്രഹ്മജഗ എന്നൊരു മണ്ഡപം കൂടി ഉണ്ട്. അവിടെ ഹനുമാന്റെ വിഗ്രഹവും വെച്ചിട്ടുണ്ട്. അവിടെ ഇരുന്നായിരുന്നു കൊട്ടാരത്തിലെ കുടുംബാം ഗങ്ങൾ ഭഗവാന്റെ ചന്ദനയാത്ര വീക്ഷിച്ചിരുന്നത്. കൂടാതെ, ധാരാളം മഠങ്ങൾ ഈ പരിസരത്തായിട്ടുണ്ട്.
മഹോദധി എന്നാണ് സമുദ്രം അറിയപ്പെടുന്നത്. സാഗരത്തിനെയും തീർത്ഥമായി സങ്കൽപ്പിച്ചിരിക്കുന്നതുകൊണ്ട് സ്വർഗ്ഗദ്വാറിന്റെ അടുത്ത് സ്നാനം ചെയ്യുന്നവർ ധാരാളമുണ്ട്. പട്ടണത്തിന്റെ തെക്കുപടഞ്ഞാറു ഭാഗത്ത് കടൽത്തീരത്ത് സ്വർഗ്ഗദ്വാർ എന്നൊരു ശ്മശാനമുണ്ട്. മരണസമയത്ത് ക്രിയകൾ ഇവിടെ നടത്തിയാൽ മോക്ഷം ലഭിക്കുമെന്ന് വിശ്വാസം. ഗോവർദ്ധനമഠത്തിന്റെ അനുഗ്രഹത്തോടെ എല്ലാ ദിവസവും സന്ധ്യയ്ക്ക് സ്വർഗ്ഗദ്വാറിനു സമീപം സമുദ്രത്തിന് ആരതി ഉഴിയുന്നു.
button
- ജഗന്നാഥന് ലോകനാഥനാണ്; എന്നാല്‍ ഒരു സാധാരണ മനുഷ്യനുമാണ്. ഈ സങ്കൽപ്പത്തിലാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത്. അവകാശ രേഖയിൽ എഴുതിയിട്ടുള്ളതു പ്രകാരം കൃത്യതയോടെ ഇന്നും ആചാരാനുഷ്ഠാനങ്ങൾ ജഗന്നാഥക്ഷേത്രത്തിൽ നടത്തുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏതാണ്ട് ലിംഗരാജക്ഷേത്രത്തിൽ ആചരിക്കുന്നതുപോലെയാണ്. ഏകാദശി സംക്രാന്തി അമാവാസി ഉത്സവനാളുകൾ തുടങ്ങിയ അവസരങ്ങളിൽ വിശേഷാൽ ചടങ്ങുകൾ ഉണ്ടാകും. അതുകൊണ്ട് അപ്പോൾ ദിനചര്യകൾക്ക് മാറ്റമുണ്ടാകും.
- തുയിലുണർത്ത്:
സാധാരണയായി അതിരാവിലെ അഞ്ചു മണിക്ക് അഞ്ചുപേരുടെ നിയുക്ത സംഘം ശ്രീകോവിൽ തുറക്കുന്നു. 2 നും 3 നും ഒക്കെ തുറക്കേണ്ട അവസരങ്ങളുമുണ്ട്. രത്നവേദിയുടെ താഴെ നിന്നുകൊണ്ട് ദുന്ദുഭി എന്ന ദേവ പെരുമ്പറ കൊട്ടി മന്ത്റോച്ചാരണങ്ങളോടെയും പാട്ടുപാടിയും ജഗന്നാഥനെയും സഹോദരങ്ങളെയും ഉണര്‍ത്തുന്നു. പിന്നീട്, മoഗളാരതി ഉഴിയുന്നു.
മൈലം: പ്രാഥമിക കർമ്മങ്ങൾക്കുള്ള തയ്യാറെടുപ്പായി, തലേദിവസം രാത്രി അണിഞ്ഞ ഉടയാഭരണങ്ങളും, പൂമാലയും എല്ലാം അഴിച്ചുമാറ്റി, അലക്കിയ പരുത്തിക്കുപ്പായവും (തടപ്പാ) ഉത്തരീയവും ദർക്കുന്നു.
ദന്തധാവനം, സ്നാനം (അവകാശ്) : സമയം: 6-6.30 മാവിലയുo തണ്ടും ഉപയോഗിച്ചുള്ള പല്ലുതേപ്പും നാക്കുവടിക്കലും. പിന്നെ കുന്തിരിക്കം ചന്ദനം തൈര് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങള്‍ ചേര്‍ത്തുള്ള ജലം രണ്ട് അടി ഉയരമുള്ള പിച്ചള കണ്ണാടികളിൽ തളിക്കുന്നു. അവ പ്രതീകാത്മകമായ സ്നാനം തുടങ്ങിയ പ്രഭാത കൃത്യങ്ങള്‍ ആണ്. താഴെ ഇരുന്ന് മന്ത്റോച്ചാരണങ്ങളോടെ ഭക്തിയോടെ ഈ ചടങ്ങുകൾ നിയുക്ത സേവകർ പുർത്തിയാക്കുന്നു. ആ സമയത്ത് ക്ഷേത്രജ്യോതിഷി അന്നത്തെ തിഥി ഫലങ്ങൾ ജഗന്നാഥനെ അറിയിക്കുന്നു. ആ സമയത്ത് നാടമണ്ഡപത്തിൽ വെച്ച് ഗരുഡനെ സ്നാനം ചെയ്യിക്കുന്നു.
മൈലം/ മൈലമ : സമയം: രാവിലെ 6.45. അതാതു സമയത്തിനും ദിവസത്തിനും യോജിച്ച പുതിയ വസ്ത്രങ്ങൾ ധരിക്കുന്നു. ആഭരണങ്ങൾ, പൂമാല, മറ്റു ചമയങ്ങൾ അണിയുന്നു. ദീപം: കെടാവിളക്ക് ശ്രീകോവിലിൽ കൊളുത്തുന്നു. തിരുശയനം എന്ന ചടങ്ങുപൂർത്തിയാക്കി നട അടക്കുന്നതുവരെ വിളക്ക് അണയ്ക്കുകയില്ല.
സഹനമേള: ദർശനം രാവിലെ 7 മുതൽ 8 വരെ. ആ സമയത്ത് രത്നവേദിയുടെ അടുത്തുവരെ പോയി തൊഴാം. കൂടുതലോ കുറവോ സമയം അനുവദിക്കാം. ബിoബങ്ങളെ തൊടുവാൻ പാടില്ല. മറ്റു തരത്തിലും അശുദ്ധമാക്കരുത്. അശുദ്ധമായൽ ബിംബങ്ങൾക്ക് മഹാസ്നാനം എന്ന ചടങ്ങ് നടത്തേണ്ടി വരും.
വേഷലാഗി: രാവിലെ 8 നും 8.30 നും ഇടയ്ക്ക് നടക്കുന്നു. വേഷഭൂഷാദികൾ അണിയുന്നു. ഓരോ ദിവസത്തെയും സമയത്തെയും ഉത്സവദിവസത്തെയും വേഷത്തിനും അണിയുന്ന ആഭരണങ്ങൾക്കും പ്രത്യേകത ഉണ്ടായിരിക്കും. സ്വർണ്ണാഭരണങ്ങളും രത്നാഭരണങ്ങളും കൂടുതലായി അണിയുന്നു. ഈ ചടങ്ങും ഭക്തജനങ്ങൾക്ക് വീക്ഷിക്കുവാൻ സൌകര്യമുണ്ട്.
രോഷഹോമം: വേഷലാഗി ശ്രീകോവിലിൽ നടക്കുമ്പോൾ ജഗന്നാഥനും സഹോദരങ്ങൾക്കുമുള്ള നൈവേദ്യം തയ്യാറാക്കേണ്ട അടുക്കളയിൽ അഗ്നിഹോമം നടക്കുന്നു. ശ്രീലക്ഷ്മിയെ ആദരപൂർവ്വം ക്ഷണിക്കുന്നു. ഒരു ലക്ഷം പേർക്കുവരെ പെട്ടെന്ന് നൈവേദ്യം തയ്യാറാക്കുവാനുള്ള സൌകര്യമുണ്ട്.
സൂര്യപൂജ: മുക്തിമണ്ഡപത്തിനടുത്തു ചെന്ന് ഒരു പൂജാപാണ്ഡ സൂര്യഭഗവാനെ നമസ്ക്കരിക്കുന്നു.
ദ്വാരപാലപൂജ: ക്ഷേത്രകാവൽക്കാരായ ജയ – വിജയന്മാരെ സിംഹദ്വാരിൽ ചെന്ന് ഒരു പൂജാപാണ്ഡ ആദരിക്കുന്നു.
ഗോപാൽ വല്ലഭ ഭോഗ: ചെറുപ്രാതൽ: രാവിലെ 9 മണിക്ക് ദേവീദേവന്മാർക്ക് അഞ്ച് ഉപചാരങ്ങളോടെ അനബ്സര പിണ്ടി എന്ന വേദിയിൽവെച്ച് മൂന്നു പൂജാപാണ്ഡകൾ ചേർന്ന് സമർപ്പിക്കുന്ന പ്രാതൽ. അഞ്ചു് ഉപചാരങ്ങൾ: ചന്ദനം (ഗന്ധ), പുഷ്പം, ചന്ദനത്തിരി (ധൂപ), ദീപം, നൈവേദ്യം വിഭവങ്ങൾ: ഖായി (പഞ്ചസാരയിലൊ ശർക്കരിയിലൊ പൊതിഞ്ഞ പോപ്കോൺ), ഖുവ, ലഡ്ഡു, കോറ (മധുരം ചേർത്ത തേങ്ങാപ്പീര), കദളിപ്പഴം, വെണ്ണ, ഇളനീർ, തൈര് തുടങ്ങിയവ. കുറഞ്ഞത് ഏഴ് ഇനങ്ങൾ ഉണ്ടാകും. ഓരോന്നിന്നും കണക്കുണ്ട്. എന്നാൽ സേർ, ഓലി, കുടിയ തുടങ്ങിയ പഴയരീതിയിലുള്ള അളവുകൾ ആണ് ഇപ്പോഴും പ്രയോഗത്തിലുള്ളത്. അനബ്സാറിന്റെ സമയത്ത് ജയ്-വിജയ് വാതിലിനടുത്ത് സർപ്പമനോഹിയായി ഭോഗുകൾ അർപ്പിക്കപ്പെടുന്നു. അന്ന് പാകം ചെയ്തത് ഒന്നും ഈ ഭോഗിൽ പെടുന്നില്ല. അനബ്സര പിണ്ടി ശ്രീകോവിലിനും മുഖശാലയ്ക്കും മദ്ധ്യേയാണ്. ധനു രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ, സൂര്യോദയത്തിന് മുമ്പ് ഒരു അധിക നൈവേദ്യം നൽകപ്പെടുന്നു, അതിനെ പഹിലി ഭോഗ ് എന്ന് വിളിക്കുന്നു. സംക്രാന്തി ദിവസം പഹലി ഭോഗിനൊപ്പം ബല്ലഭ് ഭോഗും നടക്കുന്നു. അതുപോലെ ദോലപൂർണിമ, സ്നാന പൂർണിമ ദിവസങ്ങളിൽ, വല്ലഭ് ഭോഗും സകാല ധൂപും ഒരേ സമയത്തു തന്നെയാകും.
സകാല ധൂപ (കോതാ ഭോഗ് , രാജഭോഗ്) – പ്രാതൽ സമർപ്പണം: ധൂപ എന്നാൽ പൂജ / സർപ്പണം. 10 മണിയാണ് നിശ്ചയിച്ചിട്ടുള്ള സമയം. ഇതാണ് ക്ഷേത്രത്തിലെ ആദ്യത്തെ പാകം ചെയ്ത ഭോഗ്. സകാല ധൂപയാണ് ജഗന്നാഥന്റെയും സഹോദരങ്ങളുടെയും ശരിയായ പ്രാതൽ. കോതാഭോഗ് എന്നും അറിയപ്പെടുന്നു. പണ്ട് സാധനങ്ങൾ രാജകൊട്ടാരത്തിന്റെ സമർപ്പണമായിരുന്നു. ഇന്നും നിയുക്ത ഗജപതിരാജാവിന്റെയും ഏതാണ്ട് 75 ക്ഷേത്രസേവകരുടെയും പ്രാതൽ ഖേയ് എന്ന പേരിൽ വിളമ്പുന്ന ഈ മഹാപ്രസാദമാണ്. രത്നവേദിക്ക് താഴെ ഇരുന്ന് 16 ഉപചാരങ്ങളോടെയാണ് സമർപ്പണം. ഉപചാരം എന്നാൽ ആതിഥ്യ മര്യാദ എന്ന് വിവക്ഷ.
ഉപചാരങ്ങൾ: 1. പീഠം 2. സ്വാഗതം 3. പാദ്യ- കാൽകഴുകൽ 4. അർഘ്യം – പൂവും ചന്ദനവും സമർപ്പണം 5. അചമനീയം – പാനജലം 6. മധുപർക – തേൻ, പാൽ, തൈർ തുടങ്ങിയവ നൽകുക. 7. അചമനീയം 8. സ്നാനം 9. വസ്ത്രം – ഓരോ ദിവസത്തിനും സമയത്തിനും നിശ്ചയിച്ചിട്ടുള്ള വേഷം 10. ആഭരണം – വ്യത്യസ്തമാണ് 11. ഗന്ധം (ചന്ദനം) 12. പുഷ്പം 13. ധൂപം ( ചന്ദനത്തിരി)14. ദീപം 15. നൈവേദ്യം 16. നമസ്ക്കാരം. രത്നവേദിയുടെ സമീപം പൊഖരിയായിൽ വച്ചാണ് നിയോഗിക്കപ്പെട്ട സേവകർ ഈ ധുപ് 16 ഉപചാരങ്ങളോടെ അർപ്പിക്കുന്നത്. വിഭവങ്ങൾ: അന്നം, കനിക, കാന്തി, ഖേച്ചുഡി, ദാൽ, കറികൾ, സാലഡുകൾ, മധുരപലഹാരങ്ങൾ. കുറഞ്ഞപക്ഷം 13 വിഭവങ്ങൾ ഉണ്ടാകും. വാഴയിലയിലാണ് സമർപ്പണം. ഒടുവില്‍, വെറ്റില പാക്കും നല്കുന്നു. ഇത് പൊതുജനങ്ങൾക്ക് ഉള്ളതല്ല.
ജഗന്നാഥനും ബാലഭദ്രനും സുഭദ്രയയ്ക്കും വെവ്വേറെ പൂജാപാണ്ഡകളും സഹായികളും ഉണ്ട്. ജഗന്നാഥന്റെ ചുമതലകൾ നിറവേറ്റുന്ന പൂജാപാണ്ഡതന്നെയാണ് ശ്രീദേവിക്കും ഭൂദേവിക്കും സുദർശന ചക്രത്തിനും പൂജ ചെയ്യുന്നത്. നീലമാധവന് പ്രത്യേകം പൂജ പതിവില്ല. കാരണം അദ്ദേഹം തന്നെയാണ് ജഗന്നാഥൻ. നൈവേദ്യാർപ്പണം അവസാനിക്കുമ്പോൾ ആരതി ഉഴിഞ്ഞ് നമസ്ക്കരിക്കുന്നു. ദോലപൂർണിമ, സ്നാന പൂർണിമ ദിവസങ്ങളിൽ, ബല്ലാവ് ഭോഗും സകാല ധൂപും ഒരേ സമയം നടത്തുന്നു. അനബസാറിൽ ഉപചാരം നടക്കുമ്പോൾ ജയ്-വിജയ് വാതിലിനടുത്ത് സർപ്പമനോഹിയായി ഭോഗുകൾ അർപ്പിക്കപ്പെടുന്നു. ജഗന്നാഥപ്രഭുവിന്നനുമുമ്പ് ഈ ക്ഷേത്രം വി(ബി)മലാദേവിയുടേ തായിരുന്നു. പുതിയ വലിയ ക്ഷേത്രത്തിൽ കുടിയിരിക്കുവാൻ ജഗന്നാഥന് അനുവാദം നല്കിയത് വിമലാദേവിയായിരുന്നു. അതിനു ദേവി ഒരു നിബന്ധന വെച്ചു. ജഗന്നാഥന് സമർപ്പിക്കുന്ന നൈവേദ്യം തനിക്ക് പുനർ സമർപ്പണം ചെയ്യണം എന്നതായിരുന്നു. ഇന്നും ധൂപുകൾ അങ്ങനെ സമർപ്പിക്കപ്പെടുന്നു.
മൈലം/ മൈലമ : പ്രാതലിനുശേഷo പുതിയ വേഷം ധരിക്കുന്നു. ഭോഗമണ്ഡപത്തിലേക്ക് ആനയിക്കപ്പെടുന്നു
ബഡാ സങ്കുടി ഭോഗ (ഭോഗമണ്ഡപ് ഭോഗ്, ഛത്ര ഭോഗ്): സകാല ധൂപയ്ക്കു ശേഷം നടക്കുന്ന ഭോഗമണ്ഡപ ഭോഗ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയം രാവിലെ 11-00 മണി. ഗരുഡ സ്തംഭത്തിന് പിന്നിലായി ചന്ദനം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം എന്നിങ്ങനെ അഞ്ചു ഉപചാരങ്ങളോടുകൂടി നടത്തുന്നു. പഖല, തൈര്, പായസം ഇവയാണ് പ്രധാന വിഭവങ്ങൾ. എല്ലാ ഭക്തരെയും ഉദ്ദേശിച്ച് ഭോഗമണ്ഡപത്തിൽ വെച്ച് നല്കുന്നു. അതുകൊണ്ട് ഛത്ര ഭോഗ് എന്നും വിശേഷിപ്പിക്കാറുണ്ട്. സാധാരണ ദിവസങ്ങളിൽ ഒരു തവണ മാത്രമാണുള്ളത്. എന്നാൽ, ഭക്തരുടെ ആവശ്യമനുസരിച്ച് രണ്ടോ മൂന്നോ തവണ നടത്താറുണ്ട്. ചന്ദനം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം എന്നിങ്ങനെ അഞ്ചു ഉപചാരങ്ങൾ മാത്രമാണ് ഈ സമയത്ത് നടക്കുന്നത്. മഠത്തിലുള്ളവരും പൊതുജനങ്ങളും ക്ഷേത്രാനുഷ്ഠാനങ്ങളുടെ ഭാഗമാകുവാൻ വേണ്ടി ശങ്കരാചാര്യർ തുടങ്ങിവെച്ചതാണ് ഈ പതിവ്. ഇത് പണം നൽകി വാങ്ങുന്നതാണ്. പാകം ചെയ്യുന്ന നൈവേദ്യം ബാക്കി വന്ന് പാഴാകാറില്ല. നൈവേദ്യാർപ്പണം അവസാനിക്കുമ്പോൾ ആരതി ഉഴിഞ്ഞ് നമസ്ക്കരിക്കുന്നു. 1910-ൽ 435 വിഭവങ്ങൾ വരെ ഉണ്ടാകുമായിരുന്നുവത്രെ!
മദ്ധ്യാഹ്ന ധൂപം: നിശ്ചയിച്ചിട്ടുള്ള സമയം ഉച്ചയ്ക്ക് 12.30 മുതൽ 1.00 മണി വരെ. ഇത് ജനപ്രിയമായ ഉച്ചകഴിഞ്ഞുള്ള നൈവേദ്യമാണ്. സകാൽധൂപ് പോലെ, ഇതിനും 16 ഉപചാരങ്ങൾ ആണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. . സകാൽ ധൂപിൽ നിന്നുള്ള പ്രധാന വ്യത്യാസം വിഭവങ്ങളുടെ എണ്ണത്തിലും അളവിലും മാത്രമാണ്. കുറഞ്ഞത് 25 വിഭവങ്ങളെങ്കിലും ഉണ്ടായിരിക്കും. കൂടുതൽ മധുരപലഹരങ്ങളുമുണ്ടാകും. അളവും കൂടുതലായിരിക്കും. സകാൽ ധൂപ് പോലെ, ഇതും 16 ഉപചാരങ്ങളിൽ രത്നവേദിയുടെ താഴെ ഇരുന്ന് അർപ്പിക്കപ്പെടുന്നു. സകാൽ ധൂപിനും മദ്ധ്യാഹ്ന ധൂപിനും സന്ധ്യാ ധൂപിനും അവകാശപ്പെട്ടവർ ഒന്നു തന്നെയാണ്. ആചരിക്കുന്ന രീതിയും സമാനമാണ്. 1910-ൽ 435 വിഭവങ്ങൾ വരെ ഉണ്ടാകുമായിരുന്നുവത്രെ! പ്രസാദം പണം നൽകി വാങ്ങുന്നതാണ് പതിവ്. മദ്ധ്യാഹ്ന പഹൂഡ: ഇത് ഉച്ചയുറക്കത്തിനുള്ള തയ്യാറെടുപ്പാണ്. ജഗന്നാഥന് സമയമുള്ളപ്പോൾ മാത്രം 1.00 നും 1.30 നും ഇടയ്ക്കു നടക്കുന്ന ചടങ്ങാണ്.മഞ്ചo ശ്രീകോവിലിൽ എത്തിക്കുന്നു . ശ്രീകോവിൽ മുഖശാല അശ്വദ്വാർ ജയവിജയ വാതിലുകൾ അടയ്ക്കുന്നു. 4 മണിക്ക് ഉണർത്തുന്നു. വൈകുന്നേരം 4 മണിക്ക് ശ്രീകോവിലിന്റെയും സിംഹദ്വാറിന്റെയും മുഖശാലയുടെയും അശ്വദ്വാറിന്റെയും അടച്ചിരുന്ന വാതിലുകൾ തുറക്കുന്നു. ജഗന്നാഥനെയും സഹോദരങ്ങളെയും ആരതി ഉഴിഞ്ഞ് സ്വാഗതം ചെയ്യുന്നു. ഉച്ചയ്ക്ക് ഉറക്കമില്ലെങ്കിൽ മദ്ധ്യാഹ്നധൂപ അവസാനിക്കുമ്പോൾ ആരതി ഉഴിയുന്നു. പിന്നീട് അവർ വേഷം മാറുന്നു. സന്ധ്യാധൂപ് (സായാഹ്ന ഭക്ഷണം): നിശ്ചയിച്ചിരിക്കുന്ന സമയം സായംകാലം 07 മുതൽ 08 വരെയാണ്. ഉപചാരങ്ങൾ സകാല ധൂപ പോലെ തന്നെയാണ്.പൂജാരിമാരും സേവകരും ഒരേ കൂട്ടർ ആണ്. വ്യത്യാസം ഭോഗത്തിന് അർപ്പിക്കുന്ന വിഭവങ്ങൾക്കാണ്. എണ്ണം കുറഞ്ഞി രിക്കും.അതുപോലെ തന്നെ ദ്രവരൂപത്തിലുള്ളതിനാണ് പ്രാധാന്യം. ഭക്തരുടെ ആവശ്യപ്രകാരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. ജയമoഗള ആരതിയോടെ ഈ ചടങ്ങ് അവസാനിക്കുന്നു .സഹനമേള: എപ്പോഴും ഉണ്ടാകണമെന്നില്ല. ചെറിയതുക ഈടാക്കിയുള്ള ദർശനവും പതിവുണ്ട്. മൈലമ, ചന്ദനലാഗി:സഹനമേള കഴിഞ്ഞാൽ ഉടനെ വേഷം മാറുന്നു. പിന്നീട് ചന്ദനം കേസർ, കസ്തൂരി കർപ്പൂരം എന്നിവയുടെ മിശ്രിതം വാരിപ്പൂശുന്നു. ബഡാശൃംഗാർ വേഷം: ചന്ദനലാഗിക്കുശേഷം പ്രതിഷ്ഠകളെ ഖണ്ടുവ എന്ന പട്ടുകുപ്പായമണിയിക്കുന്നു. ഇതിൽ12-)o നൂറ്റാണ്ടിൽ ജയദേവൻ രചിച്ച ഗീതാ ഗോവിന്ദം എന്ന സംസ്കൃത കാവ്യത്തിലെ വരികൾ തുന്നി പിടിപ്പിച്ചിട്ടുണ്ടാവും. പൂമാല അണിയുന്നു. പൂവിൻ കിരീടം വെക്കുന്നു. പൂവിന്റെ സുഗന്ധം എങ്ങും പരക്കുന്നു. അലങ്കാര പുഷ്പങ്ങൾ വ(ബല്ലവ മഠവും എമർ മഠവും എത്തിക്കുന്നു. ദേവന്മാർ സ്വർലോകത്തുനിന്നും ഈ കാഴ്ച കാണുവാൻ എത്തുമത്രേ! ബഡാശൃംഗാർ ധൂപ് : നിശ്ചിത സമയം രാത്രി 11.15. തിരുശയനത്തിനു മുമ്പുള്ള ഒടുവിലത്തെ ഭോഗ് ആണിത്. ദഹിക്കാൻ എളുപ്പമുള്ള വളരെ കുറച്ചു വിഭവങ്ങൾ മാത്രം കുറഞ്ഞ അളവിൽ നൽകുന്നു.രത്‌നബേദിയുടെ അരികിലിരുന്ന് പൂജാ പാണ്ഡകളിലെ മൂന്ന് അംഗങ്ങൾ അഞ്ച് ഉപചാരങ്ങളുമായി ഭോഗ് നടത്തുന്നു. റോസ പൈക, മീഠാപഖല, കഞ്ഞി, സരപുളി, ബിരി ബുഹാ പിത, സുവർ പിത കദളി ബഡ, പായസ/ക്ഷീരി തുടങ്ങിയവയാണ് വിഭവങ്ങൾ. ഒടുവിൽ ബഡാ ശൃംഗാര ആരതി. ഖടസെജലാഗി, പഹുദ: നിശ്ചിത സമയം രാത്രി 11.45 മുതൽ 12.00 മണി വരെ. വലിയ മഞ്ചം എത്തിക്കുന്നു. സൂക്ഷിപ്പു ശാലയിൽ നിന്നും ലോഹം കൊണ്ടുള്ള ലക്ഷ്മിയും വിഷ്ണുവും ചേർന്നിരിക്കുന്ന ശയനമൂർത്തിയെ ജഗന്നാഥന്റെ അരുകിലേക്ക് ആ നയിക്കുന്നു. ഇളനീരും താംബൂലവും പുഷ്പവും അർപ്പിക്കുന്നു. കർപ്പൂരദീപംകൊണ്ട് ഉഴിയുന്നു. പഹൂഡ ആരതി വേളയിൽ ബഡാ ഛാട മഠം അംഗങ്ങൾ കീർത്തനാലാപനം നടത്തുന്നു. പണ്ടൊക്കെ ദേവദാസികൾ ശ്രീകോവിലിന്റെ വാതുക്കൾ നിന്നു് ഗീതാഗോവിന്ദം എന്ന കാവ്യത്തിലെ വരികൾ വീണമീട്ടി ചൊല്ലുകയായിരുന്നു പതിവ്. അനന്തരം ശയനമൂർത്തി ജയ-വിജയ കവാടം വരെ പോകുന്നു. അവിടെവെച്ച് . ഇളനീരും വെറ്റിലപ്പാക്കും പുഷ്പവും കർപ്പൂരാരതിയും സ്വീകരിക്കുന്നു. വീണ്ടും ജഗന്നാഥന്റെ സന്നിധിയിൽ . അവിടെനിന്ന് സൂക്ഷിപ്പു ശാലയിലേക്ക്.തിരുശയന ചടങ്ങുകൾ പൂർത്തിയാകുന്നു. ശ്രീകോവിലിന്റെ നട അടയ്ക്കുന്നു. മറ്റുവാതിലുകളും അടയ്ക്കുന്നു. ചില വിവരങ്ങൾ: ഓരോ നീതിയ്ക്കു മുമ്പും പിമ്പും മൂന്നുപേരും മൂവരും വേഷം മാറുന്നു. ഭോഗിന്റെ അവസാനം താംബൂല സമർപ്പണവും ഉണ്ട്. ദിവസവും അഞ്ചു / ആറ് നേരമാണ് ചപ്പന ഭോഗ് (നൈവേദ്യം). ധൂപിന്റെ ന്റെ സമാപനം ആരതിയോടുകൂടി. ഉച്ചയൂണ് മിക്കവാറും തന്നെ മഹാപ്രസാദമായാണ് നല്‍കുന്നത്. ഓരോ ചടങ്ങിനും അവകാശപ്പെട്ട കുടുംബങ്ങള്‍ ഉണ്ട്. ഗോപാൽ ബല്ലവ് ഭോഗും ഭോഗ് മണ്ഡപ ഭോഗും ഒഴികെ മറ്റെല്ലാ ഭോഗുകളും രത്‌നബേദിക്ക് സമീപം ഫൊക്കാരിയയുടെ ഫ്രെയിമിനുള്ളിൽ പൂജ പാണ്ടകൾ നടത്തുന്നു. ധനു രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ, സൂര്യോദയത്തിന് മുമ്പ് ഒരു അധിക നൈവേദ്യം നൽകപ്പെടുന്നു. അതിനെ പഹിലി ഭോഗ എന്ന് വിളിക്കുന്നു . ധനു സംക്രാന്തി മാസത്തിൽ, പഹലി ഭോഗിനൊപ്പം ബല്ലഭ് ഭോഗും നടത്തുന്നു. അതുപോലെ ഡോളപൂർണിമ, സ്നാന പൂർണിമ ദിവസങ്ങളിൽ, ബല്ലവ് ഭോഗും സകാൽ ധൂപ്പും ഒരേ സമയം എടുക്കുന്നു. മഹാപ്രസാദം ഇലയിലാണ് വിളമ്പുന്നത്. താഴെ നിലത്തിരുന്നു കഴിക്കണം എന്നാണ് പ്രമാണം. കൈകഴുകുമ്പോൾ കാലിൽ വെള്ളം വീഴരുത്. നൈവേദ്യം മനുഷ്യർ പാകം ചെയ്യുന്നതല്ല, മറിച്ച് ചേരുവകൾ കുടുവ എന്ന മൺപാത്രങ്ങളിൽ ഇട്ട് വിറകടുപ്പിൽ കനലിൽ സൂക്ഷിക്കുന്നു. സമയം കഴിഞ്ഞു ശേഷം, ഇനങ്ങൾ തീയിൽനിന്നും മാറ്റുന്നു. ശ്രീകോവിലിൽ ആദ്യം നിവേദിക്കുന്നു. നൈവേദ്യം പിന്നീട് സഹോദര ദേവതകൾക്ക് സമർപ്പിക്കുന്നു. കൂടാതെ, അത് വീണ്ടും ശക്തിയുടെ രൂപമായ ബിമലയ്ക്ക് സമർപ്പിക്കുന്നു. അപ്പോൾ പ്രസാദം മഹാപ്രസാദം ആയി മാറുന്നു. ലക്ഷ്മണന്റെ പത്നി ഊർമ്മിളയാണ് വിമല എന്നു് വാദിക്കുന്നവരുണ്ട്. പാകം ചെയ്യുന്ന മഹാപ്രസാദം ബാക്കി വന്ന് പാഴാകാറില്ല .നിർമാല്യം : പ്രസാദം/ മഹാപ്രസാദം ബാക്കിവന്നാൽ കോയിലി വൈകുണ്ഡത്തിലെ നിറമാല്യ ഖലയിൽ കൊണ്ടുപോയി ഉണക്കുന്നു. നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ ചുവന്ന തുണിസഞ്ചികളിൽ സൂക്ഷിക്കുന്നു. ഉണങ്ങിയ പ്രസാദം നിർമാല്യം, കൈവല്യo എന്നീ പേരുകളിലിൽ അറിയപ്പെടുന്നു. ഗൃഹങ്ങളിൽ വിശേഷാവസരങ്ങളിൽ ഇത് വിളമ്പുന്ന പതിവുണ്ട്. വിവാഹ നിശ്ചയവേളകളിലും വിവാഹ സമയത്തും നിർമാല്യം സാക്ഷിയാക്കി ചടങ്ങുകൾ നടത്തുന്നു. ജീവിതത്തിന്റെ അന്തിമ സമയത്ത് ഇതും തുളസിയിലയും ചേർത്ത ജലം നാക്കിൽ തൊടുവിക്കുന്നു.
സന്ധ്യാധൂപ് (സായാഹ്ന ഭക്ഷണം)
Johnsingh, and NCFCC BY-SA 4.0